എറ്റവും സുരക്ഷിതമായ സീറ്റ് തന്നെ കെ കെ ഷൈലജയ്ക്ക് നൽകണമെന്ന തീരുമാനമാണ് ആരോഗ്യമന്ത്രിയെ മട്ടന്നൂരിൽ എത്തിച്ചത്. കഴിഞ്ഞ തവണ എം വി നികേഷ് കുമാറിനെ ഇറക്കിയിട്ടും പിടിച്ചെടുക്കാനാകാതെ പോയ അഴീക്കോട്ട് ഇത്തവണ കെ വി സുമേഷിനെയാണ് പരിഗണിക്കുന്നത്

കണ്ണൂർ: രണ്ട് ടേം ഇളവ് ആർക്കുമില്ലെന്ന തീരുമാനത്തിൽ സിപിഎം ഉറച്ചപ്പോൾ പയ്യന്നൂരിലും കല്ല്യാശ്ശേരിയിലും തളിപ്പറമ്പിലും നിലവിലെ എംൽഎമാർക്ക് സീറ്റില്ല. ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഒരു വട്ടം കൂടി ജനവിധി നേടും, ആരോഗ്യവകുപ്പ് മന്ത്രി കെ കെ ഷൈലജ ഇ പി ജയരാജൻ മാറുന്ന ഒഴിവിൽ മട്ടന്നൂരിൽ നിന്നായിരിക്കും ജനവിധി തേടുക. സിപിഎമ്മിന്റെ ഉറച്ച കോട്ടയായ കല്ല്യാശ്ശേരിയിൽ എസ്എഫ്ഐ മുൻ സംസ്ഥാന പ്രസിഡന്റ് എം വിജിനാണ് അവസരം. തലശ്ശേരിയിൽ എ എൻ ഷംസീറും, പയ്യന്നൂരിൽ ടി ഐ മധുസൂദനനും ജനവിധി തേടും. തളിപ്പറമ്പ് നിന്ന് എം വി ഗോവിന്ദനും നിയമസഭയിലേക്ക് മത്സരിക്കും. അന്തിമ പ്രഖ്യാപനം ഉടനുണ്ടാകും. 

Add Asianetnews as a Preferred SourcegooglePreferred

കണ്ണൂര്‍ സിപിഎമ്മിലെ കരുത്തനായ പി.ജയരാജൻ ഇപ്രാവശ്യം മത്സരിക്കേണ്ടതില്ലെന്നാണ് സിപിഎം സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം. എറ്റവും സുരക്ഷിതമായ സീറ്റ് തന്നെ കെ കെ ഷൈലജയ്ക്ക് നൽകണമെന്ന തീരുമാനമാണ് ആരോഗ്യമന്ത്രിയെ മട്ടന്നൂരിൽ എത്തിച്ചത്. ഇ പി ജയരാജൻ രണ്ട് തവണ ജയിച്ച മണ്ഡലമാണ് ഇത്. ഷൈലജ കഴിഞ്ഞ തവണ മത്സരിച്ച് ജയിച്ച കൂത്തുപറമ്പ് ഘടകക്ഷിയായ എൽജെഡിക്ക് നൽകേണ്ടി വന്നതോടെയാണ് ആരോഗ്യമന്ത്രിക്ക് പുതിയ മണ്ഡലത്തിലേക്ക് മാറേണ്ടി വന്നത്. 

കണ്ണൂരിലെ എറ്റവും സുരക്ഷിതമായ മണ്ഡലങ്ങളിലൊന്നായ കല്ല്യാശ്ശേരിയിൽ ഇക്കുറി വിജിനാണ് സിപിഎം അവസരം നൽകിയിരിക്കുന്നത്. മണ്ഡലം രൂപീകരിച്ച ശേഷം രണ്ട് തവണയും ടി വി രാജേഷാണ് ഇവിടെ നിന്ന് ജയിച്ചത്. 2016ൽ മുൻവർഷത്തെ ഭൂരിപക്ഷം ഇരട്ടിയാക്കിയായിരുന്നു രാജേഷിന്റെ തേരോട്ടം. 

കഴിഞ്ഞ തവണ എം വി നികേഷ് കുമാറിനെ ഇറക്കിയിട്ടും പിടിച്ചെടുക്കാനാകാതെ പോയ അഴീക്കോട്ട് ഇത്തവണ കെ വി സുമേഷിനെയാണ് പരിഗണിക്കുന്നത്. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായിരുന്നു സുമേഷ്. പയ്യന്നൂരിൽ സി കൃഷ്ണൻ രണ്ട് ടേം പൂർത്തിയാക്കുന്ന ഒഴിവിലാണ് ടി ഐ മധുസൂദനൻ മത്സരിക്കുന്നത്. 

തളിപ്പറമ്പിൽ ജയിംസ് മാത്യു മാറുന്ന ഒഴിവിൽ സിപിഎം മുതിർന്ന നേതാവ് എം വി ഗോവിന്ദൻ നിയമസഭയിലേക്ക് മത്സരിക്കും. 

കണ്ണൂരിലെ നിയമസഭ മണ്ഡലങ്ങൾ ( 2016ലെ കണക്ക് )