കെകെ രമയെ മത്സരിപ്പിക്കാനായിരുന്നു കോൺഗ്രസിൻ്റെ നിർദ്ദേശം. അതേ സമയം ആര്‍എംപി നേതൃത്വം എൻ. വേണുവിനെ മത്സരിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. 

കോഴിക്കോട് : നിയമസഭാ തെര‍ഞ്ഞെടുപ്പിൽ വടകര നിയോജക മണ്ഡലത്തിൽ മത്സരിക്കാനില്ലെന്ന് ആര്‍എംപി നേതാവ് കെകെ രമ. സ്ഥാനാര്‍ത്ഥിയാകാനില്ലെന്ന് രമ പാർട്ടി നേതൃത്വത്തെ അറിയിച്ചു. വടകരയിൽ രമ സ്ഥാനാര്‍ത്ഥിയാകണമെന്നും യുഡിഎഫ് പിന്തുണയ്ക്കുമെന്നും നേരത്തെ കോൺഗ്രസ് നിര്‍ദ്ദേശിച്ചിരുന്നു. നാളെ ഉച്ചയോടെ ആര്‍എംപിയുടെ സ്ഥാനാർത്ഥി പ്രഖ്യാപനമുണ്ടാകും. വടകര ആര്‍എംപിക്ക് നൽകാനാണ് കോൺഗ്രസിലെ ധാരണ. രമ സ്ഥാനാര്‍ത്ഥിയാകാനില്ലെന്ന് ഉറപ്പായതോടെ ആര്‍എംപി നേതൃത്വം എൻ. വേണുവിനെ മത്സരിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നാണ് സൂചന. 

അതേ സമയം പ്രതിഷേധങ്ങൾക്കിടെ കുറ്റ്യാടിയിൽ കുഞ്ഞമ്മദ് കുട്ടി മാസ്റ്ററെ വീണ്ടും സിപിഎം പരിഗണിക്കുന്നു. ജയ സാധ്യതയും പാർട്ടി കമ്മറ്റികളുടെ അഭിപ്രായവും മാനിച്ചാണ് അദ്ദേഹത്തെ സിപിഎം വീണ്ടും പരിഗണിക്കുന്നത്. എ എ റഹീമും കുറ്റ്യാടിയിൽ പരിഗണനയിലുണ്ട്. ജില്ലാ സെക്റട്ടറിയേറ്റ് യോഗം നാളെ കോഴിക്കോട്ട് ചേരും. നേരത്തെ സീറ്റ് കേരളാ കോൺഗ്രസ് എമ്മിന് നൽകുന്നതിനെതിരെയും കുഞ്ഞമ്മദ് കുട്ടി മാസ്റ്റരെ മത്സരിപ്പിക്കുന്നതിനുമായി അണികൾക്കിടയിൽ നിന്നും വലിയ പ്രതിഷേധങ്ങളുയര്‍ന്നിരുന്നു.