'അച്ചാച്ചനില്ലാതെ നല്‍കുന്ന ആദ്യ നാമനിര്‍ദേശ പത്രിക'; ഫേസ്ബുക്കില്‍ പിന്തുണ തേടി ജോസ് കെ മാണി
ഈ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ഏറ്റവുമധികം ജനശ്രദ്ധ നേടുന്ന സ്ഥാനാര്‍ത്ഥിത്വങ്ങളില്‍ ഒന്ന് എന്ന നിലയില്‍ ജോസ് കെ മാണിയുടെ സമൂഹമാധ്യമങ്ങളിലെ ഇടപെടലുകള്‍ക്കും വലിയ പ്രതികരണമാണ് ചുരുങ്ങിയ സമയം കൊണ്ട് തന്നെ ലഭിക്കുന്നത്. ഇത് വോട്ടായി പ്രതിഫലിക്കുമോ എന്നറിയാന്‍ കാത്തിരിക്കുക തന്നെ വേണം
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനായി സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചുതുടങ്ങുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ പല നേതാക്കളും ഇന്നാണ് പത്രിക സമര്‍പ്പിക്കുന്നത്. ഇക്കുറി ഇടതുപക്ഷത്തിനൊപ്പം സഹകരിക്കുന്ന കേരളാ കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണിയും പത്രിക സമര്‍പ്പിക്കുന്നത് ഇന്ന് തന്നെ.
ഇതിന് മുന്നോടിയായി ഫേസ്ബുക്ക് പേജിലൂടെ ജനപിന്തുണ തേടുകയാണ് ജോസ് കെ മാണി. മാണിയില്ലാതെ ആദ്യമായാണ് നാമനിര്‍ദേശ പത്രിക നല്‍കുന്നതെന്ന ദുഖവും പാലായില്‍ തനിക്കുള്ള പ്രതീക്ഷയുമെല്ലാം ഫേസ്ബുക്ക് കുറിപ്പില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട് അദ്ദേഹം.
കൊവിഡ് കാലത്തെ പ്രതിസന്ധികളില്‍ ഇടത് സര്‍ക്കാര്‍ ജനത്തിന് താങ്ങായി നിന്നു എന്ന തരത്തില്‍ പ്രത്യക്ഷമായിത്തന്നെ പിണറായി സര്‍ക്കാരിനെ വാഴ്ത്തിക്കൊണ്ടാണ് പത്രികാസമര്‍പ്പണത്തിന് തന്നെ ജോസ് കെ മാണി തയ്യാറെടുക്കുന്നത്.
ഈ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ഏറ്റവുമധികം ജനശ്രദ്ധ നേടുന്ന സ്ഥാനാര്‍ത്ഥിത്വങ്ങളില്‍ ഒന്ന് എന്ന നിലയില്‍ ജോസ് കെ മാണിയുടെ സമൂഹമാധ്യമങ്ങളിലെ ഇടപെടലുകള്‍ക്കും വലിയ പ്രതികരണമാണ് ചുരുങ്ങിയ സമയം കൊണ്ട് തന്നെ ലഭിക്കുന്നത്. ഇത് വോട്ടായി പ്രതിഫലിക്കുമോ എന്നറിയാന്‍ കാത്തിരിക്കുക തന്നെ വേണം. പതിമൂന്ന് സീറ്റിലാണ് കേരളാ കോണ്‍ഗ്രസ് എല്‍ഡിഎഫിന്റെ ഭാഗമായി നിന്ന് മത്സരിക്കുന്നത്.
Also Read:- പിണറായി വിജയൻ ഇന്ന് പത്രിക സമർപ്പിക്കും...