വികസനമില്ലാത്ത കേരളത്തിൽ ഈ ശ്രീധരനെപ്പോലുള്ളവർ നേതൃനിരയിലേക്ക് വരണം. അദ്ദേഹത്തിന്റെ വിശ്വാസ്യത ജനങ്ങൾക്കിടയിൽ വളരെ വലുതാണെന്നും സുരേന്ദ്രൻ... 

തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാൾ മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ കഴിയുമെന്ന ഉറച്ച വിശ്വാസത്തിലാണ് കേരള ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ. ഇടത് സർക്കാരിന്റെ അഴിമതിയും മോദി സർക്കാരിന്റെ ജനപക്ഷ നയങ്ങളും വോട്ടാകുമെന്നാണ് സുരേന്ദ്രന്റെ അവകാശവാദം. 

മഞ്ചേശ്വരം, കോന്നി എന്നീ രണ്ട് മണ്ഡലങ്ങളിലാണ് ഇത്തവണ സുരേന്ദ്രൻ മത്സരിക്കുന്നത്. കഴിഞ്ഞ അറുപത് വർഷമായി ഇടത് വലത് മത്സരമാണ് സംസ്ഥാനത്ത് നടക്കുന്നതെങ്കിൽ 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം ബിജെപിയുടെ വോട്ട് ഷെയർ കൂടിയിട്ടുണ്ടെന്ന് സുരേന്ദ്രൻ പറഞ്ഞു. 

ഈ തെരഞ്ഞെടുപ്പിൽ സിപിഎം - ബിജെപി കൂട്ടുകെട്ടെന്ന ബിജെപി സൈദ്ധാന്തികനും ഓ‍ർ​ഗനൈസർ മുൻ എഡിറ്ററുമായ ബാലശങ്കറിന്റെ ആരോപണം തള്ളി കെ സുരേന്ദ്രൻ. ചെങ്ങന്നൂ‍രിൽ സീറ്റ് ലഭിക്കാത്തതിലുള്ള വൈകാരിക പ്രതികരണമാണെന്നും വലിയ പ്രശ്നമല്ലെന്നും സുരേന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസബിളിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 

ചെങ്ങന്നൂരുകാരനായ ബാലശങ്കർ 50 വ‍ർഷം മുമ്പ് ചെങ്ങന്നൂർ വിട്ടതാണ്. പിന്നീട് ബിജെപിയുടെ കേന്ദ്ര നേതൃത്വത്തിൽ ദില്ലി കേന്ദ്രീകരിച്ചാണ് പ്രവർത്തിച്ചിരുന്നത്. അതിനാൽ ​ജില്ലാ പ്രസിഡന്റ് ഗോപകുമാറിന്റെ പേരാണ് കേന്ദ്രനേതൃത്വം തെരഞ്ഞെടുത്തതെന്നും സുരേന്ദ്രൻ പറഞ്ഞു.

വികസനമില്ലാത്ത കേരളത്തിൽ ഈ ശ്രീധരനെപ്പോലുള്ളവർ നേതൃനിരയിലേക്ക് വരണം. അദ്ദേഹത്തിന്റെ വിശ്വാസ്യത ജനങ്ങൾക്കിടയിൽ വളരെ വലുതാണെന്നും സുരേന്ദ്രൻ കുട്ടിച്ചേർത്തു. 

അഭിമുഖം പൂർണ്ണമായി വായിക്കാം - Exclusive: 'Attitude of Christian community towards BJP has changed'