യു.ഡി.എഫിൽ 'മുസ്ലീം ലീഗ് കൂടുതൽ സീറ്റുകൾ സമ്മർദ്ദത്തിലൂടെ നേടാൻ ശ്രമിക്കുകയാണ്. ഇതുവരെ കിട്ടിയ ഒരു സീറ്റു പോലും ലീഗ് വിട്ടുകൊടുത്തിട്ടില്ല. ഇതൊന്നും യു.ഡി.എഫിലെ ആഭ്യന്തര പ്രശ്നം മാത്രമായി കാണാനാവില്ല.

മലപ്പുറം: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ യോഗി ആദിത്യനാഥിൻ്റെ കാലു കഴുകിയ വെള്ളം കുടിക്കാനുള്ള യോഗ്യത മാത്രമേ കേരള മുഖ്യമന്ത്രി പിണറായി വിജയനുള്ളൂവെന്ന് കെ.സുരേന്ദ്രൻ. ബിജെപിയുടെ വിജയ് യാത്രയുടെ ഭാഗമായി മലപ്പുറത്ത് എത്തിയ സുരേന്ദ്രൻ അവിടെ വച്ച് മാധ്യമങ്ങളെ കണ്ടപ്പോൾ ആണ് ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ യോഗിക്കും രാഹുൽ ഗാന്ധിക്കുമെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ രൂക്ഷമായ വിമര്‍ശനം നടത്തിയിരുന്നു. ഇതിനെതിരെയായിരുന്നു സുരേന്ദ്രൻ്റെ പ്രകോപനപരമായ മറുപടി. 

സുരേന്ദ്രൻ്റെ വാക്കുകൾ - 

യു.പി.മുഖ്യമന്ത്രി യോഗി ആദിത്യനാഥൻ്റെ കാല് കഴുകി വെള്ളം കുടിക്കാനുള്ള യോഗ്യതയേ കേരള മുഖ്യമന്ത്രി പിണറായി വിജയനുള്ളൂ. ഭരണ പരാജയം മറച്ചു വയ്ക്കാൻ പിണറായി വിജയൻ യോഗി ആദിത്യ നാഥിനെ അനാവശ്യമായി വിമർശിക്കുകയാണ്. രാഹുലിനെ എന്തിനാണ് സിപിഎം വിമർശിക്കുന്നത് ? കോണ്‍ഗ്രസും സിപിഎമ്മും തമ്മിലുള്ള പരസ്യമായ സഖ്യമല്ലേ പലയിടത്തും നടക്കുന്നത്. രാഹുലിനെ നേതാവായി അംഗീകരിച്ച പാര്‍ട്ടിയാണ് സിപിഎം. 

മുസ്ലീം ലീഗിനോട് സിപിഎമ്മിന് മൃദു സമീപനമാണ്. കോൺഗ്രസിന് അർഹതപ്പെട്ട പരിഗണന മുസ്ലീം ലീഗ് നൽകുന്നില്ല. യു.ഡി.എഫിൽ 'മുസ്ലീം ലീഗ് കൂടുതൽ സീറ്റുകൾ സമ്മർദ്ദത്തിലൂടെ നേടാൻ ശ്രമിക്കുകയാണ്. ഇതുവരെ കിട്ടിയ ഒരു സീറ്റു പോലും ലീഗ് വിട്ടുകൊടുത്തിട്ടില്ല. ഇതൊന്നും യു.ഡി.എഫിലെ ആഭ്യന്തര പ്രശ്നം മാത്രമായി കാണാനാവില്ല.