വിമതരുടെ സമാന്തര കൺവൻഷന് 500 ലേറെ പേര്‍, ലീഗിന് തലവേദനയായി കളമശ്ശേരി
500 ലേറെ പേർ കൺവെൻഷനിൽ പങ്കെടുത്തു. മണ്ഡലത്തിൽ വിമതനായി അഹമ്മദ് കബീർ മത്സരിക്കുന്ന കാര്യത്തിൽ കൺവൻഷനിൽ തീരുമാനമെടുത്തേക്കും.
കൊച്ചി: കളമശ്ശേരി സീറ്റിനെ ചൊല്ലി മുസ്ലീം ലീഗിൽ ഉയര്‍ന്ന കലാപം കൂടുതൽ ഗുരുതരമാകുന്നു. മുൻ മന്ത്രി വി കെ ഇബ്രാഹീം കുഞ്ഞിന്റെ മകൻ അബ്ദുൽ ഗഫൂറിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ അഹമ്മദ് കബീർ വിഭാഗം സമാന്തര കൺവൻഷൻ വിളിച്ചു. 500 ലേറെ പേർ കൺവെൻഷനിൽ പങ്കെടുത്തു. മണ്ഡലത്തിൽ വിമതനായി അഹമ്മദ് കബീർ മത്സരിക്കുന്ന കാര്യത്തിൽ കൺവൻഷനിൽ തീരുമാനമെടുത്തേക്കും.
പാലാരിവട്ടം ചച്ചയാകുന്ന സാഹചര്യത്തിൽ ഇബ്രാഹീം കുഞ്ഞിന്റെ മകൻ സ്ഥാനാര്‍ത്ഥിയാകുന്നത് തിരിച്ചടിയാകുമെന്നാണ് ഒരു വിഭാഗം മുന്നോട്ട് വെക്കുന്നത്. അബ്ദുൽ ഗഫൂറിന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതിന് തൊട്ടു പിറകെ നൂറ് കണക്കിന് പ്രവർത്തകർ മങ്കട എംഎൽ എയായ ടി എ അഹമ്മദ് കബീറിൻ്റെ വീട്ടിൽ യോഗം ചേർന്നിരുന്നു. ജില്ലാ ലീഗ് പ്രസിഡൻ്റ് കെ എം അബ്ദുൽ മജീദിൻ്റ നേതൃത്വത്തിലായിരുന്ന യോഗം. ഇതിന് പിന്നാലെയാണ് സ്ഥാനാര്‍ഥിയെ മാറ്റണമെന്ന ആവശ്യവുമായി അഹമ്മദ് കബീര്‍ രംഗത്തെത്തിയത്.
പാണക്കാട് തങ്ങൾ പ്രഖ്യാപിച്ച സ്ഥാനാർത്ഥിക്കെതിരെ മുസ്ലിം ലീഗിൽ നിന്നുയർന്ന അസാധാരണ പ്രതിഷേധം യുഡിഎഫ് വോട്ട് ബാങ്കിൽ വിള്ളലുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ്. അസംതൃപ്തരായ മുസ്ലിം ലീഗ് പ്രവർത്തകരെ ഒപ്പം നിർത്താനും സിപിഎം ശ്രമം തുടങ്ങി. വി.കെ ഇബ്രാഹീം കുഞ്ഞിന്റെ മകൻ അബ്ദുൽ ഗഫൂർ എതിരാളിയായിയെത്തിയത് നേട്ടമായെന്നാണ് മുന്നണിയുടെ വിലയിരുത്തൽ.