തെറ്റുകാരനല്ല എന്ന് തന്നെയാണ് നിലപാടെങ്കിൽ ഉദ്യോഗസ്ഥരാണ് ഞങ്ങളെ ഭരിച്ചിരുന്നതെന്ന് മുഖ്യമന്ത്രി സമ്മതിക്കട്ടെ എന്നും കെസി വേണുഗോപാൽ 

പാലക്കാട്: ആഴക്കടൽ വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി കെസി വേണുഗോപാൽ. ആഴക്കടൽ വിവാദത്തിൽ നിന്ന് തടിതപ്പാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. സാങ്കേതികത്വം പറഞ്ഞ് തടിയൂരാനുള്ള പരിശ്രമം വിലപ്പോകില്ല. കഴിഞ്ഞ ദിവസം പുറത്ത് വന്ന തെളിവുകൾ സര്‍ക്കാരിന്‍റെ ഗൂഢാലോചന വെളിവാക്കുന്നതാണെന്നും കെസി വേണുഗോപാൽ പറഞ്ഞു. 

Add Asianetnews as a Preferred SourcegooglePreferred

മന്ത്രി ലത്തീൻ സഭയ്ക്ക് എതിരെയാണ്. കള്ളം കയ്യോടെ പിടികൂടിയതിന്‍റെ ജാള്യത മറിക്കാനാണ് സഭക്കെതിരായ നീക്കം. മുഖ്യമന്ത്രിയും ഫിഷറീസ് മന്ത്രിയും ഇക്കാര്യത്തിൽ പൂർണ കുറ്റക്കാർ ആണെന്നും കെസി വേണുഗോപാൽ പറഞ്ഞു. ഇതെല്ലാം കാണുമ്പോൾ കഴിഞ്ഞ അഞ്ച് വര്‍ഷം സംസ്ഥാനത്ത് ഉണ്ടായിരുന്നത് ഉദ്യോഗസ്ഥ ഭരണമാണോ എന്ന് തോന്നും . തെറ്റുകാരനല്ല എന്ന് തന്നെയാണ് നിലപാടെങ്കിൽ ഉദ്യോഗസ്ഥരാണ് ഞങ്ങളെ ഭരിച്ചിരുന്നതെന്ന് മുഖ്യമന്ത്രി സമ്മതിക്കട്ടെ എന്നും കെസി വേണുഗോപാൽ പറഞ്ഞു. 

ജനാധിപത്യത്തെ അട്ടിമറിക്കാൻ സിപിഎം നടത്തിയ ഗൂഢാലാചനയാണ് വോട്ടര്‍ പട്ടികയിലെ ക്രമക്കേടെന്ന് കെസി വേണുഗോപാൽ. ജനാധിപത്യത്തെ അട്ടിമറിക്കാനാണ് കരുതിക്കൂട്ടി ശ്രമം നടന്നത്. തെരഞ്ഞെടുപ്പ് കമ്മീഷൻ ഇക്കാര്യത്തിൽ നടപടി എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എഐസിസി സംഘം തെരഞ്ഞെടുപ്പ് കമ്മീഷനെെ കാണുമെന്നും കെസി വേണുഗോപാൽ പാലക്കാട്ട് പറഞ്ഞു. 

കൃത്രിമ ഭൂരിപക്ഷമുണ്ടാക്കാൻ ഉള്ള പരിശ്രമം ആണ് സിപിഎം നടത്തുന്നത്. വസ്തുനിഷ്ഠമായ പരാതിയാണ് കോൺഗ്രസ് നൽകിയത്. 70 ശതമാനം പരാതികളും ശരിയെന്ന് തെളിഞ്ഞിട്ടുണ്ട്. ഈ ഘട്ടത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ശക്തമായ ഇടപെടലാണ് വേണ്ടത്. അതിനാലാണ് എഐസിസി സംഘം നേരിട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുന്നതെന്നും കെസി വേണുഗോപാൽ പറ‍ഞ്ഞു.