Asianet News MalayalamAsianet News Malayalam

കോൺഗ്രസ് വനിതകൾക്ക് കാത്തിരിക്കാം, ഒമ്പത് പേർ പോരിനിറങ്ങിയിട്ടും ഒരാൾ പോലും ഇക്കുറി നിയമസഭയിലേക്കില്ല

മികച്ച പട്ടികയെന്ന പേരിൽ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കിയതിന് പിന്നാലെ സ്ത്രീ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതില്‍ ഏറെ വിവാദമാണ് ഇത്തവണ ഉടലെടുത്തത്. വിജയ സാധ്യതയുടെ പേരില്‍ വനിതകളെ തഴഞ്ഞ മണ്ഡലങ്ങള്‍ ഏറെ. 

kerala assembly election congress women candidate result
Author
Thiruvananthapuram, First Published May 2, 2021, 8:21 PM IST

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ ഇത്തവണയും ഒരു വനിതാ സ്ഥാനാര്‍ത്ഥികളെയും ജയിപ്പിക്കാന്‍ കോണ്‍ഗ്രസിനായില്ല. സിപിഎം 12 വനിതകളെ സ്ഥാനാര്‍ഥിയാക്കിയപ്പോള്‍ ഒൻപത് വനിതകളെയാണ് കോൺഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്. കോണ്‍ഗ്രസിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ സ്ഥാനാർത്ഥിയായ 27 വയസുകാരി അരിത ബാബു (കായംകുളം), അന്‍സജിത റസല്‍(പാറശാല), ആര്‍ രശ്മി(കൊട്ടാരക്കര), ബിന്ദു കൃഷ്ണ(കൊല്ലം), ഷാനിമോള്‍ ഉസ്മാന്‍(അരൂര്‍), പി ആര്‍ സോന(വൈക്കം), പത്മജ വേണുഗോപാല്‍(തൃശൂര്‍), കെ എം ഷീബ(തരൂര്‍), പി കെ ജയലക്ഷമി(മാനന്തവാടി) എന്നിവരായിരുന്നു പട്ടികയില്‍ ഇടം പിടിച്ച വനിതകള്‍.

മികച്ച പട്ടികയെന്ന പേരിൽ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കിയതിന് പിന്നാലെ സ്ത്രീ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതില്‍ ഏറെ വിവാദമാണ് ഇത്തവണ ഉടലെടുത്തത്. വിജയ സാധ്യതയുടെ പേരില്‍ വനിതകളെ തഴഞ്ഞ മണ്ഡലങ്ങള്‍ ഏറെ. തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ച മുന്‍ മഹിളാ കോൺഗ്രസ് അധ്യക്ഷ ലഭികാ സുഭാഷിന്‍റെ വാക്കുകളെ യാഥാര്‍ത്ഥ്യമാക്കുന്ന പരാജയമാണ് യുഡിഎഫിന്‍റെ വനിതാ സ്ഥാനാര്‍ത്ഥികളില്‍ നിന്നുണ്ടായത് എന്ന് പറയാം. 2016 ന്‍റെ തനി ആവര്‍ത്തനം എന്ന് പറയാന്‍ കഴിയുന്ന സീറ്റ് നിര്‍ണയവും തോല്‍വിയും. ഒരു സീറ്റില്‍ പോലും ജയിക്കാന്‍ കോണ്‍ഗ്രസിലെ വനിതാ സ്ഥാനാര്‍ത്ഥികള്‍ക്കായില്ല. 

കഴിഞ്ഞ തെരഞ്ഞെടുപ്പിലും ഇതേ രീതിയാണ് കോണ്‍ഗ്രസ് സ്ത്രീ സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ സ്വീകരിച്ചത്. 2016 ല്‍ എല്‍ഡിഎഫിന്റെ 17 സീറ്റില്‍ സ്ത്രീകള്‍ മത്സരി ച്ചപ്പോള്‍ യുഡിഎഫില്‍ നിന്ന് ആകെ ഒന്‍പതു പേര്‍ മാത്രമാണ് മത്സരിച്ചത് . അന്നും രണ്ട് സിറ്റിങ് സീറ്റ് മാത്രമാണ് യുഡിഎഫ് വനിതകള്‍ക്ക് നല്‍കിയത്.മാനന്തവാടിയില്‍ മന്ത്രി പി കെ ജയലക്ഷ്മിയും തൃശൂരില്‍ പത്മജ വേണുഗോപാലും. മറ്റുള്ളവര്‍ മത്സരിച്ച സീറ്റുകളില്‍ ഒന്നൊഴികെ എല്ലാം പതിമൂവായിരത്തിലേറെ വോട്ടിന് 2011 ല്‍ എല്‍ഡിഎഫ് ജയിച്ചവയായിരുന്നു. യുഡിഎഫിന്റെ എല്ലാ വനിതാ സ്ഥാനാര്‍ത്ഥികളും തോല്‍ ക്കുകയും ചെയ്തു. പിന്നീട് 2019 ലെ അരൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഷാനിമോള്‍ ഉസ്മാന്‍ ജയിച്ചതോടെയാണ് നിയമസഭയില്‍ യുഡിഎഫിന് വനിതാ പ്രാതിനിധ്യം ഉണ്ടായത്.

Follow Us:
Download App:
  • android
  • ios