Asianet News MalayalamAsianet News Malayalam

'ഉമ്മൻചാണ്ടിയുടെ കാലത്ത് 10,000 കോടി നഷ്ടം ഉണ്ടാക്കിയ വൈദ്യുതിക്കരാർ', തിരിച്ചടിച്ച് ബാലൻ

25 വർഷത്തേക്ക് വെളിയിൽ നിന്ന് വൈദ്യുതി വാങ്ങാൻ ഉമ്മൻചാണ്ടിയുടെ കാലത്ത് കരാറുണ്ടാക്കിയെന്നാണ് എ കെ ബാലൻ ആരോപിക്കുന്നത്. ഇത് എല്ലാ ചട്ടങ്ങളും ലംഘിച്ചായിരുന്നു. വൈദ്യുതി റഗുലേറ്ററി കമ്മീഷൻ അന്ന് ഇതിൽ ക്രമക്കേട് കണ്ടെത്തിയിരുന്നു - എ കെ ബാലൻ. 

kerala assembly elections 2021 ak balan response to ramesh chennithala
Author
Thiruvananthapuram, First Published Apr 4, 2021, 11:17 AM IST

പാലക്കാട്: ഉമ്മൻചാണ്ടിയുടെ ഭരണകാലത്ത് കേരളത്തിന് പതിനായിരം കോടി രൂപ നഷ്ടമുണ്ടാക്കിയ വൈദ്യുതിക്കരാർ ഉണ്ടായിരുന്നുവെന്ന ആരോപണവുമായി മന്ത്രി എ കെ ബാലൻ. 25 വർഷത്തേക്ക് വെളിയിൽ നിന്ന് വൈദ്യുതി വാങ്ങാൻ ഉമ്മൻചാണ്ടിയുടെ കാലത്ത് കരാറുണ്ടാക്കിയെന്നാണ് എ കെ ബാലൻ ആരോപിക്കുന്നത്. ഇത് എല്ലാ ചട്ടങ്ങളും ലംഘിച്ചായിരുന്നു. വൈദ്യുതി റഗുലേറ്ററി കമ്മീഷൻ അന്ന് ഇതിൽ ക്രമക്കേട് കണ്ടെത്തിയിരുന്നു. അന്നിങ്ങനെ ഒരു കരാർ ഉണ്ടാക്കിയില്ല എന്ന് ചെന്നിത്തല പറഞ്ഞാൽ താൻ പൊതുജീവിതം അവസാനിപ്പിക്കുമെന്നും എ കെ ബാലൻ പറയുന്നു. 

66,225 കോടി രൂപയുടെ കരാറായിരുന്നു ഉമ്മൻചാണ്ടിയുടെ കാലത്തേത് എന്നാണ് ബാലൻ വെളിപ്പെടുത്തുന്നത്. 25 കൊല്ലത്തേക്ക് പുറത്ത് നിന്ന് വൈദ്യുതി വാങ്ങാനുള്ള കരാറായിരുന്നു അത്. റെഗുലേറ്ററി കമ്മീഷന്‍റെ എതിർപ്പ് മറികടന്നാണ് വൈദ്യുതി വാങ്ങാൻ ഉള്ള കരാറുമായി മുന്നോട്ട് പോയത് - ബാലൻ പറയുന്നു. യൂണിറ്റിന് നാലേകാൽ രൂപയ്ക്ക് വൈദ്യുതി വാങ്ങാനായിരുന്നു ആ കരാറെന്നും ബാലൻ വെളിപ്പെടുത്തുന്നു. 

ഹ്രസ്വകാലകരാറായി ഇപ്പോൾ അദാനിയുമായി ഒപ്പുവച്ചിരിക്കുന്നതിൽ യൂണിറ്റിന് 2.58 പൈസയ്ക്കാണ് വൈദ്യുതി കിട്ടുകയെന്ന് എ കെ ബാലൻ പറയുന്നു. എന്നാൽ ഉമ്മൻചാണ്ടിയുടെ കാലത്തേത്. അദാനിയുടെ കരാർ റദ്ദാക്കുമെന്ന് പറയുന്ന ചെന്നിത്തല വിഴിഞ്ഞം റദ്ദാക്കുമോ? ബാലൻ ചോദിക്കുന്നു. 

നേരിട്ടും, സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യ വഴിയും അദാനി ഗ്രൂപ്പുമായി സംസ്ഥാനസർക്കാർ വൈദ്യുതിക്കരാർ ഉണ്ടാക്കിയെന്നും ഇതിൽ അഴിമതിയുണ്ടെന്നുമാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചത്. എന്നാൽ ഉമ്മൻചാണ്ടിയുടെ കാലത്തുണ്ടാക്കിയ മറ്റൊരു വൈദ്യുതിക്കരാർ ചൂണ്ടിക്കാട്ടിയാണ് എ കെ ബാലൻ ഇതിനെ നേരിടുന്നത്.

ഇങ്ങനെ ഒരു കരാറുണ്ടാക്കുമ്പോൾ കെപിസിസി അധ്യക്ഷനായിരുന്നത് രമേശ് ചെന്നിത്തലയാണെന്നും, അത് ചെന്നിത്തല അറിഞ്ഞില്ലെങ്കിൽ ആരാണ് ഉത്തരവാദിയെന്നും എ കെ ബാലൻ ചോദിക്കുന്നു. പ്രതിപക്ഷനേതാവിന്‍റേത് വല്ലാത്തൊരു മാനസികാവസ്ഥയാണ്. അന്നത്തെ മുഖ്യമന്ത്രിയെ കേരളത്തിന്‍റെ മുന്നിൽ അപമാനിക്കാനാണ് ചെന്നിത്തലയുടെ ഇപ്പോഴത്തെ ആരോപണം. വൈദ്യുതി ബോർഡിന്‍റെ നിലനിൽപ്പ് അപകടത്തിലാക്കിയ കരാറായിരുന്നു. 

അന്നിങ്ങനെ ഒരു കരാർ ഉണ്ടാക്കിയില്ല എന്ന് ചെന്നിത്തല പറഞ്ഞാൽ ഞാൻ പൊതു പ്രവർത്തനം അവസാനിപ്പിക്കാം, ഇല്ലെങ്കിൽ ചെന്നിത്തല പൊതുപ്രവർത്തനം അവസാനിപ്പിക്കുമോ? - എ കെ ബാലൻ വെല്ലുവിളിക്കുന്നു. 

ക്യാപ്റ്റൻ വിളിയിൽ ബാലൻ

ഒരു ആരോപണവും നിലനിൽക്കാത്തതുകൊണ്ടാണോ മാധ്യമങ്ങളും പ്രതിപക്ഷവും ക്യാപ്റ്റന് പിറകേ പോയതെന്ന് എ കെ ബാലൻ ചോദിക്കുന്നു. എന്തൊരു ഗതികേടാണിത്. പിണറായിയെ ക്യാപ്‌റ്റനെന്നോ സഖാവേ എന്നോ എന്തോ വിളിച്ചോട്ടെ. അതിനെന്താ വിവാദം? ഞാൻ വിജയേട്ടാ എന്നാ വിളിക്കുന്നത്. ആളുകൾ സ്നേഹം കൊണ്ട് എന്തെല്ലാം വിളിക്കുന്നു? - ബാലൻ ചോദിക്കുന്നു. 

മലമ്പുഴയിൽ വോട്ടുകച്ചവടമെന്ന് ആരോപണം

മലമ്പുഴയിൽ വോട്ടുകച്ചവടം നടക്കുന്നുവെന്ന ആരോപണവും മന്ത്രി എ കെ ബാലൻ ഉയർത്തുന്നു. പാലക്കാട്ട് ഇ. ശ്രീധരനെ മത്സരിപ്പിച്ചത് യുഡിഎഫും ബിജെപിയുമായുള്ള അഡ്ജസ്റ്റ്മെന്‍റാണെന്നും എ കെ ബാലൻ പറയുന്നു. 

Follow Us:
Download App:
  • android
  • ios