Asianet News MalayalamAsianet News Malayalam

നേമത്ത് 'കോമാ'? ഒത്തുകളി വിവാദം കൊഴുക്കുന്നു, ഇടത് - ബിജെപി ഡീലെന്ന് മുരളി, കാറ്റെങ്ങോട്ട്?

അവസാന പ്രചാരണദിനങ്ങളിൽ എന്തും സംഭവിക്കാവുന്ന മണിക്കൂറുകളിൽ ഒത്തുകളി ആക്ഷേപം തന്നെ മുന്നണികൾക്ക് പ്രധാനം. സംസ്ഥാനത്തെ ബിജെപിയുടെ ഏക സീറ്റായ നേമത്തെ അക്കൗണ്ട് മുന്നണിക്ക് ക്ലോസ് ചെയ്യേണ്ടി വരുമോ? അതോ ബ്രാഞ്ച് തുറക്കാനാകുമോ?

kerala assembly elections 2021 nemom general picture
Author
Thiruvananthapuram, First Published Apr 3, 2021, 1:07 PM IST

തിരുവനന്തപുരം: നേമത്ത് ഒത്തുകളി വിവാദം കടുപ്പിച്ച് മുന്നണികൾ.കോണ്‍ഗ്രസ് മാർക്സിസ്റ്റ് ധാരണയിൽ കോ-മാ സഖ്യമാണെന്ന് കുമ്മനം ആരോപിച്ചു. എൽഡിഎഫ് - ബിജെപി ഡീൽ ഉണ്ടെന്നും വിശദാംശങ്ങൾ പിന്നീട് പറയുമെന്നും കെ. മുരളീധരൻ തിരിച്ചടിച്ചു. നേമത്ത് അടിയൊഴുക്കുണ്ടോയെന്ന് ഇപ്പോൾ പറയാനാകില്ലെന്നാണ് എൽഡിഎഫ് സ്ഥാനാർത്ഥി വി ശിവൻകുട്ടി പറയുന്നത്. 

അവസാന പ്രചാരണദിനങ്ങളിൽ എന്തും സംഭവിക്കാവുന്ന മണിക്കൂറുകളിൽ ഒത്തുകളി ആക്ഷേപം തന്നെ മുന്നണികൾക്ക് പ്രധാനം. സംസ്ഥാനത്തെ ബിജെപിയുടെ ഏക സീറ്റായ നേമത്തെ അക്കൗണ്ട് മുന്നണിക്ക് ക്ലോസ് ചെയ്യേണ്ടി വരുമോ? അതോ ബ്രാഞ്ച് തുറക്കാനാകുമോ? 

ഇന്നലെ മോദിയുയർത്തിയത് കോണ്‍ഗ്രസ്- കോമ്രേഡ് സഖ്യമെങ്കിൽ നേമത്ത് കോണ്‍ഗ്രസ് മാർക്സിസ്റ്റ് കോമാ സഖ്യമെന്ന് കുമ്മനം പറയുന്നു. 

ഓരോ വാ‍‍‍ർഡുകളിലും നേരിട്ടിറങ്ങി പഴുതുകൾ അടക്കുന്നതിലാണ് കെ.മുരളീധരന്‍റെ ശ്രദ്ധ. പ്രിയങ്കയുടെ സന്ദർശനം റദ്ദായെങ്കിലും രാഹുൽ നാളെ എത്തുന്നത് ആശ്വാസമായി. ബിജെപിയുടെ 'കോമ'ക്ക് മറുപടിയുമായി ഡീൽ ആവർത്തിച്ച് മുരളീധരൻ ആഞ്ഞടിക്കുന്നു. താൻ ഇനി നേമത്തിനുള്ളതാണെന്നും ജയിച്ചാലും തോറ്റാലും ശിഷ്ടകാലം കേരള രാഷ്ട്രീയത്തിലുണ്ടാകുമെന്നും മുരളീധരൻ വ്യക്തമാക്കി.

ഭൂരിപക്ഷ വിഭാഗങ്ങളിലെ പാർട്ടി വോട്ടുകളും ഒപ്പം ന്യൂനപക്ഷ ഏകീകരണം ഉറപ്പിക്കുന്നതിലുമാണ് എൽഡിഎഫ് ശ്രദ്ധ. ബിജെപിയും എൽഡിഎഫ് നേർക്ക് നേർ മത്സരമെന്ന പ്രതീതിയുയർത്തുകയാണ് എൽഡിഎഫ്. 

ഭൂരിപക്ഷ വോട്ടുകൾ പരമാവധി ഉറപ്പിക്കാൻ ആർഎസ്എസും നേരിട്ട് പ്രവർത്തനം ഊർജിതമാക്കി. ബിജെപിക്ക് പുറത്തെ എൻഎസ്എസ് വോട്ടുകളും ന്യൂനപക്ഷ വോട്ടുകളും എത്തിക്കാനാണ് മുരളീധരന്‍റെ നീക്കങ്ങൾ. ഭൂരിപക്ഷ ഏകീകരണമുണ്ടായില്ലെങ്കിലും അപകടമുണ്ടാകില്ല എന്ന വിലയിരുത്തലിലാണ് എൽഡിഎഫ്.

നേമം, കോന്നി, കഴക്കൂട്ടം - ദേശീയശ്രദ്ധയാകർഷിച്ച പോരാട്ടം

നേമം, കോന്നി, കഴക്കൂട്ടം എന്നീ മണ്ഡലങ്ങളടങ്ങിയ തെക്കന്‍കേരളത്തിലെ രാഷ്ട്രീയപ്പോര് ഇത്തവണ ദേശീയശ്രദ്ധയാകര്‍ഷിക്കുന്ന തലത്തിലേക്ക് മാറിക്കഴിഞ്ഞു. തെക്കന്‍കേരളം പിടിക്കുന്നവര്‍ക്ക് ഭരണമെന്ന രാഷ്ട്രീയസ്ഥിതിയില്‍ അരയും തലയും മുറുക്കി അവസാന കൂട്ടപ്പൊരിച്ചിലിലാണ് മുന്നണികള്‍. നേമത്തെ എന്‍ഡിഎ അക്കൗണ്ടിന്‍റെ കാര്യം മുഖ്യമന്ത്രി മുതല്‍ പ്രധാനമന്ത്രി വരെ പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ തീരദേശമണ്ഡലങ്ങള്‍ നിറഞ്ഞ തെക്കന്‍കാറ്റ് ആരെ തുണക്കുമെന്ന രാഷ്ട്രീയകൗതുകത്തിലാണ് കേരളം. 

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലായി 30 മണ്ഡലങ്ങള്‍. നിലവില്‍ യുഡിഎഫിന്‍റെ സീറ്റ് നില പരിതാപകരമാണ്. കൊല്ലത്തും പത്തനംതിട്ടയിലും അവര്‍ക്ക് സീറ്റില്ല. ആകെയുള്ളത് തലസ്ഥാനത്തെ കോവളം, തിരുവനന്തപുരം, അരുവിക്കര മണ്ഡലങ്ങള്‍ മാത്രം. രണ്ട് മുന്നണികളെയും തകര്‍ത്ത് രാജഗോപാല്‍ കഴിഞ്ഞ തവണ നേമത്ത് താമര വിരിയിച്ചതും ചരിത്രം.അങ്ങനെ 30-ല്‍ 26, 3, 1 എന്ന സീറ്റ് നിലയില്‍ നിന്ന് ഇത്തവണ മുന്നണികള്‍ ആര്‍ത്തിരമ്പി പ്രചാരണം നടത്തുമ്പോള്‍ കുമ്മനം രാജശേഖരന്‍, കെ സുരേന്ദ്രന്‍, ശോഭാ സുരേന്ദ്രന്‍ എന്നിവരുടെ സ്ഥാനാര്‍ഥിത്വം കൊണ്ട് ശ്രദ്ധേയമായ ത്രികോണമത്സരം നടക്കുന്ന 3 മണ്ഡലങ്ങളാണ് ഏറ്റവും പ്രധാനം.കേരളത്തിന്‍റെ സംസ്കാരം സംരക്ഷിക്കാനുള്ള മത്സരമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പത്തനംതിട്ടയിലും തിരുവനന്തപുരത്തും പ്രസംഗിച്ചത്. നേമത്തെ ബിജെപി അക്കൊണ്ട് ഇത്തവണ ഞങ്ങള്‍ പൂട്ടുമെന്ന് മുഖ്യമന്ത്രി തിരിച്ചടിക്കുന്നു.ആഴക്കടല്‍ വിവാദം തെക്കന്‍ കേരളത്തിലെ തീരമണ്ഡലങ്ങളില്‍ വന്‍ പ്രചാരണ വിഷയമാണ്. എല്‍ഡിഎഫിനെതിരെ കോണ്‍ഗ്രസ് നേതാക്കളും കേന്ദ്രമന്ത്രിമാരും ഈ വിഷയം ആളിക്കത്തിക്കുന്നുണ്ട്.

ചവറ, കരുനാഗപ്പള്ളി, കൊല്ലം, കുണ്ടറ, പത്തനാപുരം, ആറന്‍മുള, കോവളം, അരുവിക്കര മണ്ഡലങ്ങളിലും വാശിയേറിയ പോരാട്ടമാണ്. ശബരിമല, ആഴക്കടല്‍ നാടാര്‍ സംവരണം, കശുവണ്ടി മേഖല, മത്സ്യമേഖല, കയര്‍മേഖല, ഐടി വികസനം തുടങ്ങി എല്ലായിടത്തും ചര്‍ച്ചയാകുന്ന കരുതലും വികസനവും വരെ പ്രധാനവിഷയമാകുമ്പോള്‍ മുമ്പെങ്ങുമില്ലാത്ത രാഷ്ട്രീയച്ചൂടിലാണ് തെക്കന്‍ കേരളം.

Follow Us:
Download App:
  • android
  • ios