Asianet News MalayalamAsianet News Malayalam

പിണറായി 2.0 - എത്ര പുതുമുഖങ്ങൾ? 6 ഘടക കക്ഷികൾക്ക് മന്ത്രിപദവി? ചർച്ചകൾ നാളെ മുതൽ

എം എം മണി, ടി പി രാമകൃഷ്ണൻ, കടകംപള്ളി സുരേന്ദ്രൻ, എ സി മൊയ്ദീൻ തുടങ്ങിയ സിപിഎം മന്ത്രിമാരിൽ ആർക്കൊക്കെ രണ്ടാമൂഴം ലഭിക്കുമെന്നറിയാൻ ഇനിയും കാക്കണം. ബന്ധുനിയമനത്തിൽ കുടുങ്ങിയ ഡോ.കെ.ടി ജലീലിനെ പരിഗണിക്കുന്നതിൽ ധാർമ്മിക പ്രശ്നങ്ങൾ സിപിഎമ്മിനെ തിരിഞ്ഞുകൊത്തുന്നു. 

kerala assembly elections who all will get placed in second pinarayi cabinet
Author
Thiruvananthapuram, First Published May 3, 2021, 6:57 PM IST

തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയിൽ  കൂടുതലും എത്തുക പുതുമുഖങ്ങൾ. എൽഡിഎഫിൽ  ഘടകകക്ഷികളുടെ എണ്ണം കൂടിയെങ്കിലും പരമാവധി ആറ് കക്ഷികൾക്ക് മാത്രമാകും മന്ത്രിസഭയിൽ പ്രാതിനിധ്യം. നാളെ മുതൽ  എൽഡിഎഫിൽ ഉഭയകക്ഷി ചർച്ചകൾ തുടങ്ങും.

ക്യാപ്റ്റന്‍റെ ടീമംഗങ്ങൾ ആരൊക്കെ? ചരിത്ര വിജയത്തിന് ശേഷം ഇനി എല്ലാ ശ്രദ്ധയും മന്ത്രിസഭാ രൂപീകരണത്തിൽ. പിണറായി കഴിഞ്ഞാൽ സിപിഎമ്മിൽ രണ്ടാമത്  കേന്ദ്രകമ്മിറ്റിയിലെ സീനിയർ കെ കെ ശൈലജ. എം വി ഗോവിന്ദൻ, കെ രാധാകൃഷ്ണൻ തുടങ്ങിയ കേന്ദ്ര കമ്മിറ്റി അംഗങ്ങളും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ എൻ ബാലഗോപാലും, പി രാജീവും ചേരുന്നതാകും ഒന്നാംനിര.

എം എം മണി, ടി പി രാമകൃഷ്ണൻ, കടകംപള്ളി സുരേന്ദ്രൻ, എ സി മൊയ്ദീൻ തുടങ്ങിയ സിപിഎം മന്ത്രിമാരിൽ ആർക്കൊക്കെ രണ്ടാമൂഴം ലഭിക്കുമെന്നറിയാൻ ഇനിയും കാക്കണം. ബന്ധുനിയമനത്തിൽ കുടുങ്ങിയ ഡോ.കെ.ടി ജലീലിനെ പരിഗണിക്കുന്നതിൽ ധാർമ്മിക പ്രശ്നങ്ങൾ സിപിഎമ്മിനെ തിരിഞ്ഞുകൊത്തുന്നു. അപ്പോഴും രണ്ടും കൽപിച്ച് ജലീലിനെ പിണറായി വീണ്ടും തെരഞ്ഞെടുക്കുമോ എന്ന ചർച്ചകളും സജീവം.

ഡോ.ആർ ബിന്ദു, വീണാ ജോർജ്ജ്, കാനത്തിൽ ജമീല തുടങ്ങിയവരിൽ ഒരാൾ മന്ത്രിസഭയിൽ എത്തിയേക്കും. മുസ്ലീം വനിതയെ മന്ത്രിയാക്കിയാൽ അത് ചരിത്രമാകും. കഴിഞ്ഞ തവണ കോട്ടയം ജില്ലയെ തഴഞ്ഞത് ഇത്തവണ വി എൻ വാസവന് സാധ്യത കൂട്ടുന്നു. ആലപ്പുഴയിൽ സജി ചെറിയാനാണ് ഒന്നാമൻ. വി.ശിവൻകുട്ടി മന്ത്രിയാകുന്നുവെങ്കിൽ കടകംപള്ളിയുടെ കാര്യത്തിൽ സിപിഎം എടുക്കുന്ന തീരുമാനമാണ് പ്രധാന കടമ്പ. 

പാലക്കാട് നിന്നും എംബി രാജേഷിനാണ് മുൻഗണന. വി.കെ.പ്രശാന്ത്, എംബി രാജേഷ്, മുഹമ്മദ് റിയാസ് യുവമുഖങ്ങളിൽ ഒരാളെങ്കിലും മന്ത്രിസഭയിലെത്തുമോ എന്നതും കൗതുകം.

സിപിഎമ്മിന് 13 മന്ത്രിമാർ. സിപിഐക്ക് നാല് ഇതാണ് നിലവിലെ ക്രമം. സിപിഐയിൽ കേന്ദ്ര കൗണ്‍സിൽ അംഗം ചിഞ്ചുറാണിയാണ് പാർട്ടിയിൽ സീനിയർ. മന്ത്രി ഇ. ചന്ദ്രശേഖരൻ മന്ത്രിയാകുന്നതിൽ ഒറ്റത്തവണ മന്ത്രിപദം എന്ന നിലവിലെ നയം മാറണം. പി. പ്രസാദ്, കെ. രാജൻ, ചിറ്റയം ഗോപകുമാർ എന്നിവരാണ് സിപിഐ നിരയിലെ പ്രമുഖർ. ജെഡ‍ിഎസിൽ മാത്യു ടി തോമസ് മടങ്ങി എത്തും. മറ്റ് ചെറുകക്ഷികളിൽ കെ. ബി ഗണേഷ് കുമാറിന് മാത്രമാണ് നിലവിൽ സാധ്യത. 

ശ്രേയാംസ് കുമാർ തോറ്റതോടെ രാജ്യസഭയിലേക്ക് വീണ്ടും അവസരം നേടിയെടുക്കുന്നതിലാകും എൽജെഡി ശ്രദ്ധ. പാർട്ടികൾ കൂടിയെങ്കിലും മന്ത്രിമാരുടെ എണ്ണം ഇരുപത് കവിയാനും സാധ്യത വിദൂരം.

Follow Us:
Download App:
  • android
  • ios