ബോംബ് ബോംബ് എന്ന് കുറെ ആയി പറയുന്നു. അങ്ങനെ പറയുന്നവര്‍ ഇപ്പോൾ ചില പടക്കങ്ങൾ പൊട്ടിച്ച് തുടങ്ങിയിട്ടുണ്ട്. ബോംബല്ല ആറ്റം ബോംബ് ഇട്ടാലും ഇനി ഇടതുപക്ഷത്തിന്  ഒന്നും പറ്റാനില്ലെന്നും കോടിയേരി

കണ്ണൂര്‍: തലശ്ശേരിയിൽ വോട്ട് കച്ചവടം പതിവാണെന്ന് വിശദീകരിച്ച് കോടിയേരി ബാലകൃഷ്ണൻ. ഒരു വിഭാഗം വോട്ട് യുഡിഎഫിന് ചെയ്യുന്ന ശീലം തലശ്ശേരിയിലുണ്ട്. അന്ധമായ മാർക്സിസ്റ്റ് വിരോധം ബിജെപിയും അത് മുതലെടുക്കാൻ യുഡിഎഫും ശ്രമിക്കുന്നതിന്‍റെ ഫലമായാണ് തലേശേരിയിലെ ധാരണയെന്നും കോടിയേരി പറഞ്ഞു. 

Add Asianetnews as a Preferred SourcegooglePreferred

ആരോഗ്യസ്ഥിതി മെച്ചപ്പെട്ട് വരികയാണ്. അതിനനുസരിച്ച് സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ച് വരുന്നതിനെ കുറിച്ച് പാർട്ടി വിലയിരുത്തും. ചികിത്സക്കാണ് ഇപ്പോൾ മുൻഗണന നൽകുന്നതെന്നും കോടിയേരി പറഞ്ഞു. 

മുഖ്യമന്ത്രി കേരളത്തിൽ പാർട്ടി എടുക്കുന്ന തീരുമാനങ്ങളാണ് നടപ്പാക്കുന്നത്. ക്യാപ്റ്റൻ എന്ന പ്രയോഗം പാർട്ടി മുന്നോട്ട് വെച്ചതല്ല. ജനങ്ങൾ ആണ് അത്തരം പ്രയോഗങ്ങൾ നടത്തുന്നത്. ജനകീയ ഇടപെടലിന്‍റെ ഭാഗമായി കണ്ടാൽ മതി. പാർട്ടിയും എൽഡിഎഫും എടുക്കുന്ന തീരുമാനമാണ് മുഖ്യമന്ത്രി നടപ്പാക്കിയതെന്നും കോടിയേരി വിശദീകരിച്ചു. ബോംബ് ബോംബ് എന്ന് കുറെ ആയി പറയുന്നു. അങ്ങനെ പറയുന്നവര്‍ ഇപ്പോൾ ചില പടക്കങ്ങൾ പൊട്ടിട്ടിച്ച് തുടങ്ങിയിട്ടുണ്ട്. ബോംബല്ല ആറ്റം ബോംബ് ഇട്ടാലും ഇനി ഇടതുപക്ഷത്തിന് ഒന്നും പറ്റാനില്ലെന്നും കോടിയേരി പറ‍ഞ്ഞു. 

ഇ പി ജയരാജന്‍റേത് വ്യക്തിപരമായ നിലപാടാണ്. എന്നാൽ പാർട്ടിയാണ് ഇക്കാര്യത്തിൽ എല്ലാം തീരുമാനം എടുക്കുക. ഐ ഫോണിൻ്റെ കാര്യം അന്വേഷണത്തിൽ തെളിഞ്ഞില്ലേ. വിനോദിനി ഉപയോഗിക്കുന്നത് വില കൊടുത്ത് വാങ്ങിയതാണ്. ആരോപണങ്ങൾ വന്നാൽ പകച്ച് വീട്ടിൽ പനി പിടിച്ചു കിടക്കാൻ ഞങ്ങളെ കിട്ടില്ല. ഇനിയും ആരോപണം വന്നേക്കാം. വന്നാൽ അതും നേരിടുമെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു