ലതികയെ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും നീക്കം ചെയ്തതായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു.

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാതിരുന്നതിനെ തുട‍ര്‍ന്ന് തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ച മഹിളാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ ലതികാ സുഭാഷിനെതിരെ നടപടി. ലതികയെ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും നീക്കം ചെയ്തതായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു.

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെ ചൊല്ലി ഉണ്ടായ പ്രതിഷേധങ്ങളിൽ കോൺഗ്രസിനെ ആകെ പിടിച്ചുലച്ച സംഭവമായിരുന്നു കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവന് മുന്നിൽ ലതികാ സുഭാഷ് നടത്തിയ മൊട്ടയടി. പലവിധ പ്രതിഷേധങ്ങൾ സംസ്ഥാനത്തിന്‍റെ പലമേഖലകളിൽ നിന്ന് ഉയർന്ന് വന്നെങ്കിലും ഏറെ ചർച്ചയായത് ലതികയുടെ പ്രതിഷേധമായിരുന്നു. പിന്നാലെ അതിരൂക്ഷമായ വിമർശനങ്ങളും കോൺഗ്രസ് നേതൃത്വത്തിന് നേരിടേണ്ടിവന്നിരുന്നു. നേതാക്കളുടെ അനുനയന നീക്കങ്ങൾ തള്ളിയ ലതികാ സുഭാഷ് ഏറ്റുമാനൂര്‍ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സര രംഗത്തുണ്ട്. 

സ്ത്രീ വിരുദ്ധ പരാമർശം നടത്താനും മടിയില്ലാത്ത കോൺഗ്രസ് അധ്യക്ഷനിൽ നിന്ന് ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കുന്നില്ലെന്നായിരുന്നു പുറത്താക്കൽ നടപടിയോട് ലതികാ സുഭാഷിന്റെ പ്രതികരണം. ബാലറ്റിലൂടെ സ്ത്രീ സമൂഹം ഇതിന് മറുപടി പറയുമെന്നും ലതിക പ്രതികരിച്ചു.