വിഎസ് അച്യുതാനന്ദൻ കെ.കെ രമയെ സന്ദർശിക്കുന്ന ചിത്രം ആ‍എംപി വ്യാപകമായി പ്രചരിപ്പിക്കുന്നുവെന്നും ഇത് സംഘർഷത്തിന് കാരണമായേക്കാമെന്നുമാണ് എൽഡിഎഫിന്റെ പരാതി

കോഴിക്കോട്: ആർഎംപി-എൽഡിഎഫ് പോരാട്ടം നടക്കുന്ന വടകരയിൽ മുതിർന്ന സിപിഎം നേതാവും മുൻ മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദൻ കെകെ രമയെ സന്ദ‍ശിക്കുന്ന പഴയ ചിത്രങ്ങൾ പ്രചാരണത്തിന് ഉപയോഗിക്കുന്നതായി പരാതി. ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരിക്കുകയാണ് എൽഡിഎഫ്. 

Add Asianetnews as a Preferred SourcegooglePreferred

നേരത്തെ നെയ്യാറ്റിൻകര ഉപതെര‍ഞ്ഞെടുപ്പ് സമയത്ത് വിഎസ് വടകരയിലെ ടി.പി ചന്ദ്രശേഖരന്‍റെ വീട്ടിലെത്തി ഭാര്യ കെ.കെ രമയെ സന്ദർശിച്ചത് സിപിഎമ്മിന് വലിയ തിരിച്ചടിയായിരുന്നു. അന്നത്തെ സന്ദ‍ര്‍ശനത്തിന്റെ ദൃശ്യങ്ങളാണ് ഇന്ന് ആ‍ര്‍എംപി ലഘുലേഖകകളിലും തെരഞ്ഞെടുപ്പ് കട്ടൗട്ടറുകളിലും പ്രചാരണത്തിന് ഉപയോഗിക്കുന്നത്. 

വടകര നഗരസഭ പരിധിയിലെ പലയിടത്തും ഈ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയുളള ഫ്ളക്സ് ബോര്‍ഡുകള്‍ ഉയരുകയും ചെയ്തു. ആര്‍എംപി ഇറക്കിയ 'മാറാനുറച്ച് വടകര' എന്ന ലഘുലേഖയിലും ഈ ചിത്രം ഉള്‍പ്പെടുത്തിയിട്ടുണ്ട്. സിപിഎമ്മിലെ വിഎസ് അനുകൂലികളുടെ കൂടി പിന്തുണ നേടാനുള്ള ഈ നീക്കത്തിനെതിരെയാണ് ഇടതുമുന്നണിയുടെ പരാതി.

ചിത്രങ്ങൾ ഫ്ലക്സ് ബോര്‍ഡുകളായി മണ്ഡലത്തിന്റെ പലയിടത്തും ഉപയോഗിക്കുന്നുണ്ടെന്നും ലഘുലേഖകളി‍ൽ ചിത്രത്തിനൊപ്പം വിദ്വേഷപരാമ‍ശങ്ങളുണ്ടെന്നുമാണ് എൽഡിഎഫ് പരാതി. ഇത് സംഘർഷത്തിന് കാരണമായേക്കാമെന്നും പരാതിയിൽ വ്യക്തമാക്കുന്നു. ഈ ചിത്രങ്ങൾക്ക് ഒപ്പം കോഴിക്കോട്ടെ മുതി‍ര്‍ന്ന സിപിഎം നേതാവായിരുന്ന എം കെ കേളുവിന്റെ ചിത്രങ്ങളും ഉപയോഗിക്കുന്നതായി പരാതിയിലുണ്ട്. പരാതി ലഭിച്ചിട്ടുണ്ടെന്നും പരിശോധിക്കാൻ നിർദ്ദേശം നൽകിയതായി റിട്ടേണിംഗ് ഓഫീസർ അറിയിച്ചു.