തലയെടുപ്പുള്ള കൊമ്പനെ പോലെ പാലായിലെ ജനങ്ങളെയും കൂട്ടി കാപ്പൻ എത്തിയത് യുഡിഎഫ് വിജയത്തിന്‍റെ നാന്ദിയാണെന്ന് പികെ കു‍ഞ്ഞാലിക്കുട്ടി 

കോട്ടയം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രക്ക് പാലായിൽ ഊഷ്മള സ്വീകരണം ഒരുക്കി മാണി സി കാപ്പൻ . നൂറ് കണക്കിന് വാഹനങ്ങളുടെയും പ്രവർത്തകരുടെയും അകമ്പടിയോടെയാണ് മാണി സി കാപ്പൻ ഐശ്വര്യ കേരള യാത്രയിൽ അണി ചേർന്നത്. യുഡിഎഫ് നേതാക്കൾ ചേർന്ന് കാപ്പനെ വേദിയിലേക്ക് ക്ഷണിച്ചു. 

Add Asianetnews as a Preferred SourcegooglePreferred

പാലാ നഗരത്തിലൂടെ ആവേശകരമായ റോഡ് ഷോക്ക് ശേഷമാണ് മാണി സി കാപ്പൻ ഐശ്വര്യ കേരള യാത്രയിൽ അണി ചേരാനെത്തിയത്. നൂറ് കണക്കിന് വാഹനങ്ങളും പ്രവര്‍ത്തകരും കാപ്പന് ഒപ്പം ഉണ്ടായിരുന്നു. പാലാ നഗരത്തിൽ നടന്ന റോഡ് ഷോയ്ക്ക് ശേഷം മാണി സി കാപ്പൻ യുഡിഎഫിൻ്റെ വേദിയിൽ എത്തി. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, പി ജെ ജോസഫ്, പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങി യുഡിഎഫ് നേതാക്കൾ ചേർന്നാണ് മാണി കാപ്പനെ സ്വീകരിച്ചത്.

തലയെടുപ്പുള്ള കൊമ്പനാനയെ പോലെയാണ് പാലായിലെ ജനങ്ങളുമായി മാണി സി കാപ്പൻ യുഡിഎഫ് വേദിയിലെത്തിയതെന്ന് പികെ കുഞ്ഞാലിക്കുട്ടി സ്വാഗതം പറഞ്ഞു. കാപ്പന്റെ വരവ് യുഡിഎഫിന്റെ വിജയത്തിനുള്ള നാന്ദിയാണ് . യുഡിഎഫിന്‍റെ വിജയ ജാഥയാണ് ഇനി വരാനിരിക്കുന്നതെന്നും ഇടതുമുന്നണി തോറ്റവര്‍ക്ക് സീറ്റ് എടുത്ത് നൽകിയെന്ന കാപ്പന്റെ ന്യായം പാലാക്കാര്‍ക്ക് മനസിലാകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. 

ഇടതുമുന്നണിയിൽ നിന്ന് മാറി യുഡിഎഫിനൊപ്പം ചേര്‍ന്നെങ്കിലും എംഎൽഎ സ്ഥാനം രാജിവക്കാനില്ലെന്ന് മാണി സി കാപ്പൻ ആവര്‍ത്തിച്ചു. രാജി ആവശ്യം മുഴക്കുന്നവര്‍ യുഡിഎഫ് വിട്ട തോമസ് ചാഴിക്കാടനും റോഷി അഗസ്റ്റിനും എൻ ജയരാജും അടക്കമുള്ളവരെ രാജി വയ്പ്പിച്ച് ആദ്യം ധാർമികത കാണിക്കട്ടെയെന്നും കാപ്പൻ പറഞ്ഞു. പുതിയ പാർട്ടി പ്രഖ്യാപനം നാളെ ഉണ്ടാകുമെന്നാണ് മാണി സി കാപ്പൻ പറയുന്നത്. യുഡി.എഫിൽ ഘടകകക്ഷിയാകും