ജോയിസിന്റെ പരാമർശം എൽഡിഎഫിന്റെ അഭിപ്രായമാണോയെന്ന് വ്യക്തമാക്കണമെന്ന് ജോസഫ് ആവശ്യപ്പെട്ടപ്പോൾ കോൺഗ്രസ് അനാവശ്യ വിവാദമുണ്ടാക്കി വോട്ട് പിടിക്കാൻ ശ്രമിക്കുകയാണെന്നായിരുന്നു എം എം മണിയുടെ പ്രതികരണം. 

തൊടുപുഴ: രാഹുൽ ഗാന്ധിക്കെതിരായ ജോയിസ് ജോർജ്ജിൻ്റെ പരാമർശം പക്വതയില്ലാത്തതെന്ന് പി ജെ ജോസഫ്. ജോയിസിന്റെ പരാമർശം എൽഡിഎഫിന്റെ അഭിപ്രായമാണോയെന്ന് വ്യക്തമാക്കണമെന്നും ജോസഫ് ആവശ്യപ്പെട്ടു. രാഹുല്‍ വിദ്യാര്‍ത്ഥിനികളുമായി സംവദിക്കുന്നതിനെക്കുറിച്ചാണ് മുന്‍ എംപി മോശം പരാമര്‍ശം നടത്തിയത്. ഇടുക്കി ഇരട്ടയാറിൽ വച്ച് നടന്ന ഒരു പരിപാടിയിലായിരുന്നു സംഭവം. 

ജോസ് കെ മാണിയുടെ ലവ് ജിഹാദ് പ്രസ്താവനയും അപക്വമാണെന്ന് പി ജെ ജോസഫ് പറഞ്ഞു. ജോസ് ഇടയ്ക്കിടെ അപക്വമായ പ്രസ്താവനകൾ നടത്തി പിൻവലിക്കാറുണ്ടെന്നും പരാജയഭീതി കാരണമായേക്കാം പ്രസ്താവനയെന്നും ജോസഫ് പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇതിനിടെ ജോയ്സ് ജോർജ്ജിനെ പിന്തുണച്ച് കൊണ്ട് മന്ത്രി എം എം മണി രംഗത്തെത്തി. ജോയ്സ് സ്ത്രീ വിരുദ്ധ പരമാർശം നടത്തിയിട്ടില്ലെന്നും രാഹുലിനെ വിമർശിക്കുക മാത്രമാണുണ്ടായതെന്നും പറഞ്ഞ എം എം മണി താനും ആ വേദിയുണ്ടായിരുന്നവെന്നും കോൺഗ്രസ് അനാവശ്യ വിവാദമുണ്ടാക്കി വോട്ട് പിടിക്കാൻ ശ്രമിക്കുകയാണെന്നും കൂട്ടിച്ചേർത്തു. 

വിവാദ പരാമര്‍ശം നടത്തിയ ജോയിസിന് എതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് ഡീൻ കുര്യാക്കോസ് വ്യക്തമാക്കിയിട്ടുണ്ട്.. ജോയ്സ് മ്ലേച്ഛനാണെന്ന് തെളിയിച്ചുവെന്നും അവനവന്‍റെ ഉള്ളിലുള്ള അശ്ലീലമാണ് പുറത്ത് വരുന്നതെന്നുമായിരുന്നു ഡീനിന്റെ പ്രതികരണം.