കോഴിക്കോട് ഫ്ലാറ്റിൽ നിന്ന് 50,000 രൂപയും 20 സ്വർണ നാണയങ്ങളും മോഷ്ടിച്ച കേസിൽ വീട്ടുജോലിക്കാരി അറസ്റ്റിൽ. എരഞ്ഞിപ്പാലം സ്വദേശിയുടെ പരാതിയിൽ നടക്കാവ് പോലീസാണ് ചേളന്നൂർ സ്വദേശിനിയായ മിനിയെ പിടികൂടിയത്.

കോഴിക്കോട്: ഫ്‌ളാറ്റില്‍ നിന്ന് പണവും സ്വര്‍ണവും മോഷ്ടിച്ച കേസില്‍ വീട്ടുജോലിക്കാരിയെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ചേളന്നൂര്‍ സ്വദേശി പുതിയോട്ടില്‍ വീട്ടില്‍ മിനിയെ(44) ആണ് നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തത്. 50,000 രൂപയും ഓരോ പവന്‍ വീതം തൂക്കം വരുന്ന 20 സ്വര്‍ണ നാണയങ്ങളുമാണ് യുവതി മോഷ്ടിച്ചത്. എരഞ്ഞിപ്പാലം സ്വദേശിയായ ഷാഹിദ് ഷൗക്കത്തലി താമസിക്കുന്ന സദനം റോഡിലുള്ള സ്‌കൈലൈന്‍ മെഡോസ് വില്ലയിലെ ഫ്‌ളാറ്റിലാണ് മോഷണം നടന്നത്. പിന്നാലെ ഷാഹിദ് നല്‍കിയ പരാതിയില്‍ നടക്കാവ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മോഷണം നടത്തിയത് വീട്ടിലെ ജോലിക്കാരി തന്നെയാണെന്ന് കണ്ടെത്തിയത്. നടക്കാവ് പോലീസ് ഇന്‍സ്പെക്ടര്‍ ഷൈനിന്റെ നിര്‍ദേശ പ്രകാരം സബ് ഇന്‍സ്പെക്ടര്‍മാരായ കിരണ്‍, ലിനേഷ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സന്ദീപ് ശശിധരന്‍, രാഗേഷ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷൈന, സാജിക് എന്നിവര്‍ ചേര്‍ന്നാണ് മിനിയെ കോഴിക്കോട്ട് വെച്ച് കസ്റ്റഡിയിലെടുത്തത്. കോടതിയില്‍ ഹാജരാക്കിയ മിനിയെ റിമാന്റ് ചെയ്തു.