പിസി തോമസുമായുള്ള ലയനം കേരളാ കോൺഗ്രസിന്‍റെ വളര്‍ച്ചക്ക് വേണ്ടിയെന്ന് പിജെ ജോസഫ്. തെരഞ്ഞെടുപ്പ് കഴിയുമ്പോൾ ബ്രാക്കറ്റില്ലാത്ത കേരളാ കോൺഗ്രസ് മാത്രമെ അവശേഷിക്കു എന്നും ജോസഫ്

കോട്ടയം: പിസി തോമസ് വിഭാഗവുമായി ലയിച്ചത് ഭാവിയിൽ ബിജെപി ബന്ധം ലക്ഷ്യമിട്ടാണെന്ന ആരോപണം തള്ളി പിജെ ജോസഫ്. ബിജെപിയുമായുള്ള നിലപാട് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. അതുകൊണ്ട് ആര്‍ക്കും എന്തും പറയാം. കേരളാ കോൺഗ്രസ് അത് കാര്യമായെടുക്കുന്നില്ലെന്നും പിജെ ജോസഫ് പറഞ്ഞു. 

Add Asianetnews as a Preferred SourcegooglePreferred

പിസി തോമസ് വിഭാഗവുമായി ലയിച്ചത് കേരളാ കോൺഗ്രസിന്‍റെ വളര്‍ച്ച ലക്ഷ്യമിട്ടാണ്. നിയമസഭാ തെരഞ്ഞെടുപ്പ് കഴിയുമ്പോൾ ഒരൊറ്റ കേരളാ കോൺഗ്രസേ അവശേഷിക്കു. അത് ബ്രാക്കറ്റില്ലാത്ത കേരളാ കോൺഗ്രസ് ആയിരിക്കും. കേരളാ കോൺഗ്രസ് എമ്മിൽ നിന്ന് അഴിമതിക്കാരല്ലാത്തവര്‍ക്കെല്ലാം ഇവിടെക്ക് വരാമെന്നും പിജെ ജോസഫ് പറഞ്ഞു. ഈ മാനം 22 ന് മുമ്പ് പാര്‍ട്ടിക്ക് ചിഹ്നം കിട്ടും. 

ഏറ്റുമാനൂര്‍ അടക്കമുള്ള ഇടങ്ങളിൽ കോൺഗ്രസ് ഒറ്റക്കെട്ടായാണ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങൾ നടത്തുന്നത്. ലതികാ സുഭാഷിന്‍റെ വിമത സ്ഥാനാർത്ഥിത്വം വിലപ്പോകില്ലെന്നും ഘടകകക്ഷിക്ക് അനുവദിച്ച സീറ്റിൽ കോൺഗ്രസ് പ്രശ്നം ഉണ്ടാക്കുമെന്ന് കരുതുന്നില്ലെന്നും പിജെ ജോസഫ് പറഞ്ഞു. 

ഇടുക്കി സീറ്റിൽ മത്സരിക്കുന്ന ഫ്രാൻസിസ് ജോര്‍ജ്ജ് അടക്കം കേരളാ കോൺഗ്രസ് സ്ഥാനാർത്ഥികളെല്ലാം വമ്പിച്ച ഭൂരിപക്ഷത്തിൽ ജയിക്കാവുന്ന സാഹചര്യം ആണുള്ളതെന്നും പിജെ ജോസഫ് പറഞ്ഞു.