Asianet News MalayalamAsianet News Malayalam

പോസ്റ്ററുകൾ ആക്രിക്ക് വിറ്റ സംഭവം: യൂത്ത് കോൺഗ്രസ് പരാതി നൽകി, ഡിസിസി അന്വേഷണം തുടങ്ങി, നേതാക്കളെ വിളിച്ച് വീണ

അതേസമയം സംഭവത്തിൽ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനോടും പ്രതിപക്ഷ നേതാവിനോടും സംസാരിച്ചതായി വീണ എസ് നായർ പറഞ്ഞു

Posters in scrap shop controversy youth congress files police complaint dcc launch inquiry Veena dials leaders
Author
Thiruvananthapuram, First Published Apr 9, 2021, 11:01 AM IST

തിരുവനന്തപുരം: വട്ടിയൂർക്കാവിൽ പ്രചാരണത്തിനായി അച്ചടിച്ച 50 കിലോ തൂക്കം വരുന്ന പോസ്റ്ററുകൾ ആക്രി കടയിൽ വിറ്റ സംഭവത്തിൽ യൂത്ത് കോൺഗ്രസ് പരാതി നൽകി. യൂത്ത് കോൺഗ്രസ് പേരൂർക്കട മണ്ഡലം പ്രസിഡന്റാണ് മ്യൂസിയം പൊലീസിൽ പരാതി നൽകിയത്. നന്തൻകോട് സ്വദേശി ബാലുവിനെതിരെയാണ് പരാതി. യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന വീണ എസ് നായർക്ക് വോട്ട് തേടാൻ അച്ചടിച്ചതായിരുന്നു പോസ്റ്ററുകൾ. ഇന്നലെയാണ് ഇവ ആക്രിക്കടയിൽ കണ്ടെത്തിയത്. 

അതേസമയം സംഭവത്തിൽ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനോടും പ്രതിപക്ഷ നേതാവിനോടും സംസാരിച്ചതായി വീണ എസ് നായർ പറഞ്ഞു. പ്രവർത്തകർക്ക് ആർക്കെങ്കിലും പങ്കുണ്ടെങ്കിൽ നടപടിയെടുക്കുമെന്ന് അവർ ഉറപ്പുനൽകി. സ്ഥാനാർത്ഥിയെന്ന നിലയിൽ തന്നെ ഏൽപ്പിച്ച എല്ലാ കാര്യവും താൻ ചെയ്തിട്ടുണ്ട്. മണ്ഡലത്തിൽ വോട്ട് മറിച്ചെന്ന വികെ പ്രശാന്തിന്റെ ആരോപണങ്ങൾ മറുപടി അർഹിക്കുന്നില്ല. എംഎൽഎ ഇത്രത്തോളം തരംതാഴരുതെന്നും വീണ പറഞ്ഞു.

പാർട്ടിക്ക് വലിയ നാണക്കേടുണ്ടാക്കിയ സംഭവത്തിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി അന്വേഷണം ആരംഭിച്ചു. രണ്ട് ഭാരവാഹികളുടെ അന്വേഷണ റിപ്പോർട്ട് ഇന്ന് തന്നെ തരണമെന്ന് ആവശ്യപ്പെട്ടതായി ഡിസിസി പ്രസിഡന്റ് വ്യക്തമാക്കി. സംഭവത്തിൽ കുറ്റക്കാരായവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Follow Us:
Download App:
  • android
  • ios