Asianet News MalayalamAsianet News Malayalam

'ഇരട്ടവോട്ടില്‍ ശക്തമായ നടപടി വേണം'; പട്ടികയില്‍ പേരുള്ളവരല്ല, ഉദ്യോഗസ്ഥരാണ് കുറ്റക്കാരെന്ന് ചെന്നിത്തല

സംസ്ഥാനത്ത് നാല് ലക്ഷത്തിലധികം ഇരട്ടവോട്ടുകള്‍ ഉണ്ടെന്നാണ് കണ്ടെത്തല്‍. വ്യജ വോട്ടര്‍മാരെ സൃഷ്ടിച്ചത് സിപിഎമ്മാണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

ramesh chennithala about  double vote
Author
Alappuzha, First Published Apr 1, 2021, 8:33 AM IST

ആലപ്പുഴ: ഇരട്ടവോട്ടില്‍ ശക്തമായ നടപടി വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്ത് നാല് ലക്ഷത്തിലധികം ഇരട്ടവോട്ടുകള്‍ ഉണ്ടെന്നാണ് കണ്ടെത്തല്‍. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി സ്വീകരിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. ഇരട്ടവോട്ടുള്ളവര്‍ പരാതി നല്‍കണം. പട്ടികയില്‍ പേരുള്ളവരല്ല, ഉദ്യോഗസ്ഥരാണ് കുറ്റക്കാരെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വ്യജ വോട്ടര്‍മാരെ സൃഷ്ടിച്ചത് സിപിഎമ്മാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

ഇരട്ടവോട്ടുകൾക്കെതിരെ പ്രചാരണം ശക്തമാക്കാനൊരുങ്ങി യുഡിഎഫ്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവാദിത്തം നിര്‍വ്വഹിക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഇരട്ടവോട്ടിന് പിന്നിൽ ഉദ്യോഗസ്ഥ ലോബിയെന്നും അദ്ദേഹം ആരോപിച്ചു. വ്യാജ വോട്ടർമാരെ തിരികി കയറ്റി ജനാധിപത്യത്തെ അട്ടിമറിക്കാൻ ശ്രമമാണ് നടക്കുന്നത്. ഇടത് സർവീസ് സംഘടനകളാണ് വ്യാജ വോട്ടുകൾക്ക് പിന്നിൽ പ്രവര്‍ത്തിച്ചത്. ഇനിയെങ്കിലും കമ്മീഷൻ ഇടപെടമെന്നും ഉദ്യോഗസ്ഥക്കെതിരെ നടപടിയെടുക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

നാല് ലക്ഷത്തിലധികം വ്യാജ വോട്ടുകൾ ചെയ്യിപ്പിക്കാതിരിക്കാനുള്ള നടപടി വേണം. ഇത് സംബന്ധിച്ച് പലതവണ കമ്മീഷന് കത്തുകൾ നൽകിയതാണ്. ജനാധിപത്യം സംരക്ഷിക്കാൻ ജനങ്ങൾ തന്നെ മുന്നോട്ട് വരണം. എല്ലാവരും വെബ്സൈറ്റിൽ കയറി ഇരട്ട വോട്ട് ഉണ്ടോ എന്ന് പരിശോധിക്കണം ഉണ്ടെങ്കിൽ പരാതിപ്പെടണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. എല്ലാ രാഷ്ട്രീയപാർട്ടികളും ജാഗ്രതയോടെ പ്രവർത്തിക്കണം. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ഇത്തരം വോട്ടുകളുടെ ബലത്തിലാണ് ഇടതുപക്ഷം ജയിച്ചതെന്നും ചെന്നിത്തല ആരോപിച്ചു.

സർക്കാരിനെതിരായ ജനവികാരത്തെ വ്യാജ വോട്ടുകളുടെ മറവിൽ അട്ടിമറിക്കാൻ ശ്രമിക്കുകയാണ്. വ്യാജ വോട്ടുകൾ പ്രസിദ്ധീകരിച്ച വെബ്സൈറ്റിന് മികച്ച പ്രതികരണമാണ് ഉണ്ടായത്. ചില പിശകുകൾ ഉണ്ടായേക്കാം, അത് ഒറ്റപ്പെട്ട സംഭവമാണെന്നും പറഞ്ഞ രമേശ് ചെന്നിത്തല, ആഴക്കടൽ വിവാദത്തിലെ ആരോപണം ആവര്‍ത്തിച്ചു. ആഴക്കടൽ മത്സ്യബന്ധന കരാർ - ധാരണ പത്രം റദ്ദാകാതെയാണ് റദ്ദാക്കിയെന്ന് സര്‍ക്കാര്‍ കള്ളം പറഞ്ഞു കൊണ്ടിരുന്നത്. മത്സ്യസമ്പത്ത് കുത്തകകൾക്ക് കൊടുക്കാനുള്ള വലിയ കള്ളകളികളാണ് നടന്നത്.  അധികാരത്തിൽ വന്നാൽ അത് നടപ്പാക്കാം എന്ന് കരുതിയാണ് കരാര്‍ റദ്ദാക്കതെ ഇരുന്നതെന്നും ചെന്നിത്തല ആരോപിച്ചു. 

പിണറായി സര്‍ക്കാര്‍ ഒരു പ്രധാന വികസന പദ്ധതി പോലും നടപ്പാക്കിയിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. വാചകമടി വ്യവസായം മാത്രമാണ് കേരളത്തിൽ നടക്കുന്നത്. പിണറായി വിജയൻ വെറും ഒരു ഭീരുവാണെന്നും ചെന്നിത്തല വിമര്‍ശിച്ചു.

Follow Us:
Download App:
  • android
  • ios