സര്‍ക്കാരിനെ നിരന്തരം ആക്രമിക്കുന്ന പ്രതിപക്ഷ നേതാവിനെ എങ്ങനെ തകര്‍ക്കാമെന്നാണ് ആലോചിക്കുന്നത്. തകര്‍ക്കാൻ സിപിഎമ്മിനോ ഭരണകക്ഷിക്കോ കഴിയാത്തത് കൊണ്ട് അഭിപ്രായ സര്‍വെകളെ കൂട്ടുപിടിക്കുന്നു

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അഭിപ്രായ സര്‍വെകൾക്ക് എതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഴിമതിയിൽ മുങ്ങിക്കുളിച്ച് നിൽക്കുന്ന സര്‍ക്കാരിനെ വെള്ള പൂശാനുള്ള ശ്രമങ്ങളാണ് ഓരോ സര്‍വെയും. 200 കോടി രൂപ പരസ്യം സര്‍ക്കാര്‍ നൽകിയതിന്‍റെ ഉപകാരസ്മരണയാണ് മാധ്യമങ്ങൾ ചെയ്യുന്നുണ്ടെന്നും ഇത് മാധ്യമ ധര്‍മ്മമല്ലെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു . 

അഴിമതിയിൽ മുങ്ങിയ പിണറായി വിജയൻ സർക്കാരിനെ ജനം തെരഞ്ഞെടുപ്പിൽ തൂത്തെറിയും. ഇത് ഇടതുപക്ഷത്തെ വിറളി പിടിപ്പിച്ചിട്ടുണ്ട്. ഇതിനെ മറികടക്കാനാണ് അഭിപ്രായ സര്‍വെകൾ. കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പ് കാലത്തും ഇത്തരം സര്‍വെകൾ നടന്നിട്ടുണ്ടെന്നും ഫലം വന്നപ്പോൾ എന്താണ് ഉണ്ടായതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. ഫലം വന്നപ്പോൾ സർവേ നടത്തിയവരെ കാണാൻ ഇല്ലായിരുന്നു. 

സര്‍ക്കാരിനെ നിരന്തരം ആക്രമിക്കുന്ന പ്രതിപക്ഷ നേതാവിനെ എങ്ങനെ തകര്‍ക്കാമെന്നാണ് ആലോചിക്കുന്നത്. തകര്‍ക്കാൻ സിപിഎമ്മിനോ ഭരണകക്ഷിക്കോ കഴിയാത്തത് കൊണ്ട് അഭിപ്രായ സര്‍വെകളെ കൂട്ടുപിടിക്കുന്നു. ഇപ്പോൾ വന്ന സര്‍വെകളും ഇനി വരാനിരിക്കുന്ന സര്‍വെകളും ഇത് തന്നെയാണ് ചെയ്യുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

പ്രതിപക്ഷത്തിന് ലഭിക്കേണ്ട ന്യായമായ ഒരു പരിഗണനയും കിട്ടുന്നില്ലെന്ന് മാത്രമല്ല , താറടിച്ച് കാണിക്കാനും ആസൂത്രിത നീക്കം നടക്കുകയാണ്. യുഡിഎഫിന് ഈ സര്‍വെകളിൽ വിശ്വാസം ഇല്ല. സര്‍വെ ഫലങ്ങൾ തിരസ്കരിക്കുന്നു. ജനങ്ങളുടെ തെരഞ്ഞെടുപ്പിൽ മാത്രമാണ് യുഡിഎഫ് വിശ്വസിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.