Asianet News MalayalamAsianet News Malayalam

'ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങളിൽ മുല്ലപ്പള്ളി ഇടപെട്ടില്ല'; കോൺഗ്രസിനുമെതിരെ രൂക്ഷവിമര്‍ശനവുമായി സുന്നി മുഖപത്രം

കെ മുരളീധരൻ്റെ പ്രചാരണത്തിന് മുല്ലപ്പള്ളി പോയില്ല. ക്ഷണിച്ചില്ലെന്നായിരുന്നു മുല്ലപ്പള്ളിയുടെ പരിഭവം. നേമത്ത് എന്താ മുരളീധരന്‍റെ മകളുടെ വിവാഹം നടക്കുകയായിരുന്നോ ക്ഷണിക്കാനെന്നാണ് മുഖ്യപ്രസംഗത്തിലെ പരിഹാസം.

suprabhaatham against mullappally ramachandran and congress
Author
Kozhikode, First Published May 4, 2021, 9:49 AM IST

കോഴിക്കോട്: കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും കോൺഗ്രസിനുമെതിരെ രൂക്ഷവിമര്‍ശനവുമായി സുന്നി മുഖപത്രം. ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങളിൽ മുല്ലപ്പള്ളി ഇടപെട്ടില്ലെന്നും കെ മുരളീധരൻ്റെ പ്രചാരണത്തിന് മുല്ലപ്പള്ളി പോയില്ലെന്നുമാണ് വിമര്‍ശനം. കെപിസിസി പ്രസിഡന്‍റ് സ്ഥാനത്ത് മതനിരപേക്ഷതയുള്ള നേതാക്കളെ കൊണ്ട് വരണമെന്നും സമസ്ത മുഖപത്രമായ സുപ്രഭാതം, മുഖപ്രസംഗത്തില്‍ ആവശ്യപ്പെട്ടു.

സിഎഎ കേരളത്തില്‍ നടപ്പാക്കില്ലെന്ന് പലവട്ടം മുഖ്യമന്ത്രി ആവര്‍ത്തിക്കുമ്പോഴും അതേപറ്റി ഒന്നും പറയാത്ത പല കേണ്‍ഗ്രസ് നേതാക്കളും കേരളത്തിലുണ്ട്. മുല്ലപ്പള്ളി രാമചന്ദ്രന്‍ അവരില്‍ പ്രധാനിയായിരുന്നു. നേമത്ത് മതേതര ജനാധിപത്യവാദിയായ, എല്ലാ അര്‍ത്ഥത്തിലും കെ കരുണാകരന്‍റെ പിന്‍ഗാമിയായ കെ മുരളീധരന്‍ മത്സരിച്ചപ്പോള്‍ അങ്ങോട്ട് എത്തിനോക്കാന്‍ പോലും മുല്ലപ്പള്ളി തയ്യാറായില്ല.

ഇത്തരം കെപിസിസി പ്രസിഡന്‍റുമാരുള്ളപ്പോള്‍ എങ്ങനെയാണ് യുഡിഎഫ് ജയിക്കുക എന്നാണ് മുഖ്യപ്രസംഗത്തിലെ പ്രധാന ചോദ്യം. നേമത്ത് പോകാതിരുന്നത് തന്നെ ക്ഷണിക്കാത്തതിനാലാണെന്നായിരുന്നു മുല്ലപ്പള്ളിയുടെ പരിഭവം. നേമത്ത് എന്താ മുരളീധരന്‍റെ മകളുടെ വിവാഹം നടക്കുകയായിരുന്നോ ക്ഷണിക്കാനെന്നും മുഖ്യപ്രസംഗത്തില്‍ പരിഹസിക്കുന്നു.

ആര്‍ക്ക് കരകയറ്റാനാകും കോണ്‍ഗ്രസിനെ ഈ പതനത്തില്‍നിന്ന്? എന്ന തലക്കെട്ടിലുള്ള മുഖപ്രസംഗത്തില്‍ രാഹുല്‍ ഗാന്ധിയുടെ ഉപജാപക സംഘത്തിലുള്ള പ്രധാനിയായ മലയാളിയെന്ന് കെ സി വേണുഗോപാലിനെ പേരെടുത്ത് പറയാതെ വിമര്‍ശിക്കുന്നു. കേരളത്തില്‍ ഇടതുപക്ഷത്തിനു ഭരണത്തുടര്‍ച്ചയുണ്ടായതിനു കാരണക്കാര്‍ കോണ്‍ഗ്രസ് നേതാക്കളാണെന്നും അധികാരത്തിന്റെ സോപാനം സ്വപ്നം കണ്ടു ഒന്നിച്ച് ചേര്‍ന്ന വിവിധ വിഭാഗങ്ങളുടെ ഒരു സങ്കര സമുച്ചയമാണ് കേരളത്തിലെ ഇന്നത്തെ കോണ്‍ഗ്രസെന്നും ഒരു നയമോ പരിപാടിയോ കേരളത്തിലെ ഈ പാര്‍ട്ടിക്കില്ലെന്നും പറയുന്നുണ്ട്.

ശശി തരൂര്‍, വിഡി സതീശന്‍, കെ മുരളീധരന്‍, കെ സുധാകരന്‍ എന്നിവരെപ്പോലുള്ള ജാതി, മത വ്യത്യാസം കാണിക്കാത്ത, ഗ്രൂപ്പുകള്‍ക്ക് അതീതരായ, കറ കളഞ്ഞ മതനിരപേക്ഷ ജനാധിപത്യ കാവലാളുകളായ നേതാക്കള്‍ കോണ്‍ഗ്രസിന്റെ നേതൃനിരയില്‍ വരുന്നില്ലെങ്കില്‍ ആര്‍ക്ക് കരകയറ്റാനാകും കോണ്‍ഗ്രസിനെ ഈ പതനത്തില്‍ നിന്ന്? എന്ന ചോദ്യത്തോടെയാണ് മുഖപ്രസംഗം അവസാനിക്കുന്നത്.
 

Follow Us:
Download App:
  • android
  • ios