Asianet News MalayalamAsianet News Malayalam

പേടിയില്ലെങ്കിൽ പിന്നെ ജുഡീഷ്യൽ അന്വേഷണമെന്തിനെന്ന് മുരളീധരൻ, മോദിയുടെ നട്ടെല്ലിന് നല്ല ഉറപ്പ്

കേന്ദ്രഏജൻസികൾ വികസനപദ്ധതികൾ തടസപ്പെടുത്തുവെന്ന വിലയിരുത്തിയാണ് മന്ത്രിസഭയുടെ തീരുമാനം. സ്വർണ്ണക്കടത്ത് കേസിൽ പ്രതികളായ സ്വപ്ന സുരേഷിന്റെ ശബ്ദരേഖ, സരിത്തിന്റെ കത്ത്,  സിവിൽ പൊലീസ് ഓഫീസർമാരുടെ മൊഴി തുടങ്ങിയ കാര്യങ്ങളാണ് കമ്മീഷൻ പരിഗണിക്കുക.

v muraleedharan against pinarayi vijayan
Author
Thiruvananthapuram, First Published Mar 26, 2021, 6:00 PM IST

കോഴിക്കോട്/തിരുവനന്തപുരം: കേന്ദ്ര ഏജൻസികൾക്കെതിരെ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്രമന്ത്രി വി.മുരളീധരൻ. ഒരു ചുക്കിനേയും പേടിയില്ലെങ്കിൽ പിന്നെ എന്തിനാണ് സര്‍ക്കാര്‍ ജുഡിഷ്യൽ അന്വേഷണം പ്രഖ്യാപിച്ചതെന്ന് മുരളീധരൻ ചോദിച്ചു. നരേന്ദ്രമോദിയുടെ നട്ടെല്ലിന് നല്ല ഉറപ്പാണെന്ന് ഇന്ത്യയിൽ എല്ലാവര്‍ക്കും അറിയാം. ഇതുകൊണ്ടൊന്നും കേന്ദ്രസര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാന സാധിക്കില്ലെന്നും മുരളീധരൻ പറഞ്ഞു. 

എൻഫോഴ്സമെന്റ് ഡയറക്ടടേറ്റ് ഉൾപ്പടെ കേന്ദ്ര എജൻസികൾ നടത്തുന്ന അന്വേഷണത്തെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു കൊണ്ട് അപൂർവ്വവും  അസാധാരണവുമായ നീക്കമാണ് സംസ്ഥാനസർക്കാർ നടത്തുന്നത്.  കേന്ദ്രഎജൻസികൾ നടത്തുന്ന അന്വേഷണത്തെക്കുറിച്ച് ഒരു സംസ്ഥാനസർക്കാർ ജുഡീഷ്യൽ കമ്മീഷൻ വച്ച് പരിശോധിക്കുന്നത് ഇതാദ്യമായാണ്.  

കേന്ദ്രഏജൻസികൾ വികസനപദ്ധതികൾ തടസപ്പെടുത്തുവെന്ന വിലയിരുത്തിയാണ് മന്ത്രിസഭയുടെ തീരുമാനം. സ്വർണ്ണക്കടത്ത് കേസിൽ പ്രതികളായ സ്വപ്ന സുരേഷിന്റെ ശബ്ദരേഖ, സരിത്തിന്റെ കത്ത്,  സിവിൽ പൊലീസ് ഓഫീസർമാരുടെ മൊഴി തുടങ്ങിയ കാര്യങ്ങളാണ് കമ്മീഷൻ പരിഗണിക്കുക. മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ പ്രതികൾക്ക് മേൽ സമ്മർദ്ദമുണ്ടോ, ആരൊക്കയാണ് സമ്മർദ്ദം ചെലുത്തുന്നത്, പിന്നിൽ എന്തെങ്കിലും ഗുഢാലോചനയുണ്ടോ തുടങ്ങിയ കാര്യങ്ങളും കമ്മീഷൻ പരിശോധിക്കും.  

ഗൂഡാലോചനയിൽ ഉൾപ്പെട്ടവർക്കെതിരെ സ്വീകരിക്കേണ്ട നടപടികൾ ഉൾപ്പടെ റിപ്പോർട്ട് ചെയ്യുന്നതിനാണ് നിർദ്ദേശം. പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരത്തോടെയാകും തുടർനടപടി. അന്വേഷണത്തിന് അനുമതി കിട്ടിയില്ലെങ്കിൽ മറ്റ് നിയമനടപടി നോക്കാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. ഇഡിക്കെതിരെ ക്രൈംബ്രാ‌ഞ്ച് കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് സംസ്ഥാനസർക്കാർ നിലപാട് കടുപ്പിച്ചത്. ഇതോടെ കേന്ദ്രഏജൻസികളും സംസ്ഥാനസർക്കാരും തമ്മിലുള്ള തർക്കം പുതിയ തലത്തിലേക്ക് പോകുകയാണ്

റിട്ട ജഡ്‍ജി വി കെ മോഹനെ അന്വേഷണ കമ്മീഷൻ അധ്യക്ഷനായി നിയമിക്കാനാണ് സര്‍ക്കാരിൻ്റെ തീരുമാനം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരത്തോടെയായിരിക്കും അന്വേഷണം. തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നും അനുമതി ലഭിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്. 

 

Follow Us:
Download App:
  • android
  • ios