കഴിഞ്ഞ തവണ മത്സരിപ്പിച്ച  സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ  തിരൂരില്‍   ഇത്തവണ പാര്‍ട്ടി ചിഹ്നത്തിലാണ് സിപിഎം മത്സരിപ്പിക്കുന്നത്

തിരൂർ: കഴിഞ്ഞ തവണ മത്സരിപ്പിച്ച സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ തിരൂരില്‍ ഇത്തവണ പാര്‍ട്ടി ചിഹ്നത്തിലാണ് സിപിഎം മത്സരിപ്പിക്കുന്നത്. സിപിഎം തന്ത്രത്തെ നേരിടാൻ മണ്ഡലത്തിലാകെ വേരുകളുള്ള പ്രാദേശിക നേതാവ് കുരിക്കോളി മൊയ്തീനെയാണ് മുസ്ലീം ലീഗ് കളത്തിലിറക്കിയത്. ഇതോടെ തിരൂരില്‍ പോരാട്ടം കടുത്തു.

Add Asianetnews as a Preferred SourcegooglePreferred

സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിച്ച ഗഫൂര്‍ പി ലില്ലീസിന് കഴിഞ്ഞ തവണ പാര്‍ട്ടി പ്രവര്‍ത്തകരുടെ പിന്തുണ വേണ്ടത്ര കിട്ടിയില്ലെന്ന് സിപിഎം വിലയിരുത്തിയിരുന്നു. ഇതുകൂടി കണക്കിലെടുകത്താണ് ഇത്തവണ ഗഫൂറിനെ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിപ്പിക്കാൻ സിപിഎം തീരുമാനിച്ചത്.

യുഡിഎഫിന്‍റെ ശക്തി കേന്ദ്രമായ തിരൂരില്‍ കഴിഞ്ഞ തവണ ഭൂരിപക്ഷം ഏറെ കുറയ്ക്കാനായതിന്‍റെ ആത്മവിശ്വാസം ഇടതുമുന്നണിക്കുണ്ട്. എന്നാല്‍ പഴയ പ്രതാപത്തിലേക്ക് ഈ തെരഞ്ഞെടുപ്പോടെ തിരിച്ചുപോകുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്.

പൊന്നാനിയേയും തവനൂരിനെയും താനൂരിനെയും പോലെ വികസനം വരാൻ തിരൂരും കൊതിക്കുന്നുണ്ടെന്നും അത് വോട്ടാകുമെന്നുമാണ് ഗഫൂർ പി ലില്ലീസ് പറയുന്നത്. തനിക്ക് ലീവെടുത്ത് പോകാൻ ബിസിനസ് ഒന്നുമില്ലെന്നും ജനങ്ങൾക്കിടയിലുണ്ടാകുമെന്നുമാണ് കുരിക്കോളി മൊയ്തീൻറെ വാക്ക്. ഇരുമുന്നണികളും കയ്യും മെയ്യും മറന്നിറങ്ങുമ്പോൾ, തിരൂരിൽ ഇക്കുറി പോരാട്ടം കടുക്കുമെന്നുറപ്പ്.