പട്ടികജാതി സംവരണ നിയമഭേദഗതിക്കെതിരെയുള്ള മുന്നോക്കവിഭാഗ രോഷം തണുപ്പിക്കാൻ എ ബി വാജ്പേയിയുടെ കുടുംബത്തിൻറെ സഹായം തേടുകയാണ് ബിജെപി. വാജ്പേയിയുടെ അനന്തരവനും എംപിയുമായ അനൂപ് മിശ്രയെ ഗ്വാളിയറിൽ നിയമസഭയിലേക്ക് ബിജെപി മത്സര രംഗത്തിറക്കിയിരിക്കുന്നു.

ഭോപ്പാല്‍: പട്ടികജാതി സംവരണ നിയമഭേദഗതിക്കെതിരെയുള്ള മുന്നോക്കവിഭാഗ രോഷം തണുപ്പിക്കാൻ എ ബി വാജ്പേയിയുടെ കുടുംബത്തിൻറെ സഹായം തേടുകയാണ് ബിജെപി. വാജ്പേയിയുടെ അനന്തരവനും എംപിയുമായ അനൂപ് മിശ്രയെ ഗ്വാളിയറിൽ നിയമസഭയിലേക്ക് ബിജെപി മത്സര രംഗത്തിറക്കിയിരിക്കുന്നു.

 ഗ്വാളിയറിനടുത്തെ മൊറേനയിലെ എംപിയാണ് അനൂപ് മിശ്ര. ഇത്തവണ ഗ്വാളിയറിലെ ഭിതർവാർ നിയമസഭാ മണ്ഡലത്തിൽ ബിജെപി മിശ്രയെ രംഗത്തിറക്കിയിരിക്കുന്നു. ഇതേ മണ്ഡലത്തിൽ മുമ്പ് അനൂപ് മിശ്ര എംഎൽഎ ആയിരുന്നു. പിന്നീട് പരാജയപ്പെട്ടു. ലോക്സഭയിലേക്ക് വീണ്ടും മത്സരിപ്പിക്കാതെ മിശ്രയെ തിരിച്ചു കൊണ്ടു വരുന്നത് മുന്നോക്ക വിഭാഗ രോഷം തണുപ്പിക്കാൻ കൂടിയാണ്. ബ്രാഹ്മണ വോട്ടുകൾ ഇത്തവണ പട്ടികജാതി സംവരണ ഭേദഗതിക്കെതിരെ രൂപീകരിച്ച് സപക്സ് എന്ന സംഘടനയിലേക്ക് മറിയാൻ സാധ്യതയുണ്ട്. എന്നാൽ കുടുംബ പാരമ്പര്യം അല്ല ടിക്കറ്റ് കിട്ടാൻ കാരണം എന്ന് അനൂപ് മിശ്ര പറയുന്നു.

ചത്തീസ്ഗഡിൽ വാജേപേയിയുടെ അനന്തരവൾ കരുണ ശുക്ള കോൺഗ്രസ് സ്ഥാനാർത്ഥിയായത് ബിജെപിക്ക് തലവേദനയായി. ഈ തിരിച്ചടി അനൂപ് മിശ്രയിലൂടെ ഗ്വാളിയറിൽ പരിഹരിക്കുകയാണ് ലക്ഷ്യം. അമ്പലങ്ങൾ സന്ദർശിച്ച രാഹുൽ ഗാന്ധിയും കോൺഗ്രസും ഹിന്ദുത്വ നയം സ്വീകരിക്കുന്നത് ബിജെപിയുടെ പരമ്പരാഗത വോട്ടുകൾ ചോർത്തിയേക്കും.