ഭൂരിപക്ഷം കിട്ടിയാല്‍ ദിഗ്‍വിജയ് സിംഗ് മുഖ്യമന്ത്രിയാകുമോ? മകനും എംഎല്‍എയുമായ ജയ്‍വർധൻ ഏഷ്യാനെറ്റ് ന്യൂസിനോട്
മധ്യപ്രദേശിൽ ഇതിനു മുൻപ് കോൺഗ്രസ് മുഖ്യമന്ത്രിയായിരുന്ന ദിഗ്‍വിജയ് സിംഗ് തൽക്കാലം വീണ്ടും മുഖ്യമന്ത്രിസ്ഥാനത്തേയ്ക്കില്ലെന്നാണ് മകൻ ജയ്‍വർധൻ സിംഗ് പറയുന്നത്. കോൺഗ്രസിന്‍റെ യുവനേതാവും മധ്യപ്രദേശിലെ രഘോഗഢ് മണ്ഡലത്തിലെ എംഎൽഎയുമാണ് ജയ്‍വർധൻ സിംഗ്. തികച്ചും കോൺഗ്രസിനനുകൂലമായ ജനവികാരമാണ് മധ്യപ്രദേശിലെന്ന് ജയ്‍വർധൻ സിംഗ് പറയുന്നു. ഞങ്ങളുടെ സീനിയർ കോർഡിനേറ്റിംഗ് എഡിറ്റർ പ്രശാന്ത് രഘുവംശം ജയ്‍വർധൻ സിംഗുമായി നടത്തിയ അഭിമുഖം.
ഭോപ്പാല്‍: മധ്യപ്രദേശിൽ ഇതിനു മുൻപ് കോൺഗ്രസ് മുഖ്യമന്ത്രിയായിരുന്ന ദിഗ്‍വിജയ് സിംഗ് തൽക്കാലം വീണ്ടും മുഖ്യമന്ത്രിസ്ഥാനത്തേയ്ക്കില്ലെന്നാണ് മകൻ ജയ്‍വർധൻ സിംഗ് പറയുന്നത്. കോൺഗ്രസിന്‍റെ യുവനേതാവും മധ്യപ്രദേശിലെ രഘോഗഢ് മണ്ഡലത്തിലെ എംഎൽഎയുമാണ് ജയ്‍വർധൻ സിംഗ്. തികച്ചും കോൺഗ്രസിനനുകൂലമായ ജനവികാരമാണ് മധ്യപ്രദേശിലെന്ന് ജയ്‍വർധൻ സിംഗ് പറയുന്നു.
ഇതോടെ മധ്യപ്രദേശിൽ ഭൂരിപക്ഷം നേടിയാൽ മുഖ്യമന്ത്രിസ്ഥാനത്തേയ്ക്ക് കോൺഗ്രസിന്‍റെ യുവമുഖം ജ്യോതിരാദിത്യ സിന്ധ്യ എത്താനുള്ള സാധ്യതയേറുകയാണ്. മുതിർന്ന തലമുറയിൽ നിന്നൊരു മത്സരം ജ്യോതിരാദിത്യയ്ക്ക് മുന്നിലില്ലെന്നാണ് ജയ്‍വർധൻ സിംഗിന്‍റെ വാക്കുകൾ നൽകുന്ന സൂചനയും.
ചിത്രത്തിൽ: ജ്യോതിരാദിത്യ സിന്ധ്യ, കമൽനാഥ്, ദിഗ്‍വിജയ് സിംഗ്
''ആളുകളുടെ പ്രതികരണം വളരെ നല്ലതാണ്. അഞ്ചുവർഷം താൻ എംഎൽഎ ആയിരുന്നു. ആളുകളുമായുള്ള ബന്ധം ഞാൻ അഞ്ചു വർഷവും നിലനിറുത്തി. അതിനാൽ ജനങ്ങൾ എന്നിൽ വിശ്വാസം അർപ്പിക്കും എന്നു തന്നെയാണ് പ്രതീക്ഷ. പൊതുവെ നോക്കിയാലും ജനങ്ങൾ കോൺഗ്രസിനായി വോട്ടു ചെയ്യും എന്നാണ് പ്രതീക്ഷിക്കുന്നത്'' - ജയ്‍വർധൻ പറയുന്നു.
കാർഷിക വായ്പ എഴുതിതള്ളുന്ന വിഷയം മാത്രമല്ല പാവപ്പെട്ടവർക്കായുള്ള ഞങ്ങളുടെ മുൻ നയങ്ങളും പാർട്ടിയെ സഹായിക്കുന്നുണ്ട്. വിലക്കയറ്റം ജനജീവിതം ദുസ്സഹമാക്കുന്നു. പെട്രോൾ - ഡീസൽ, രാസവള വില വർദ്ധന കർഷകരെ ബാധിച്ചിരിക്കുന്നു. എന്നാൽ കാർഷിക വിളകൾക്ക് വിലയില്ലാത്ത അവസ്ഥയാണ്. അവർ കടത്തിലാണ്. ബിജെപി സർക്കാർ ഒരു നയവും അവർക്കു വേണ്ടി ഉണ്ടാക്കുന്നില്ലെന്നും ജയ്‍വർധൻ കൂട്ടിച്ചേര്‍ത്തു.