പ്രചാരണഘട്ടത്തിലെ ആവേശമില്ല; ഗുജറാത്തിൽ രണ്ടാം ഘട്ട പോളിംഗ് മന്ദഗതിയിൽ, വോട്ട് ചെയ്ത് പ്രമുഖർ
മധ്യ ഗുജറാത്തിലും വടക്കൻ ഗുജറാത്തിലുമായി രണ്ടരക്കോടി ജനങ്ങളാണ് ഇന്ന് വിധിയെഴുതേണ്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉത്തർ പ്രദേശ് ഗവർണർ ആനന്ദി ബെൻ പട്ടേൽ, ദില്ലി ലഫ് . ഗവർണർ വിനയ് കുമാർ സക്സേന അങ്ങനെ പ്രമുഖർ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി.
അഹമ്മദാബാദ് : ആദ്യഘട്ട വോട്ടെടുപ്പിന്‍റെ ആവർത്തനം. പ്രചാരണത്തിൽ കണ്ട ആവേശം ഗുജറാത്തിൽ രണ്ടാംഘട്ടത്തിലും പോളിംഗ് ബൂത്തുകളിലില്ല. മന്ദഗതിയിലാണ് പോളിംഗ് പുരോഗമിക്കുന്നത്. ഒരുമണിവരെ 30 ശതമാനത്തിനടുത്താണ് പോളിംഗ് ശതമാനം.
മധ്യ ഗുജറാത്തിലും വടക്കൻ ഗുജറാത്തിലുമായി രണ്ടരക്കോടി ജനങ്ങളാണ് ഇന്ന് വിധിയെഴുതേണ്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉത്തർ പ്രദേശ് ഗവർണർ ആനന്ദി ബെൻ പട്ടേൽ, ദില്ലി ലഫ് . ഗവർണർ വിനയ് കുമാർ സക്സേന അങ്ങനെ പ്രമുഖർ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി.
ജനാധിപത്യത്തിന്‍റെ ഉത്സവത്തിന്‍റെ ഭാഗമാവുന്ന ജനങ്ങളെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും അഹമ്മദാബാദിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം നരേന്ദ്ര മോദി അഭിനന്ദിച്ചു. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, ബിജെപി നേതാക്കളായ അൽപേഷ് ഠാക്കൂർ, ഹാർദ്ദിക് പട്ടേൽ, കോൺഗ്രസിന്‍റെ ജിഗ്നേഷ് മേവാനി അങ്ങനെ പ്രമുഖരുടെ നീണ്ട നിരയാണ് രണ്ടാംഘട്ടത്തിൽ മത്സര രംഗത്തുള്ളത്.
അതേസമയം ബനസ്കന്തയിലെ ദന്താ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി കാന്തി കരാഢിയെ ബിജെപി പ്രവർത്തകർ ആക്രമിച്ചെന്ന് കോൺഗ്രസ് ആരോപിച്ചു. ഇരുപതോളം പേർ ചേർന്ന് വാളുകളും മറ്റുമായി ആക്രമിക്കാൻ പുറകെ ഓടിയെന്നും വനത്തിൽ ഒളിച്ചത് കൊണ്ട് രക്ഷപ്പെട്ടെന്നും കരാഡി രാവിലെ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ ഇക്കാര്യം ബിജെപി തള്ളി.