80 വയസ്സിന് മുകളിലുള്ളവരുടെ വോട്ട് രേഖപ്പെടുത്താൻ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വീടുകളിലെത്തും. നടപടികൾ വീഡിയോയിൽ പകർത്തും. കെവൈസി ആപ്പ് വഴി സ്ഥാനാർത്ഥിയെ സംബന്ധിച്ച എല്ലാ വിവരങ്ങളും ലഭിക്കും

ദില്ലി: ഹിമാചൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനൊപ്പം സുപ്രധാന പ്രഖ്യാപനങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടിംഗ് ശതമാനം ഉയർത്താൻ നടപടി സ്വീകരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ പറഞ്ഞു. ഹിമാചൽ തെരഞ്ഞെടുപ്പിൽ യുവാക്കളുടെയും സ്ത്രീകളുടേയും വോട്ടിംഗ് ശതമാനം വർധിപ്പിക്കാൻ നടപടി ഉണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. വയോധികരെയും കോളേജ് വിദ്യാർത്ഥികളെയും ബൂത്തുകളിൽ എത്തിക്കാൻ പ്രവർത്തനങ്ങൾ ഉണ്ടാകും. 

പോളിംഗ് ബൂത്തുകളിൽ അത്യാവശ്യ സൗകര്യങ്ങൾ ഒരുക്കും. ഗ്രൗണ്ട് ഫ്ലോറിൽ തന്നെ ബൂത്തുകൾ സജ്ജമാക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു. 80 വയസ്സിന് മുകളിലുള്ളവരുടെ വോട്ട് രേഖപ്പെടുത്താൻ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വീടുകളിലെത്തും. നടപടികൾ വീഡിയോയിൽ പകർത്തുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.

ഹിമാചലിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു, വോട്ടെടുപ്പ് നവംബർ 12ന്; ഗുജറാത്തിൽ പ്രഖ്യാപനം പിന്നീട്

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികൾ നൽകാൻ വോട്ടർ ഹെൽപ് ലൈൻ ആപ്പ് പ്രയോജനപ്പെടുത്താമെന്ന് രാജീവ് കുമാർ വ്യക്തമാക്കി. ആപ്പ് വഴി പരാതി നൽകിയാൽ ഒന്നര മണിക്കൂറിനകം നടപടി ഉറപ്പാണ്.കുറഞ്ഞ പോളിംഗ് ശതമാനം ഉള്ള ഇടങ്ങളിൽ പ്രത്യേക പരിശോധന നടത്തും. കെവൈസി (KYC - know your candidate) ആപ്പ് വഴി സ്ഥാനാർത്ഥിയെ സംബന്ധിച്ച എല്ലാ വിവരങ്ങളും ലഭിക്കും. കേസ് വിവരങ്ങളും സ്വത്ത് സംബന്ധിച്ച വിവരങ്ങളും ഉൾപ്പെടെ ഈ ആപ്പിൽ ലഭ്യമാക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. സുവിധാ പോർട്ടൽ വഴി പത്രിക നൽകുകയും റാലികൾക്ക് അനുമതി തേടുകയും ആകാം. പെരുമാറ്റ ചട്ടം നിലവിൽ വന്നതിനാൽ, പണം കൈമാറ്റം ചെയ്യുന്നതിനും സൗജന്യ വിതരണങ്ങൾക്കും കർശന നിയന്ത്രണം ഉണ്ടാകും. അഴിമതിമുക്തമായ തെരഞ്ഞെടുപ്പിനു വേണ്ടി ജനങ്ങളും സഹായിക്കണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ആവശ്യപ്പെട്ടു. കൊവിഡ് ഭീഷണി കുറഞ്ഞെങ്കിലും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും തെരഞ്ഞെടുപ്പ്. സുരക്ഷിതമായും സുഗമമായും തെരഞ്ഞെടുപ്പ് നടത്താൻ രാഷ്ട്രീയ പാർട്ടികളുമായി ചർച്ച നടത്തുമെന്നും രാജീവ് കുമാർ വ്യക്തമാക്കി.