റെഡ്ഡിയുടെ വീട്ടിൽ മദ്യവും പണവും വിതരണം ചെയ്യുന്നതുൾപ്പടെയുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്ന പരാതിയുടെ  അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.

ഹൈദരാബാദ്: തെലങ്കാനയിൽ അപ്രതീക്ഷിത റെയ്ഡിനെ തുടർന്ന് ആത്മഹത്യ ഭീഷണി മുഴക്കി സ്ഥാനാർത്ഥി. പീപ്പിള്‍ ഫ്രണ്ടിന്റെ ടിക്കറ്റില്‍ ഗജേവാള്‍ നിയോജക മണ്ഡലത്തില്‍ മത്സരിക്കുന്ന വന്തേരു പ്രതാപ് റെഡ്ഡിയാണ് ഭീഷണി മുഴക്കി നാടകീയരംഗങ്ങള്‍ സൃഷ്ടിച്ചത്. റെഡ്ഡിയുടെ വീട്ടിൽ മദ്യവും പണവും വിതരണം ചെയ്യുന്നതുൾപ്പടെയുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.

തിങ്കളാഴ്ച രാത്രിയാണ് സംഭവം. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസുകാർ റെഡ്ഡിയുടെ വീട്ടിൽ എത്തുകയായിരുന്നു. തുടർന്ന് റെഡ്ഡിയും അനുയായികളും പരിശോധനയെ എതിര്‍ക്കുകയും ശേഷം റെഡ്ഡി പെട്രോൾ ശരീരത്തിൽ ഒഴിച്ച് തീ കൊളുത്തുമെന്ന് ഭീഷണി മുഴക്കുകയുമായിരുന്നു. എന്നാൽ അതേ സമയം തന്റെ വീട്ടിൽ പൊലീസ് അതിക്രമിച്ച് കയറുകയായിരുന്നുവെന്നും തന്നെ വധിക്കാൻ ശ്രമിച്ചുവെന്നും റെഡ്ഡി ആരോപിച്ചു.‌

തെലങ്കാനയില്‍ നിയമസഭ തെരഞ്ഞെടുപ്പ് ചൂടിനിടെയാണ് റെഡ്ഡിയുടെ ആത്മഹത്യാശ്രമം. അതേ സമയം റെഡ്ഡിക്കെതിരെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയതെന്ന് സീനീയര്‍ പൊലീസ് ഓഫീസര്‍ പി.വി. പദ്മജ മാധ്യമങ്ങളോട് പറഞ്ഞു. തെലങ്കാനയില്‍ ഡിസംബര്‍ ഏഴിനാണ് തെരഞ്ഞെടുപ്പ്. ഡിസംബര്‍ 11ന് വോട്ടെണ്ണലും നടക്കും.