"പുകഞ്ഞ കൊള്ളി പുറത്ത് എന്ന ടാസ്ക് ആണ് രണ്ടാം ദിനം മത്സരാര്‍ഥികള്‍ക്ക് ബിഗ് ബോസ് നല്‍കിയത്"

മുന്‍ സീസണുകളില്‍ നിന്നൊക്കെ മാറ്റങ്ങളോടെയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 7 ഇക്കഴിഞ്ഞ ഞായറാഴ്ച ആരംഭിച്ചത്. ഗെയിമുകളുടെ നിലവാരമായാലും ബിഗ് ബോസിന്‍റെ തന്നെ സ്പോട്ട് കൗണ്ടറുകളായാലും മലയാളം ബിഗ് ബോസില്‍ ഇത് മുന്‍ മാതൃകകള്‍ ഇല്ലാത്ത സീസണ്‍ ആണെന്ന് പറയേണ്ടിവരും. ഇപ്പോഴിതാ രണ്ടാം ദിവസം തന്നെ മത്സരാര്‍ഥികള്‍ക്ക് ഒരു വന്‍ ടാസ്ക് നല്‍കിയിരിക്കുകയാണ് ബിഗ് ബോസ്.

പുകഞ്ഞ കൊള്ളി പുറത്ത് എന്ന ടാസ്ക് ആണ് രണ്ടാം ദിനം മത്സരാര്‍ഥികള്‍ക്ക് ബിഗ് ബോസ് നല്‍കിയത്. തോല്‍ക്കുന്നപക്ഷം എവിക്ഷന്‍ ശിക്ഷയായി കിട്ടുന്ന കഠിനമായ ടാസ്ക് ആണ് ഇത്. അതിനായി ആദ്യം മത്സരാര്‍ഥികള്‍ തന്നെ ബിഗ് ബോസിന്‍റെ ആവശ്യപ്രകാരം പങ്കെടുക്കേണ്ട നാല് പേരെ തെര‍ഞ്ഞെടുക്കുകയായിരുന്നു. പേര് സൂചിപ്പിക്കുന്നതുപോലെ ഈ ബിഗ് ബോസ് ഹൗസിന് യോജിക്കുന്നവര്‍ അല്ലെന്ന് തോന്നുന്നവരെ നോമിനേറ്റ് ചെയ്യാനാണ് ബിഗ് ബോസ് ആവശ്യപ്പെട്ടത്. ഇത് പ്രകാരം ഏറ്റവുമധികം വോട്ടുകള്‍ കിട്ടിയത് ഷാനവാസ്, ശൈത്യ, ജിസൈല്‍ എന്നിവര്‍ക്കായിരുന്നു. റെനയ്ക്കും ബിന്‍സിക്കും ഒരേ എണ്ണം വോട്ടുകളാണ് (7) ലഭിച്ചതെങ്കിലും ആവര്‍ത്തിച്ച് നടത്തിയ വോട്ടിംഗില്‍ ബിന്‍സിക്ക് കൂടുതല്‍ വോട്ടുകള്‍ ലഭിച്ചു. അങ്ങനെ ഷാനവാസ്, ശൈത്യ, ജിസൈല്‍, റെന എന്നിവരെയാണ് ഈ ടാസ്കിനായി സഹമത്സരാര്‍ഥികള്‍ തന്നെ തെരഞ്ഞെടുത്തത്.

ടാസ്കില്‍ പങ്കെടുക്കുന്ന നാല് പേര്‍ക്ക് രാത്രി ഹൗസിലെ ലൈറ്റ് ഓഫ് ചെയ്യുന്നത് മുതല്‍ വേക്കപ്പ് സോംഗ് വരെ ഹൗസിനുള്ളിലേക്ക് പ്രവേശിക്കാനാവില്ല. പകരം ഗാര്‍ഡന്‍ ഏരിയലില്‍ കഴിയേണ്ടിവരും. അവിടെ ഒരു കട്ടില്‍ മാത്രമാണ് ഉണ്ടാവുക. അതില്‍ ഒരാള്‍ക്ക് ഒരു സമയം കിടക്കാം. എന്നാല്‍ അങ്ങനെ ഉറങ്ങുന്നപക്ഷം അയാളെ ഉണര്‍ത്താതെ, ടാസ്കില്‍ ഉള്‍പ്പെടാത്ത മറ്റ് മത്സരാര്‍ഥികള്‍ റെഡ് സോണ്‍ എന്ന് രേഖപ്പെടുത്തിയിരിക്കുന്നിടത്ത് അയാളെ കട്ടിലോടെ കൊണ്ടുവച്ചാല്‍ അയാള്‍ ഷോയില്‍ നിന്നേ എവിക്റ്റ് ആവും. ടാസ്ക് നടക്കുമ്പോള്‍ ഒരാള്‍ക്ക് മാത്രമാണ് കട്ടിലില്‍ കിടക്കാനാവുക. മറ്റുള്ളവര്‍ പരിസരത്ത് തന്നെ ഉണ്ടാവണം. അവര്‍ ഉറങ്ങിപ്പോയാല്‍ അവരെയും ഉണര്‍ത്താതെ റെഡ് സോണില്‍ എത്തിച്ചാല്‍ പുറത്താക്കാനാവും. മത്സരം ആരംഭിച്ച രാത്രിയില്‍ പുലര്‍ച്ചെ വരെയും ഉറങ്ങാതെ കാത്തിരുന്നവര്‍ ഹൗസിന് അകത്തും ഉണ്ടായിരുന്നു. ജിസൈല്‍ മാത്രമാണ് ആദ്യ രാത്രി ഏറ്റവും കൂടുതല്‍ സമയം ഉറങ്ങാതെ പിടിച്ചുനിന്നത്.

Asianet News Live | Malayalam News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ് | Live Breaking News