ബിഗ് ബോസ് മലയാളം സീസണ്‍ 7 ല്‍ പത്താം ആഴ്ചയിലെ ക്യാപ്റ്റനെ തെരഞ്ഞെടുത്തു. ആദില, ലക്ഷ്മി, ജിസൈല്‍ എന്നിവര്‍ പങ്കെടുത്ത കഠിനമായ ടാസ്കിലാണ് വിജയിയെ തെരഞ്ഞെടുത്തത്

ബിഗ് ബോസ് മലയാളം സീസണ്‍ 7 ല്‍ പത്താം വാരത്തിലേക്കുള്ള ക്യാപ്റ്റനെ തെര‍ഞ്ഞെടുത്തു. കഴിഞ്ഞ ആഴ്ചയാണ് ഈ സീസണില്‍ ആദ്യമായി ഒരു ലേഡി ക്യാപ്റ്റന്‍ ഉണ്ടായത്. ഇത്തവണയും വനിതാ മത്സരാര്‍ഥികള്‍ക്കാണ് ക്യാപ്റ്റന്‍സി ടാസ്കില്‍ പങ്കെടുക്കാനുള്ള അവസരം ലഭിച്ചത്. ആദില, ലക്ഷ്മി, ജിസൈല്‍ എന്നിവരെയാണ് സഹമത്സരാര്‍ഥികള്‍ ചേര്‍ന്ന് ക്യാപ്റ്റന്‍സി ടാസ്കിലേക്ക് തെരഞ്ഞെടുത്തിരുന്നത്. ഇവരുടെ ക്യാപ്റ്റന്‍സി ടാസ്ക് ഇന്നാണ് നടന്നത്. ആക്റ്റിവിറ്റി ഏരിയലില്‍ തയ്യാറാക്കിയിരുന്ന കൗതുകകരമായ ഒരു ​ടാസ്കില്‍ വിജയിക്കുന്നവര്‍ക്കായിരുന്നു പത്താം ആഴ്ചയിലെ ക്യാപ്റ്റന്‍ ആവാനുള്ള അവസരം.

ആക്റ്റിവിറ്റി ഏരിയയില്‍ മൂന്ന് ക്യാപ്റ്റന്‍സി മത്സരാര്‍ഥികള്‍ക്കും പെഡസ്റ്റലുകളില്‍ ബന്ധിപ്പിച്ച രീതിയില്‍ ഓരോ റിബണ്‍ റോളുകള്‍ ബി​ഗ് ബോസ് നല്‍കിയിരുന്നു. എതിര്‍വശത്ത് ഒരു പെഡസ്റ്റലില്‍ ക്യാപ്റ്റന്‍ എന്ന് എഴുതിയിരിക്കുന്ന ഒരു കൊടിയും മറ്റൊരു പെഡസ്റ്റലില്‍ മണല്‍ നിറച്ച ഒരു ബൗളും തയ്യാറാക്കിയിരുന്നു. ആദ്യമായി മത്സരാര്‍ഥികള്‍ റിബണ്‍ റോള്‍ ഒരു റൗണ്ട് ശരീരത്തിന് ചുറ്റും കെട്ടണമായിരുന്നു. പിന്നീട് ബസര്‍ മുഴങ്ങുമ്പോള്‍ സ്വയം കറങ്ങിക്കൊണ്ട് കൈകള്‍ ഉപയോ​ഗിക്കാതെ റിബണ്‍ ശരീരത്തില്‍ ചുറ്റുകയാണ് വേണ്ടിയിരുന്നത്. ഇത്തരത്തില്‍ മുഴുവന്‍ റിബണും ശരീരത്തില്‍ ചുറ്റിത്തീര്‍ന്ന് റിബണ്‍ റോളില്‍ നിന്നും പിടിവിടുവിച്ചതിന് ശേഷം ഓടിയെത്തി മറ്റേ വശത്തുള്ള പെഡസ്റ്റലിലെ കൊടി എടുത്ത് മണല്‍ നിറച്ച ബൗളില്‍ കുത്തി നിര്‍ത്തേണ്ടിയിരുന്നു.

ചെയ്യാന്‍ പ്രയാസമുണ്ടായിരുന്ന ഈ ടാസ്കില്‍ മൂന്ന് പേരും വാശിയോടെ തന്നെ മത്സരിച്ചു. അവസാനം ആദ്യം റിബണ്‍ പൂര്‍ണ്ണമായും ചുറ്റി ഓടിയെത്തി ക്യാപ്റ്റന്‍ ഫ്ലാ​ഗ് മണലില്‍ കുത്തിയത് ആദില ആയിരുന്നു. തൊട്ടുപിന്നാലെ ലക്ഷ്മിയും ഓടി എത്തിയെങ്കിലും സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ അവസരം നഷ്ടപ്പെട്ടു. ജിസൈലിന് മത്സരം വേണ്ടവിധത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. ആദില ആദ്യമായാണ് ഹൗസില്‍ ക്യാപ്റ്റന്‍സി സ്ഥാനത്ത് എത്തുന്നത്. ഇനി ഹൗസില്‍ ആകെ 11 മത്സരാര്‍ഥികള്‍ മാത്രമാണ് അവശേഷിക്കുന്നത് എന്നതിനാല്‍ ജോലികള്‍ ചെയ്യാനും ആളുകള്‍ കുറവാണ്. അതേസമയം ആഹാരമടക്കം ഇത്രയും പേര്‍ക്ക് ഉണ്ടാക്കിയാല്‍ മതി. മത്സരാര്‍ഥികള്‍ കുറയുന്നതിനനുസരിച്ച് കിച്ചണ്‍ ടീമിന് അടക്കമുള്ള ജോലിഭാരവും കുറയുന്നുണ്ട്. ആദ്യമായി ലഭിച്ച ക്യാപ്റ്റന്‍സി ആദില എത്തരത്തില്‍ ഉപയോ​ഗപ്പെടുത്തും എന്നറിയാനുള്ള കാത്തിരിപ്പിലാണ് സഹമത്സരാര്‍ഥികള്‍.

Asianet News Live | Malayalam News Live | Kerala News | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്