ബിഗ്ബോസ് സ്പിൻ ഓഫ് ഷോ ആയ അഗ്നിപരീക്ഷയെക്കുറിച്ചുള്ള വിമർശനങ്ങളോട് പ്രതികരിച്ച് ജഡ്ജ് അഖിൽ മാരാർ.

ബിഗ്ബോസ് സീസൺ 8 നു മുന്നോടിയായി നടക്കുന്ന അഗ്നിപരീക്ഷയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ ഉണ്ടാകുന്ന അഭിപ്രായപ്രകടനങ്ങളോട് പ്രതികരിച്ച് ഷോയുടെ വിധികര്‍ത്താക്കളില്‍ ഒരാളായ അഖിൽ മാരാർ. ഷോയ്ക്ക് കുറച്ച് സമയം നൽകണമെന്നും മത്സരം മുന്നോട്ടു പോകുന്നതിനനുസരിച്ച് അതിന്റെ ഫോർമാറ്റും പുരോഗതിയും വിലയിരുത്തണമെന്നും അഖിൽ മാരാർ പങ്കുവെച്ച വീഡിയോയിൽ പറയുന്നു.

''അഗ്നിപരീക്ഷ ഇപ്പോൾ രണ്ടാഴ്ച പിന്നിട്ടിരിക്കുകയാണ്. നിരവധി പ്രേക്ഷകർ ഈ ഷോ കാണുന്നുണ്ട്. നിരവധിയാളുകൾ ഇതിനെക്കുറിച്ച് അഭിപ്രായ പ്രകടനം നടത്തുണ്ട്. നിരവധിയാളുകൾ റിവ്യൂ പറയുന്നുണ്ട്. അഗ്നിപരീക്ഷ എന്നു പറയുന്നത് ഒരു ഓഡിഷനാണ്, ബിഗ്ബോസല്ല. ബിഗ്ബോസും അഗ്നിപരീക്ഷയും തമ്മിൽ ആനയും ആടും തമ്മിലുള്ള വ്യത്യാസമുണ്ട്. ഇതൊരു പ്രോസസാണ്. പ്രോസസിനെയും മൽസരത്തെയും നിങ്ങൾ ഒരുപോലെ കാണരുത്. രഞ്ജി ട്രോഫിയിൽ കളിക്കുന്ന ഒരു കളിക്കാരനെ ഇന്ത്യക്കു വേണ്ടി കളിക്കുന്ന ഒരാളുമായി താരതമ്യം ചെയ്യില്ലല്ലോ. മാനസികമായി സമ്മർദത്തിൽ അകപ്പെട്ടു പോയതുകൊണ്ടാണ് പലർക്കും ബിഗ്ബോസ് ഹൗസിൽ ഒന്നും ചെയ്യാൻ പറ്റാതെ പോയിട്ടുള്ളത്'', എന്നും അഖിൽ മാരാർ പറയുന്നു.

ബിഗ്ബോസിൽ അഗ്നിപരീക്ഷ എന്ന് പറയുന്നൊരു പ്രീ ഷോ അതായത് സ്പിന്‍ ഓഫ് ആണ് ഇപ്പോൾ നടക്കുന്നത്. പ്രധാന സീസണിന് മുന്‍പ് നിശ്ചിത എപ്പിസോഡുള്ള ചെറിയൊരു സീസണാണിത്. ഇതില്‍ പങ്കെടുക്കുന്നവരെല്ലാം കോമണര്‍ മത്സരാര്‍ത്ഥികളാണ്. അപേക്ഷകർ നൽകുന്ന വീഡിയോയുടെ അടിസ്ഥാനത്തിൽ ഷോര്‍ട് ലിസ്റ്റ് ചെയ്തവരാണ് ഇതിൽ മാറ്റുരയ്ക്കുന്നത്. ഇവർക്ക് ഓഡിയൻസ് വോട്ടും ഉണ്ട്. അഗ്നിപരീക്ഷയിൽ റിയാസ് സലീമും രഞ്ജിനി ഹരിദാസും അഖിൽ‌ മാരാറുമാണ് ജഡ്ജസായി എത്തുന്നത്. ഒരു അവതാരകയും ഉണ്ട്. ഫിസിക്കല്‍, മെന്‍റല്‍ പരീക്ഷണങ്ങൾ, ഹ്യൂമര്‍, സംവാദം, തുടങ്ങിവയെല്ലാം മത്സരാർത്ഥികൾ നേരിടേണ്ടി വരുന്നുണ്ട്. ഒരു മത്സരാര്‍ത്ഥിക്ക് 3 റെഡ് സിഗ്നല്‍ കിട്ടിയാല്‍ ഔട്ട് ആകും. യെല്ലോ ആണെങ്കില്‍ ഹോള്‍ഡിലും ഗ്രീന്‍ ആണെങ്കില്‍ തിരഞ്ഞെടുക്കപ്പെടുകയും ചെയ്യും. ആറാമത്തെ എപ്പിസോഡ് മുതല്‍ ഇവര്‍ക്ക് വോട്ടിംഗും ഉണ്ട്. ഇതെല്ലാം തരണം ചെയ്യുന്നവരാകും പ്രധാന സീസണിലേക്ക് എത്തുക.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | Kerala Onam 2026