ഝാർഖണ്ഡിൽ ബോംബ് സ്ഫോടനത്തിൽ മൂന്ന് പോലീസുകാരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സഹൻ എന്ന മാവോയിസ്റ്റ് ഇടുക്കി മൂന്നാറിൽ പിടിയിലായി. എൻഐഎ സംഘം, അതിഥി തൊഴിലാളിയായി ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ  ഗൂഡാർവിള എസ്റ്റേറ്റിൽ നിന്നാണ് പിടികൂടിയത്.  

മൂന്നാർ : ബോംബ് സ്ഫോടനത്തിൽ മൂന്ന് പോലീസുകാരെ കൊലപ്പെടുത്തിയ മാവോയിസ്റ്റ് ഇടുക്കിയിൽ പിടിയിൽ. ഝാർഖണ്ഡ് സ്വദേശി സഹൻ ആണ് പിടിയിൽ ആയത്. എൻഐഎ സംഘം മൂന്നാറിൽ നിന്നാണ് ഇന്ന് രാവിലെ പ്രതിയെ പിടികൂടിയത്. ഝാർഖണ്ഡിൽ നിന്ന് രക്ഷപ്പെട്ട് മൂന്നാർ ഗൂഡാർവിള എസ്റ്റേറ്റിൽ ഭാര്യയോടൊപ്പം അതിഥി തൊഴിലാളി ആയി ജോലി ചെയ്തു വരികയായിരുന്ന ഇയാൾ എൻഐഎ സംഘത്തിന്റെ നിരീക്ഷണത്തിൽ ആയിരുന്നു. അന്വേഷണത്തിനിടയിൽ ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പ്രതിയെ മൂന്നാറിൽ നിന്ന് ഇന്നലെ രാത്രിയോടെ മൂന്നാർ പൊലീസിന്റെ സഹായത്തോടെ ഗൂഡാർവിള എസ്റ്റേറ്റിൽ നിന്ന് പിടികൂടിയത്. 

Add Asianetnews as a Preferred SourcegooglePreferred

വൈദ്യ പരിശോധനയ്ക്ക് ശേഷം മൂന്നാർ പൊലീസ് സ്റ്റേഷനിൽ സുരക്ഷയിൽ പ്രതിയെ പാർപ്പിച്ചിരിക്കുകയാണ്. 2021ആണ് ഝാർഖണ്ഡിൽ സ്ഫോടനത്തിലൂടെ 3 പൊലീസുകാരെ പ്രതി കൊലപ്പെടുത്തിയത്. ഒന്നര വർഷം മുൻപാണ് സഹൻ കേരളത്തിൽ എത്തിയത്. സഹനൊപ്പം കൂടുതൽ ആളുകൾ കേരളത്തിൽ എത്തിയിട്ടുണ്ടെന്നാണ് നിഗമനം. ഇവരെല്ലാം എവിടെയാണെന്ന് പരിശോധിച്ചതിന് ശേഷമായിരിക്കും തുടർ നടപടികളിലേക്ക് കടക്കുക. പ്രതിയുമായി ഇന്ന് എൻഐഎ സംഘം കൊച്ചിയിൽ എത്തും.