ബിഗ് ബോസ് താരം അനീഷിന്റെ പിതാവ് ആന്റണി തറയിൽ കഴിഞ്ഞ ദിവസം അന്തരിച്ചു. പിതാവിന്റെ വിയോഗത്തിൽ അനീഷ് പങ്കുവെച്ച വൈകാരിക കുറിപ്പിൽ, താൻ ബിഗ് ബോസിൽ എത്താൻ അപ്പച്ചൻ ഏറെ ആഗ്രഹിച്ചിരുന്നുവെന്ന് പറയുന്നു.

ന്റെ പിതാവിന്റെ വിയോ​ഗത്തിൽ വളരെ വൈകാരികമായ കുറിപ്പ് പങ്കിട്ട് ബി​ഗ് ബോസ് താരം അനീഷ്. കഴിഞ്ഞ ദിവസമായിരുന്നു ആന്റണി തറയിലിന്റെ വിയോ​ഗം. ബി​ഗ് ബോസിൽ താൻ എത്തണമെന്ന് ഏറെ ആ​ഗ്രഹിച്ച ആളായിരുന്നു അപ്പച്ചനെന്നും ഒടുവിൽ ഷോ കഴിഞ്ഞ് എയർപോർട്ടിലെത്തിയ ജനസാ​ഗരത്തെ കണ്ട് അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞെന്നും അനീഷ് പറയുന്നു. അപ്പച്ചന്റെ മരണം തന്റെ കുടുംബത്തിന് നികത്താനാവാത്ത നഷ്ടമാണെന്നും പകരം വെയ്ക്കാനാവാത്ത വിടവാണതെന്നും അനീഷ് പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അനീഷിന്റെ വാക്കുകൾ ഇങ്ങനെ

കഴിഞ്ഞുപോയ ദിനങ്ങൾ അതികഠിനമായിരുന്നു. അപ്പച്ചനെ കുറിച്ച് എങ്ങനെയാണ് പറഞ്ഞു പൂർത്തിയാക്കുക എന്നുപോലും എനിക്കറിയില്ല. അത്രമാത്രം എല്ലാകാലത്തും എന്നെ പിന്തുണച്ചിട്ടുണ്ട്. ജീവിതത്തിലെ ഉയർച്ചയിലും, താഴ്ചയിലും, സന്തോഷത്തിലും, ദുഃഖത്തിലും ഒരുപോലെ സപ്പോർട്ട് ചെയ്യുക എന്നത് നിസ്സാര കാര്യമല്ല. ഉറച്ച നിലപാടുകളും, കാര്യഗൗരവ ശേഷിയും അപ്പച്ചന്റെ വ്യക്തിത്വത്തിന്റെ ഭാഗമായിരുന്നു. ജീവിതത്തിന്റെ ഏത് അവസ്ഥയിലും അമിതമായി ആഹ്ലാദിക്കാത്ത, ലാളിത്യം മുഖമുദ്രയാക്കിയ തനി നാട്ടിൻ പുറത്തുകാരൻ. കൃഷിയെ ജീവിതചര്യയാക്കിയ പ്രകൃതി സ്നേഹി. ഒരു അച്ഛനും മകനെ ഇത്രമാത്രം സപ്പോർട്ട് ചെയ്യുമോ എന്ന് പലപ്പോഴും എനിക്ക് തന്നെ തോന്നാറുണ്ട്.

ബിഗ്ഗ്‌ബോസ്സിൽ ഞാൻ എത്തിപ്പെടാൻ എന്നോളം തന്നെ അപ്പച്ചനും ആഗ്രഹിച്ചു. ഓരോ ദിവസവും എന്നെ മോട്ടിവേറ്റ് ചെയ്തുകൊണ്ടിരുന്നു. തളരാൻ അനുവദിച്ചില്ല. കാര്യങ്ങൾ വളച്ചുകെട്ടില്ലാതെ സംസാരിച്ചു. ശരിയുടെ ഭാഗത്ത് ഉറച്ചുനിന്നു. എന്നിട്ടും ആരെയും വേദനിപ്പിച്ചില്ല. പകരം എല്ലാരേയും സ്നേഹിച്ചു.

അനീഷ് തറയിൽ എന്ന ഈ ഞാൻ ബിഗ് ബോസിൽ കയറിയപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിച്ചത് ആന്റണി തറയിൽ എന്ന എന്റെ അപ്പച്ചൻ ആയിരുന്നു. ബിഗ് ബോസിന് ശേഷം എയർപോർട്ടിലെത്തിയപ്പോൾ ജനസാഗരങ്ങളെ കണ്ട് അപ്പച്ചന്റെ കണ്ണുനിറഞ്ഞതും, കോടന്നൂരിൽ കിട്ടിയ സ്വീകരണ ചടങ്ങിൽ അഭിമാനത്തോടെ നിന്നതും എനിക്ക് മറക്കാൻ ആകുന്നില്ല. ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ കയ്യിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങുമ്പോൾ അപ്പച്ചന്റെ കണ്ണുകളിൽ തിളക്കവും, ആത്മനിർവൃതിയും ഞാൻ കണ്ടിരുന്നു.

അപ്പച്ചന്റെ മരണം എന്റെ കുടുംബത്തിന് നികത്താനാവാത്ത നഷ്ടമാണ്. പകരം വെയ്ക്കാനാവാത്ത വിടവാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ബന്ധുക്കളും, സുഹൃത്തുക്കളും, നാട്ടുകാരും തന്നുകൊണ്ടിരിക്കുന്ന സപ്പോർട്ട് എനിക്കും, കുടുംബത്തിനും മറക്കാൻ കഴിയില്ല. സംസ്കാരചടങ്ങിൽ പങ്കെടുത്തവരോടും, പ്രാർത്ഥിച്ചവരോടും പ്രത്യേകം നന്ദി പറയുന്നു.

ഒരിക്കലും ക്യാമറകളുടെ മുമ്പിലെത്താൻ അദ്ദേഹം ആഗ്രഹിച്ചിരുന്നില്ല. ജീവിതത്തിൽ പ്രൈവസി അദ്ദേഹം കൂടുതൽ ഇഷ്ടപ്പെട്ടു. ഒരുകാര്യം കൂടി പറഞ്ഞു വയ്ക്കട്ടെ. മരണ വിവരം ഞാൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്യാതിരുന്നത്, അപ്പച്ചന്റെ വേർപാടിൽ എനിക്കും കുടുംബത്തിനും പ്രൈവസി കിട്ടണം എന്നതിനാലാണ്. നിങ്ങൾ തന്ന പ്രാർത്ഥനകൾക്ക് ഹൃദയം തൊട്ട നന്ദി അറിയിക്കുന്നു. തുടർന്നും അപ്പച്ചനെ പ്രാർത്ഥനകളിൽ ഓർക്കണമെന്നും അപേക്ഷിക്കുന്നു.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming