ഇപ്പോള്‍ ബിഗ് ബോസില്‍ എത്തി നില്‍ക്കുമ്പോള്‍ താന്‍ നേരിട്ട സൈബര്‍ ആക്രമണങ്ങളെ കുറിച്ച് തുറന്ന് പറയുകയാണ് താരം. ബിഗ് ബോസ് മലയാളത്തിന്‍റെ ചരിത്രത്തില്‍ ആദ്യമായി നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു ലക്ഷ്മിപ്രിയ

നാടകവേദിയിലൂടെ തുടങ്ങി ടെലിവിഷനിലൂടെ സിനിമയിലേക്ക് എത്തിയ മിന്നും താരമാണ് ലക്ഷ്മിപ്രിയ. വിവിധ വിഷയങ്ങളിലെ തന്റെ അഭിപ്രായങ്ങളും രാഷ്ട്രീയ നിലപാടുകളും സമൂഹ്യ മാധ്യമങ്ങളിലൂടെ തുറന്ന് പറയാനും ലക്ഷ്‍മിപ്രിയ മടിക്കാറില്ല. ഇത് പലപ്പോഴും താരത്തെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ക്ക് ഇടയാക്കിയിട്ടുമുണ്ട്. ഇപ്പോള്‍ ബിഗ് ബോസില്‍ എത്തി നില്‍ക്കുമ്പോള്‍ താന്‍ നേരിട്ട സൈബര്‍ ആക്രമണങ്ങളെ കുറിച്ച് തുറന്ന് പറയുകയാണ് താരം. ബിഗ് ബോസ് മലയാളത്തിന്‍റെ ചരിത്രത്തില്‍ ആദ്യമായി നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു ലക്ഷ്മിപ്രിയ.

ലക്ഷ്മിപ്രിയയുടെ വാക്കുകള്‍

പല എഴുത്തിലൂടെയും പല നിലപാടുകള്‍ തുറന്ന് പറഞ്ഞതിലൂടെയും ഒരുപാട് സൈബര്‍ ബുള്ളിയിംഗ് നേരിടേണ്ടി വന്നു. എന്നെ പോലെ ഒരു സിനിമ മേഖലയില്‍ അല്ലെങ്കില്‍ ടെലിവിഷന്‍ മേഖലയില്‍ ജോലി ചെയ്യുന്ന ആളെന്ന് പറയുമ്പോള്‍ പ്രതികരിക്കുന്നതിന് ഒരു പരിമിതിയുണ്ട്. അവരുടെ ജോലി, ഇവിടെ നിലനിന്ന് പോകേണ്ട ആളുകളാണ്... ഇങ്ങനെയൊക്കെ പറയാമോ എഴുതാമോ എന്നൊക്കെയുണ്ടാകും.

പക്ഷേ ചില കാര്യങ്ങള്‍ കണ്ട് കഴിയുമ്പോള്‍ സാധാരണ വ്യക്തിയായിട്ട് പല കാര്യങ്ങളും തുറന്ന് പ്രതികരിക്കേണ്ടി വന്നിട്ടുണ്ട്. അതിന്‍റെ പേരില്‍ ഞാന്‍ മേടിച്ച് കൂട്ടുന്നതിനൊന്നും കയ്യും കണക്കുമില്ല. പക്ഷേ എന്തു കൊണ്ടാണ് ഞാന്‍ അങ്ങനെയൊക്കെ സംസാരിക്കുന്നത്... എന്താണ് ഞാന്‍... എന്‍റെ നിലപാടുകള്‍ എന്തുകൊണ്ടാണ്... അതില്‍ ഇവരൊക്കെ തെറ്റിദ്ധരിച്ചിട്ടുള്ള കുറെ കാര്യങ്ങളുണ്ട്.

എന്തിനെയെങ്കിലും ഒന്ന് സപ്പോര്‍ട്ട് ചെയ്യുമ്പോള്‍ നമ്മള്‍ മറ്റേതിനൊക്കെ എതിരാണെന്ന് പറയുന്നു. എപ്പോഴും അങ്ങനെയാണല്ലോ.. നമ്മള്‍ ഇതിനോട് ചേരുമ്പോള്‍ മറ്റേതിനൊക്കെ ഈ സ്ത്രീ എതിരാണെന്ന് വിചാരിക്കും. അതിനെയൊക്കെ മാറ്റാന്‍ കിട്ടുന്ന വലിയ അവസരമായാണ് ബിഗ് ബോസിനെ കാണുന്നത്.