ബിഗ് ബോസ് മലയാളം സീസണ്‍ 5 രണ്ടാം വാരത്തിലേക്ക്

ഇന്ത്യന്‍ ടെലിവിഷനിലെ ഏറ്റവും ജനപ്രീതിയുള്ള റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. മലയാളത്തിലും അത് അങ്ങനെ തന്നെ. ഷോയുടെ മുന്നോട്ടുപോക്കില്‍ പല രസകരമായ പുരസ്കാരങ്ങളും നല്‍കാറുണ്ട് ബിഗ് ബോസ്. ഈ സീസണില്‍ അത്തരത്തില്‍ ബിഗ് ബോസിന്‍റെ ആദ്യ പുരസ്കാരം അവതാരകനായ മോഹന്‍ലാല്‍ ഇന്ന് പ്രഖ്യാപിച്ചു. 18 മത്സരാര്‍ഥികളില്‍ ഏറ്റവും മികച്ച കൗശലം കാഴ്ചവച്ച ആള്‍ക്കുള്ള മികച്ച കൗശലക്കാരി പുരസ്കാരമായിരുന്നു അത്. കോമണര്‍ മത്സരാര്‍ഥിയായി എത്തിയ ഗോപിക ഗോപിക്കാണ് ഈ പുരസ്കാരം ലഭിച്ചത്.

ആദ്യവാരത്തിലെ നോമിനേഷന്‍ രണ്ട് തരം മാലകള്‍ ഇതര മത്സരാര്‍ഥികള്‍ക്ക് ചാര്‍ത്തിക്കൊണ്ടായിരുന്നു. ഹൃദയ ലോക്കറ്റും ഗ്രനേഡ് ലോക്കറ്റുമുള്ളതായിരുന്നു രണ്ട് തരം മാലകള്‍. ഇഷ്ടമുള്ളവര്‍ക്ക് ഹൃദയ ലോക്കറ്റും എതിര്‍പ്പ് ഉള്ളവര്‍ക്ക് ഗ്രനേഡ് ലോക്കറ്റും കൊടുക്കാനായിരുന്നു നിര്‍ദേശം. എന്നാല്‍ ഇതനുസരിച്ച് ലോക്കറ്റുകള്‍ ലഭിച്ച പലരുടെ കൈയില്‍ നിന്നും പിന്നീട് അത് നഷ്ടമായിരുന്നു. സഹമത്സരാര്‍ഥികളില്‍ ചിലര്‍ മോഷ്ടിച്ചതായിരുന്നു അവ. ഗോപികയും അത്തരത്തില്‍ ലോക്കറ്റ് മോഷ്ടിച്ചിരുന്നു. ബിഗ് ബോസിന്റെ ടാസ്ക് നിര്‍ദേശത്തില്‍ ലഭിച്ച ലോക്കറ്റുകള്‍ സൂക്ഷിക്കണമെന്നുണ്ടായിരുന്നു എന്നതായിരുന്നു ഗോപിക ഉള്‍പ്പെടെയുള്ളവരുടെ ലോജിക്. ഗ്രനേഡിന്‍റെ ഒരു വലിയ മാതൃക തന്നെയാണ് കൗശലക്കാരി പുരസ്കാരമായി നല്‍കിയത്.

എന്നാല്‍ ഗോപികയെ ഇപ്പോഴും സഹമത്സരാര്‍ഥികളില്‍ പലരും കോമണര്‍ എന്നാണ് സംബോധന ചെയ്യുന്നതെന്നും ഇനി അതിന്‍റെ ആവശ്യമില്ലെന്നും മോഹന്‍ലാല്‍ നേരത്തെ പറഞ്ഞിരുന്നു. "ഗോപിക എന്നുള്ളത് നല്ല പേരല്ലേ? പലരും ഗോപികയെ അവിടെ കോമണര്‍ എന്നൊക്കെയാണ് പറയുന്നത്. പക്ഷേ ഗോപിക ഇവിടെ വരുന്നിടം വരെയായിരുന്നു കോമണര്‍. ഇപ്പോള്‍ അതിനകത്തുള്ള ഒരു സെലിബ്രിറ്റി തന്നെയാണ്. ഗോപികയെ ഗോപിക എന്നു തന്നെ വിളിക്കാം. ഗോപികയെ ഗോപിക എന്നു വിളിക്കാം. ഗോപീ എന്നു വിളിക്കാം. ഗോപൂ എന്ന് വിളിക്കാം. ഗോ എന്ന് വിളിക്കാം. പിന്നെ അവര്‍ക്ക് ഇഷ്ടമുള്ളതൊക്കെ വിളിക്കാം", മോഹന്‍ലാല്‍ തമാശയോടെ കൂട്ടിച്ചേര്‍ത്തു.

ALSO READ : വിഷ്‍ണുവിനോടുള്ള പൊസസീവ്‍നെസ് തുറന്നുപറഞ്ഞ് ദേവു; തന്‍റെ ഗെയിമിനെ ബാധിക്കുമെന്ന് വിഷ്‍ണു