ഇന്നത്തെ കോള്‍‌ഡ് വാര്‍ ടാസ്‍കും ഏറെ പ്രത്യേകതകള്‍ നിറഞ്ഞതായിരുന്നു.

ഇത്തവണത്തെ ബിഗ് ബോസ് മലയാളത്തില്‍ രണ്ടാം ആഴ്ച തന്നെ മിഡ്‍വീക്ക് എവിക്ഷൻ പ്രഖ്യാപിച്ചിരുന്നു. മിഡ് വീക്ക് എവിക്ഷന്‍ എന്നത് യഥാര്‍ഥത്തില്‍ ഒരു മിഡ് വീക്ക് സസ്പെന്‍ഷന്‍ ആണെന്നും ഇത് പ്രേക്ഷകവിധി പ്രകാരമുള്ള യഥാര്‍ഥ എവിക്ഷന്‍ പ്രക്രിയ അല്ലെന്നും ബിഗ് ബോസ് അറിയിച്ചിരുന്നു. ഇനിയുള്ള ടാസ്കുകളിലെ പ്രകടനം അനുസരിച്ചാണ് പുറത്താവുന്ന രണ്ട് പേരെ തെരഞ്ഞെടുക്കുകയെന്ന് ബിഗ് ബോസ് അറിയിച്ചിരുന്നു. അനീഷ്, ഒനീൽ സാബു, രേണു സുധി, കലാഭവൻ സരിഗ, ശാരിക കെ ബി, റെന ഫാത്തിമ എന്നിവര്‍ക്കാണ് മിഡ് വീക്ക് എവിക്ഷന്‍ നോമിനേഷന്‍ ലഭിച്ചത്. ഇവരില്‍ ആര് പുറത്താകണം എന്ന് തീരുമാനിക്കുന്നത് ടാസ്‍കുകളിലെ പ്രകടനമാണ്. ഇതനനുസരിച്ചുള്ള രണ്ടാമത്തെ ടാസ്‍ക് ഇന്ന് നടന്നു. കോള്‍ഡ് വാര്‍ എന്നതായിരുന്നു ടാസ്‍ക്.

ലിസ്റ്റില്‍ ഉള്‍പ്പട്ടവര്‍ ഓരോരുത്തരും തെര‍‍ഞ്ഞെടുത്ത ഈരണ്ട് പേര്‍ വീതമാണ് ഇന്നത്തെ ടാസ്കിലും മത്സരിച്ചത്. അപ്പാനി ശരത്തിനെയും അനുമോളെയും തനിക്കുവേണ്ടി ടാസ്കില്‍ പങ്കെടുക്കാനായി അനീഷ് തെര‍ഞ്ഞെടുത്തപ്പോള്‍ ശൈത്യയെയും ബിന്‍സിയെയുമാണ് രേണു തെര‍ഞ്ഞെടുത്തിരുന്നത്. അക്ബര്‍, ഷാനവാസ് എന്നിവരെ ഒനീല്‍ സാബു തെരഞ്ഞെടുത്തപ്പോള്‍ ആര്യനെയും ജിസൈലിനെയുമാണ് റെന ഫാത്തിമ തെരഞ്ഞെടുത്തിരുന്നത്. ബിന്നി, ആദില എന്നിവരെ ശാരിക തെരഞ്ഞെടുത്തപ്പോള്‍ അഭിലാഷിനെയും നെവിനെയും കലാഭവന്‍ സരിഗ തെരഞ്ഞെടുത്തിരുന്നു.

ഇന്നത്തെ കോള്‍‌ഡ് വാര്‍ ടാസ്‍കും ഏറെ പ്രത്യേകതകള്‍ നിറഞ്ഞതായിരുന്നു. ഓരോരുത്തര്‍ക്കും ഓരോ ഫ്രിഡ്‍ജ് നല്‍കും. കുറച്ച് പ്രോപ്പര്‍ട്ടികളും ഉണ്ടാകും. ഏറ്റവും കൂടുതല്‍ സാധനങ്ങള്‍ ഫ്രിഡ്‍ജില്‍ നിറയ്‍ക്കുന്ന ആളായിരിക്കും വിജയിക്കുക. എന്നാല്‍ മത്സരാര്‍ഥികള്‍ക്ക് ശരിക്കും ആദ്യം അമളി പറ്റി. ഫ്രിഡ്‍ജില്‍ സൂക്ഷിക്കാത്ത സാധനങ്ങളും മത്സരാര്‍‌ഥികള്‍ തെരഞ്ഞെടുത്തു. പാവയടക്കം അതില്‍ ഉള്‍പ്പെട്ടു. എന്നാല്‍ സാധാരണ ഫ്രിഡ്‍ജില്‍ വയ്‍ക്കുന്ന സാധനങ്ങള്‍ മാത്രമേ എണ്ണത്തില്‍ പരിഗണിക്കുകയുള്ളൂവെന്ന് ബിഗ് ബോസ് അറിയിച്ചത് ടാസ്‍കില്‍ ട്വിസ്റ്റായി.

ഒടുവില്‍ ഫ്രിഡ്‍ജില്‍ സൂക്ഷിച്ച സാധനങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്തിയപ്പോള്‍ ഒനീലായിരുന്നു വിജയിയായത്. 47 സാധനങ്ങള്‍ ഫ്രിഡ്‍ജില്‍ സൂക്ഷിച്ച ഒനീല്‍ ടീമിന് 6 പോയന്റ് കിട്ടിയപ്പോള്‍ മറ്റുള്ളവര്‍ക്ക് യഥാക്രമം റെന- 5, രേണു- നാല്, - അനീഷ്- 3, സരിഗ പി ജി- 2, ശാരിക കെ ബി- ഒന്ന് എന്നിങ്ങനെയായിരുന്നു പോയന്റുകള്‍ ലഭിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക