കെ ബി ശാരികയുടെ പ്രതികരണം.

ബിഗ് ബോസ് മലയാളം ഷോ സീസണ്‍ ഏഴില്‍ നിന്ന് ഒരു മത്സരാര്‍ഥി കൂടി പുറത്തായിരിക്കുന്നു. കെ ബി ശാരികയാണ് പുറത്തായത്. ബിഗ് ബോസില്‍ സര്‍വൈവ് ചെയ്യുക എന്ന് പറഞ്ഞാല്‍ നരകത്തില്‍ ജീവിക്കുന്നതു പോലെയാണ് എന്ന് ശാരിക പിന്നീട് മോഹൻലാലിനോട് പറഞ്ഞു. ആളുകള്‍ പ്രതീക്ഷിച്ച നിലവാരത്തിലേക്ക് തനിക്ക് എത്താൻ കഴിഞ്ഞിട്ടുണ്ടാകില്ലാത്തതിനാലാകും പുറത്തായത് എന്നും ശാരിക വ്യക്തമാക്കി.

ശാരികയുടെ വാക്കുകള്‍

ഞാൻ എന്റെ ഗെയിം കളിച്ചു. ഹോട് സീറ്റ് ശാരികയാകാനൊന്നും എനിക്ക് ആദ്യം പറ്റിയില്ല. ഒന്ന് ഓണ്‍ ആയി വന്നപ്പോഴേക്കും ജനങ്ങള്‍ എന്നെ തട്ടി പുറത്തിട്ടു എന്ന് തോന്നുന്നു. ഇത് പ്രതീക്ഷിച്ചിരുന്നതാണ്. ചിലപ്പോള്‍ എന്റെ പെര്‍ഫോമൻസ് ശരിയാകാതെ വന്നപ്പോള്‍ പ്രേക്ഷകരെ വോട്ട് കുറഞ്ഞിട്ടുണ്ടാകും. ആളുകള്‍ പ്രതീക്ഷിച്ച നിലവാരത്തിലേക്ക് എനിക്ക് എത്താൻ കഴിഞ്ഞിട്ടുണ്ടാകില്ല. ഒരിക്കലും എളുപ്പമല്ല ഇത്. ഇത് ഒരു സ്‍കിപ്റ്റഡ് ഷോയല്ല. ഞാൻ എന്തായാലും ഒരു ഭാഗ്യവതിയാണ്. ഇത്രയും ആള്‍ക്കാരില്‍ നിന്ന് 20 പേരില്‍ ഒരാളായി എന്നെ തെരഞ്ഞെടുത്തു. പക്ഷേ ഏഴിന്റെ പണി സര്‍വൈവ് ചെയ്യുക എന്ന് പറഞ്ഞാല്‍ ശരിക്കും നരകത്തില്‍ ജീവിക്കുന്നത് പോലെയായിരുന്നു. അതിന് ഒരു മനക്കട്ടി വേണം. ആ ഫീല്‍ ആയിരുന്നു. ഓരോ നിമിഷവും മുള്‍മുനയായിരുന്നു. ലാലേട്ടൻ വരുമ്പോള്‍ ആദ്യം സന്തോഷമായിരുന്നു. പ്രേക്ഷകര്‍ എന്നെ ഇത്രയും നിര്‍ത്തി. ഞാൻ ഞാനായിട്ടാണ് അവിടെ കളിച്ചത്. അതില്‍ ഞാൻ സന്തോഷവതിയാണ്.

ആരാണ് കെ ബി ശാരിക?

യുട്യൂബ് അവതാരകയാണ് ശാരിക കെ ബി. 'ഹോട് സീറ്റ്' എന്ന ഷോയിലൂടെ മൂർച്ചയേറിയ ചോദ്യങ്ങളുമായി അതിഥികളെ നേരിടുന്ന ശാരികയ്ക്ക് പലപ്പോഴും വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. വിഷയങ്ങളെക്കുറിച്ച് ആഴത്തിൽ പഠിച്ച് വ്യക്തതയോടെ അവതരിപ്പിക്കാനും, ആവശ്യാനുസരണം ഇടപെടാനുമൊക്കെയുള്ള ശാരികയുടെ കഴിവിനെ പ്രശംസിക്കുന്നവരും ധാരാളമാണ്.

പ്രോഗ്രാമിന്റെ പേര് പോലെ തന്നെ അതിഥികൾക്ക് എപ്പോഴും ശാരികയുടെ അഭിമുഖം 'ഹോട് സീറ്റ്' തന്നെയാണ്. ധീരവും വിമർശനാത്മകവുമായ ചോദ്യങ്ങൾ തന്നെയാണ് അതിന് കാരണവും. അവതാരകയ്ക്ക് പുറമെ വ്ളോഗർ കൂടിയായ ശാരിക, മലയാളികൾക്കിടയിൽ ഏറെ ശ്രദ്ധനേടുന്നത് രേണു സുധിയുമായി നടത്തിയ അഭിമുഖമാണ്. രേണുവിനോട് ചോദിച്ച ചോദ്യങ്ങളും പിന്നാലെ ഇരുവർക്കും ഇടയിൽ നടന്ന വൻ തർക്കങ്ങളും ഏറെ ശ്രദ്ധനേടിയിരുന്നു. ബിഗ് ബോസിലും ശാരിക തമാശയെന്നോണം തന്റെ ഹോട്ട് സീറ്റ് പ്രോഗ്രാം അവതരിപ്പിച്ചിരുന്നു.

ശക്തമായ നിലപാടുകളും മറയില്ലാത്ത ചോദ്യങ്ങളും ചോദിക്കുന്ന ശാരികയ്ക്ക് മറ്റൊരു മുഖം കൂടിയുണ്ട്. പലപ്പോഴും ഫെമിനിസ്റ്റ് എന്ന പട്ടം ചർത്തി കിട്ടാറുള്ള ശാരിക, താൻ കുലീനയായ സ്ത്രീയിൽ നിന്നും ബോൾഡായ പക്വതയുള്ള സ്ത്രീയായി മാറിയത് ജീവിതം പല സാഹചര്യങ്ങളിലൂടെയും തന്നെ കൊണ്ടുപോയപ്പോഴാണെന്ന് അടുത്തിടെ പറഞ്ഞിരുന്നു.

ശാരികയ്ക്ക് മുൻ ഭർത്താവിൽ നിന്നും നേരിടേണ്ടി വന്നിരുന്നത് മോശം അനുഭവങ്ങളായിരുന്നു. 28-ാമത്തെ വയസിലായിരുന്നു ഇവരുടെ വിവാഹം. എംബിഎക്കാരനായ ആലപ്പുഴ സ്വദേശിയായിരുന്നു ഭർത്താവ്. പുതിയ ജീവിതത്തിൽ അതുവരെ കണ്ട് പരിചയിച്ച കാര്യങ്ങളായിരുന്നില്ല ശാരികയ്ക്ക് നേരിടേണ്ടി വന്നത്. ഭക്ഷണത്തിന്റെ പേരിൽ അടക്കം അമ്മായിയമ്മയിൽ നിന്നും അവർക്ക് വേർതിരിവ് നേരിടേണ്ടി വന്നു. സഹിച്ച് സഹിച്ച് ഒടുവിൽ ഭർത്താവിന് എതിരെ ഗാർഹിക പീഡനത്തിന് കേസ് കൊടുക്കേണ്ടിയും വന്നു ശാരികയ്ക്ക്. പത്ത് വർഷത്തോളം നീണ്ടുനിന്ന കൊടിയ വേദനകൾക്ക് ഒടുവിൽ ശാരിക ആ ബന്ധവും വേർപെടുത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക