ആ ചെറുതിനെ പിടിച്ച് തറയില്‍ അടിക്കേണ്ട സമയമായെന്ന് ഡെയ്സിയുടെ പേര് പറയാതെ ലക്ഷ്മിപ്രിയയും സുചിത്രയുമായുള്ള ചര്‍ച്ചയ്ക്കിടെ റോണ്‍സന്‍ പറഞ്ഞു. ഡെയ്സി വിഷമാണെന്നായിരുന്നു പേര് പറയാതെ തന്നെയുള്ള ലക്ഷ്മിയുടെ പ്രതികരണം.

മറ്റൊരാളില്‍ നിന്ന് തീര്‍ത്തും വ്യത്യാസപ്പെട്ട 17 പേര്‍ മാറ്റുരയ്ക്കുന്നു എന്നുള്ളതാണ് ഇത്തവണത്തെ ബിഗ് ബോസിന്‍റെ (Bigg Boss) ഏറ്റവും വലിയ പ്രത്യേകത. അത് ആദ്യ മൂന്ന് എപ്പിസോഡുകളോടെ വ്യക്തമായി കഴിഞ്ഞു. വാര്‍ത്താ സമ്മേളനവും അര്‍ഹതയില്ലാത്തവരെ തെരഞ്ഞെടുക്കാനുള്ള ടാസ്ക്കും അടക്കം കഴിഞ്ഞതിന് ശേഷം ഇന്നലത്തെ എപ്പിസോഡില്‍ പാവകളായിരുന്നു സൂപ്പര്‍ താരങ്ങള്‍. പാവകളെ താരങ്ങളാക്കിയതാകട്ടെ വീക്കിലി ടാസ്ക്കും.

അകത്തോ പുറത്തോ എന്നതായിരുന്നു ഇത്തവണത്തെ ആദ്യ വീക്കിലി ടാസ്ക്കിന്‍റെ പേര്. പാവകളെ ഒളിപ്പിച്ചും തന്ത്രത്തിലൂടെ തട്ടിയെടുത്തും കുതന്ത്രങ്ങളിലൂടെ സ്വന്തമാക്കിയും മത്സരാര്‍ഥികള്‍ ടാസ്ക്ക് കൊഴിപ്പിക്കുകയും ചെയ്തു. ടാസ്ക്കിന്‍റെ ബാക്കി ഇന്നും തുടര്‍ന്നതോടെ എപ്പിസോഡ് ഏറെ ആകാംക്ഷ നിറഞ്ഞതായി.

ലക്ഷ്മി പ്രിയക്കെതിരെ സുചിത്രയും ധന്യയും റോൺസണും അടക്കമുള്ളവര്‍ നടത്തുന്ന ചര്‍ച്ചകളും ഇന്നലത്തെ എപ്പിസോഡില്‍ കണ്ടു. ഇവിടെ പ്രത്യേകിച്ച് ലീഡർഷിപ്പ് ആർക്കെങ്കിലും കൊടുത്തിട്ടുണ്ടോ. നമ്മൾ തെരഞ്ഞെടുത്ത ക്യാപ്റ്റൻ അല്ലാണ്ട് ആർക്കെങ്കിലും. ആർക്കെങ്കിലും ലീഡർഷിപ്പ് എടുക്കുന്നതായിട്ട് നിങ്ങൾക്ക് തോന്നിയിട്ടുണ്ടോ' എന്നായിരുന്നു ലക്ഷ്മിയെ പേരെടുത്ത് പറയാതെ സുചിത്ര ചോദിച്ചത്. അത് നമ്മൾ കാര്യമാക്കേണ്ടതില്ലാ എന്നായിരുന്നു സുചിത്രയോട് റോൺസണും ധന്യയും മറുപടി പറഞ്ഞത്. ഈ വിഷയത്തിലും ഇന്ന് ശ്രദ്ധേയമായ പ്രതികരണങ്ങള്‍ നടന്നു.

വീട്ടിനുള്ളിലേക്ക് ആര്‍ക്ക് പ്രവേശനം?

വീക്കിലി ടാസ്ക്കിന്‍റെ ബാക്കിയായി പാവകളുമായി വീടിന് അകത്തുള്ളവര്‍ക്ക് പുറത്തുള്ള രണ്ട് പേരെ തെരഞ്ഞെടുക്കാനുള്ള അവസരം ബിഗ് ബോസ് നല്‍കി. തെരഞ്ഞെടുക്കാനുള്ള കാരണവും പറയണമായിരുന്നു. ശാലിനിയെയും അഖിലിനെയുമാണ് പ്രത്യേക അധികാരമുള്ള പാവ കൈവശമുള്ളവര്‍ തെരഞ്ഞെടുത്തത്. പാവ നേടാനുള്ള അവസരം അവര്‍ക്ക് കിട്ടിയില്ലെന്നും ഒരു ആണും പെണ്ണും തമ്മിലുള്ള മത്സരം നടക്കണമെന്നുള്ള കാരണവുമാണ് അവര്‍ ചൂണ്ടിക്കാട്ടിയത്. ജാസ്മിന്‍, ഡെയ്സി, ഡോ. റോബിന്‍, അപര്‍ണ, എന്നിവരുടെ കൈവശമാണ് ഇപ്പോള്‍ പാവകള്‍ ഉള്ളത്. 

പൊളിക്കും തളിക ടാസ്ക്ക്

വീക്കിലി ടാസ്ക്കിന്‍റെ മൂന്നാം ഘട്ടത്തിലാണ് വീടിന് അകത്ത് കയറാനായി ശാലിനിയും അഖിലും തമ്മിലുള്ള മത്സരം നടന്നത്. പൊളിക്കും തളിക എന്നായിരുന്നു ടാസ്ക്കിന്‍റെ പേര്. ആക്ടിവിറ്റി ഏരിയയില്‍ രണ്ട് സ്റ്റാന്‍ഡുകള്‍ തയാറാക്കിയിരുന്നു. ഓരോ സ്റ്റാന്‍ഡിലും അഞ്ച് തട്ടുകളാണ് ഉണ്ടായിരുന്നത്.

ഉള്‍ഭാഗത്ത് മുകളിലോട്ടും താഴോട്ടും വലിച്ച് വിടാനുള്ള കയറും നല്‍കിയിരുന്നു. അതിന്‍റെ അഗ്ര ഭാഗത്ത് മണല്‍ നിറച്ച ബാഗും വച്ചിരുന്നു. ബസര്‍ ശബ്ദം കേള്‍ക്കുമ്പോള്‍ മണല്‍ നിറച്ച ബാഗില്‍ ബന്ധിപ്പിച്ചിട്ടുള്ള കയറില്‍ വലിച്ച് വിട്ട് സ്റ്റാന്‍ഡിലെ തട്ടുകള്‍ തകര്‍ക്കുകയായിരുന്നു ടാസ്ക്ക്. ശാലിനി മികച്ച നിലയില്‍ പോരാടിയെങ്കിലും ടാസ്ക്കില്‍ അഖില്‍ ആണ് വിജയം നേടിയത്. വീടിനുള്ളിലേക്ക് കയറാനുള്ള അനുമതിയും അഖിലിന് ലഭിച്ചു. 

വീണ്ടും ടാസ്ക്ക്

ഇത്തവണ വീടിന് അകത്ത് കയറാനുള്ളവരെ തെരഞ്ഞെടുക്കുന്ന രീതി ബിഗ് ബോസ് പരിഷ്കരിച്ചു. പുറത്തുള്ളവര്‍ക്ക് അകത്തേക്ക് പോകാനുള്ളവരെ തെരഞ്ഞെടുക്കാമെന്നും അതിനുള്ള കാരണം പറയാനുമാണ് ബിഗ് ബോസ് നിര്‍ദേശിച്ചത്. അടുക്കളയിലെ കാര്യങ്ങള്‍ നന്നായി നടക്കാന്‍ റോണ്‍സനും ശാലിനിയും സൂരജുമെല്ലാം ലക്ഷ്മിപ്രിയയുടെയും സുചിത്രയുടെയും പേര് പറഞ്ഞതോടെ പാവ കൈവശമുള്ള ഡെയ്സി ഇടപെട്ടു. കുക്കിംഗ് ചെയ്യാനാണേല്‍ അവരുടെ ആവശ്യമില്ലെന്നും അവസരങ്ങള്‍ ലഭിക്കാത്തവരെ തെരഞ്ഞെടുക്കണമെന്നുമായിരുന്നു ഡെയ്‍സിയുടെ വാദം. എന്നാല്‍, ഒടുവില്‍ പുറത്തുള്ളവര്‍ ചേര്‍ന്ന് ലക്ഷ്മിപ്രിയയെയും സുചിത്രയെയും തന്നെ തെരഞ്ഞെടുത്തു. 

ലക്ഷ്മിപ്രിയ അധികാരം കാണിക്കുന്നോ?

ലക്ഷ്മിപ്രിയ കൂടുതല്‍ അധികാരം കാണിക്കുന്നുവെന്നുള്ള പരാതികള്‍ പേരുകള്‍ തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ജാസ്മിനും ഡെയ്സിയും നിമിഷയും ചേര്‍ന്ന് ചര്‍ച്ച ചെയ്യുകയും ചെയ്തു. ആ ചെറുതിനെ പിടിച്ച് തറയില്‍ അടിക്കേണ്ട സമയമായെന്ന് ഡെയ്സിയുടെ പേര് പറയാതെ ലക്ഷ്മിപ്രിയയും സുചിത്രയുമായുള്ള ചര്‍ച്ചയ്ക്കിടെ റോണ്‍സന്‍ പറഞ്ഞു. ഡെയ്സി വിഷമാണെന്നായിരുന്നു പേര് പറയാതെ തന്നെയുള്ള ലക്ഷ്മിയുടെ പ്രതികരണം.

ഇതിന് ശേഷവും ജാസ്മിനും ഡെയ്സിയും നിമിഷയും ചേര്‍ന്ന് ലക്ഷ്മിപ്രിയ കൂടുതല്‍ അധികാരം കാണിക്കുന്നുവെന്ന വിഷയം ചര്‍ച്ച ചെയ്തു. മത്സരാാര്‍ഥികളായ 17 പേരും തുല്യരാണെന്ന വാദമാണ് നിമിഷ ഉന്നയിച്ചത്. എല്ലാവര്‍ക്കും ലക്ഷ്മിയെ പേടിയാണെന്നും അവര്‍ ഗെയിം പ്ലാനര്‍ ആണെന്നും ചര്‍ച്ചയില്‍ അഭിപ്രായമുണ്ടായി. എന്‍റെ മക്കളെ എന്ന് പറഞ്ഞ് ലക്ഷ്മിപ്രിയ അമ്മയുടെ റോള്‍ ഏറ്റെടുത്തെന്നും ജാസ്മിന്‍ പറഞ്ഞു. 

ലക്ഷ്മി - സുചിത്ര പോരാട്ടം

വീടിന് അകത്തേക്ക് പോകുന്നതിനായി തെര‍ഞ്ഞെടുക്കപ്പെട്ട സുചിത്രയും ലക്ഷ്മിപ്രിയയും തമ്മിലുള്ള മത്സരം ഏറെ ആവേശഭരിതമായിരുന്നു. ആക്ടിവിറ്റി ഏരിയയില്‍ വെല്‍ക്രോയില്‍ ബന്ധിപ്പിച്ച രണ്ട് മുകളവടികളും കാലിയായ ബാസ്ക്കറ്റുകളും വച്ചിരുന്നു. എതിര്‍ വശത്ത് രണ്ട് നിറങ്ങളിലുള്ള ബോളുകള്‍ നിറച്ച രണ്ട് ബാസ്ക്കറ്റുകളുമുണ്ടായിരുന്നു. മത്സരിക്കുന്നവര്‍ കണങ്കാലിന്‍റെ പിന്‍ വശത്തായി മുളവടികള്‍ ബന്ധിപ്പിക്കണം.

ബസര്‍ ശബ്ദം കേള്‍ക്കുമ്പോള്‍ എതിര്‍വശത്തെ ബാസ്ക്കറ്റില്‍ നിന്ന് ബോളുകള്‍ ശേഖരിച്ച് കാലിയായ ബാസ്ക്കറ്റില്‍ നിക്ഷേപിക്കുക എന്നതായിരുന്നു ടാസ്ക്ക്. ലക്ഷ്മിപ്രിയയും സുചിത്രയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന മത്സരത്തില്‍ ഏറ്റവും കൂടുതല്‍ ബോളുകള്‍ ശേഖരിച്ച് എതിര്‍ വശത്ത് എത്തിച്ച് സുചിത്ര വിജയം നേടി. ബിഗ് ബോസ് സീസണ്‍ 4ലെ ആദ്യ വീക്കലി ടാസ്ക്കിനും ഇതോടെ സമാപനമായി.