ബിഗ് ബോസ് ഒരാളെ പുറത്താക്കി.

ബിഗ് ബോസ് ഷോ മലയാളം സീസണ്‍ ഏഴ് മറ്റെല്ലാ പതിപ്പുകളേക്കാളും ആദ്യ ആഴ്‍ച തന്നെ ശ്രദ്ധ നേടിയിരുന്നു. 19 മത്സരാര്‍ഥികളുമായിട്ടാണ് സീസണ്‍ എഴിന് തുടക്കം കുറിച്ചത്. കഴിഞ്ഞ ആഴ്‍ച മുൻഷി രഞ്‍ജിത്ത് ബിഗ് ബോസ് വീട്ടില്‍ നിന്ന് പുറത്തായി. ഇന്നു മറ്റൊരു മത്സരാര്‍ഥി കൂടി ബിഗ് ബോസില്‍ നിന്ന് പുറത്തായിരിക്കുകയാണ്.

ഏഴിന്റെ പണി എന്ന ടാഗ്‍ലൈനോടെയാണ് ഇത്തവണത്തെ ബിഗ് ബോസ് തുടങ്ങിയത്. ശരിക്കും കഠിനമായ പരീക്ഷണങ്ങളാണ് ബിഗ് ബോസ് മത്സാര്‍ഥികള്‍ നേരിടേണ്ടി വരുന്നത്. അത് അതിജീവിക്കുന്നവര്‍ക്ക് മാത്രമാണ് ബിഗ് ബോസ് വീട്ടില്‍ 100 ദിവസം തികയ്‍ക്കാൻ സാധിക്കുക. ഇന്ന് ആര്‍ ജെ ബിൻസിയാണ് പ്രേക്ഷകരുടെ വോട്ടിംഗിന്റെ അടിസ്ഥാനത്തില്‍ പുറത്തായിരിക്കുന്നത്. ആര്‍ജെ ബിൻസിക്ക് പുറമേ അനുമോള്‍, ആര്യൻ, ജിസേല്‍, ബിന്നി, ആദില- നൂറ, നെവിൻ, ശരത് അപ്പാനി, ശൈത്യ, ഷാനവാസ്, അക്‍ബര്‍ എന്നിവരാണ് ഈ ആഴ്‍ചത്തെ നോമിനേഷനില്‍ ഉണ്ടായിരുന്നത്.

ആരാണ് ആര്‍ജെ ബിൻസി?

ഒരുപാട് സംസാരിക്കുന്നവരെ എനിക്കത്ര ഇഷ്ടമല്ല, പക്ഷെ ബിൻസി സംസാരിക്കുന്നത് ഞാൻ കേട്ടിരുന്നു. കാരണം ആവശ്യമുള്ളത് മാത്രമേ ബിൻസി സംസാരിച്ചുള്ളുവെന്നാണ് അവതാരകരെ തിരഞ്ഞെടുക്കുന്ന റിയാലിറ്റി ഷോയിൽ ബിൻസിയോട് ജഡ്ജിംഗ് പാനൽ പറഞ്ഞത്. ആ വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ചെയ്തിരുന്നു. ജഡ്ജിംഗ് പാനലിന്റെ വാക്കുകള്‍ മാത്രം മതിയായിരുന്നു ആര്‍ജെ ബിൻസിക്ക് തന്റെ കരിയറില്‍ പൊന്നുംപേരുകാരിയാകാൻ.

ആർ ജെ ബിൻസി പൊതുവെ ഹേറ്റേഴ്‌സ് ഇല്ലാത്ത ഒരു അവതാരകയും ഇൻഫ്ലുൻസറുമാണെന്ന പ്രത്യേകതയുണ്ടായിരുന്നു. ഒപ്പം കാർത്തിക് സൂര്യയെ പോലുള്ള ജനപ്രിയ ഇൻഫ്ലുവൻസഴ്സിന്‍റെ പിന്തുണ കൂടി വരുമ്പോൾ വോട്ടിങ് നിലയിൽ വലിയ സപ്പോർട്ട് ആർ ജെ ബിൻസിയ്ക്ക് ഉണ്ടായേക്കാം എന്നായിരുന്നു കരുതിയിരുന്നത്. കാർത്തിക് സൂര്യയുടെ ഒരുപാട് സെലിബ്രിറ്റികളും ഇൻഫ്ലുൻസേഴ്‌സും വന്ന റിസപ്ഷൻ ഇവന്റിൽ ആങ്കറിംഗ് ചെയ്തു തിളങ്ങിയ ആർ ജെ ബിൻസിയെ എല്ലാവരും ശ്രദ്ധിക്കുകയും ചെയ്തിരുന്നു.

ഓട്ടോക്കാരന്റെ മകളായ ആർ ജെ ബിൻസി ഇപ്പോഴുണ്ടാക്കിയ സ്പേസ് ഒറ്റയ്ക്ക് പോരാടി ഉണ്ടാക്കിയെടുത്തതാണ്. അതുകൊണ്ട് തന്നെ ബിഗ് ബോസ് വീട്ടിൽ കയറുന്ന മറ്റ് മത്സരാത്ഥികൾക്കൊപ്പം പോരാടി അതിജീവിക്കാൻ ബിൻസിയ്ക്ക് സാധിക്കുമെന്ന ഉറപ്പിലായിരുന്നു പ്രിയപ്പെട്ടവര്‍. അനായാസമായി ഹ്യൂമർ കൈകാര്യം ചെയ്യുന്ന ബിൻസി ബിഗ് ബോസ് വീട്ടിലെ പ്രധാന എന്റർടൈനറാവാനും സാധ്യതയുണ്ട് എന്ന് വിലയിരുത്തലുണ്ടായിരുന്നു. എന്നാല്‍ രണ്ടാഴ്‍ച കഴിയുമ്പോഴേ പുറത്താകാനാണ് ആര്‍ജെ ബിൻസിയുടെ വിധി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക