#ShameOnJiya എന്ന ഹാഷ് ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിംഗ് 

ഇന്ത്യ മുഴുവന്‍ ആരാധകരുള്ള ടെലിവിഷന്‍‌ റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. വിവിധ ഭാഷകളിലായി നിരവധി സീസണുകള്‍‌ ഇതിനകം പിന്നിട്ട ബിഗ് ബോസിന്‍റെ സവിശേഷ ഷോ ആണ് നിലവില്‍ ഹിന്ദിയില്‍ നടന്നുകൊണ്ടിരിക്കുന്ന ബിഗ് ബോസ് ഒടിടി സീസണ്‍ 2. ടെലിവിഷനില്‍ സംപ്രേഷണം ചെയ്യുന്നതില്‍ നിന്ന് വ്യത്യാസപ്പെടുത്തി ഒടിടിയിലെ ലൈവ് സ്ട്രീമിംഗ് ലക്ഷ്യമാക്കിയുള്ള ഫോര്‍മാറ്റ് ആണ് ഇത്. മലയാളത്തില്‍ സീസണ്‍ 5 അന്തിമഘട്ടത്തിലേക്ക് കടന്ന സമയത്താണ് ഹിന്ദിയിലെ ബിഗ് ബോസ് ഒടിടി സീസണ്‍ 2 ആരംഭിച്ചത്. ബിഗ് ബോസ് ഷോയുടെ സ്ഥിരം ചേരുവകളായ തര്‍ക്ക വിതര്‍ക്കങ്ങളും വിവാദങ്ങളുമൊക്കെ ഒടിടി പതിപ്പിലും സ്ഥിരമായി സംഭവിക്കുന്നുണ്ട്. അതില്‍ ഏറ്റവും ഒടുവിലത്തേത് മത്സരാര്‍ഥികളില്‍ ഒരാള്‍ മറ്റൊരാള്‍ക്ക് സോപ്പ് കലര്‍ന്ന വെള്ളം കൊടുത്തതിനെച്ചൊല്ലിയാണ്.

എല്‍വിഷ് യാദവ് എന്ന മത്സരാര്‍ഥിക്ക് ജിയ ശങ്കര്‍ എന്ന മറ്റൊരു മത്സരാര്‍ഥി കുടിവെള്ളത്തില്‍ ഹാന്‍ഡ്‍വാഷ് കലര്‍ത്തി നല്‍കിയതായാണ് ആരോപണം. ലൈവ് സ്ട്രീമിംഗില്‍ ഇതേച്ചൊല്ലി ഇരുവര്‍ക്കുമിടയിലുണ്ടായ തര്‍ക്കം കാര്യമായി പ്രചരിക്കുന്നുണ്ട്. ഷോയുടെ തുടക്കം മുതലുള്ള മത്സരാര്‍ഥിയാണ് ജിയയെങ്കില്‍ വൈല്‍ഡ് കാര്‍ഡ് ആയി എത്തിയ ആളാണ് സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍ ആയ എല്‍വിഷ്. മറ്റൊരു വൈല്‍ഡ് കാര്‍ഡ് ആയ ആഷിക ഭാട്ടിയയ്ക്കൊപ്പമുള്ള എല്‍വിഷിന്‍റെ കടന്നുവരവ് ഷോയെ ചലനാത്മകമാക്കിയിരുന്നു. എതിരഭിപ്രായങ്ങള്‍ ആരുടെ മുഖത്ത് നോക്കിയും പറയാന്‍ മടി കാട്ടാത്ത എല്‍വിഷ്, ജിയ എന്ന മത്സരാര്‍ഥി ഫേക്ക് ആയാണ് നില്‍ക്കുന്നതെന്നും ആരോപിച്ചിരുന്നു. 

Scroll to load tweet…

അതേസമയം ജിയ തനിക്കുള്ള കുടിവെള്ളത്തില്‍ സോപ്പ് കലര്‍ത്തിയതായ എല്‍വിഷിന്‍റെ ആരോപണവും തുടര്‍ന്നുണ്ടായ തര്‍ക്കവും ട്വിറ്ററില്‍ പ്രചരിക്കുന്നുണ്ട്. വെള്ളം ഒരു തുള്ളി കുടിച്ച എല്‍വിഷ് ഇക്കാര്യം ആരോപിച്ച് ജിയയോട് രോഷം പ്രകടിപ്പിക്കുകയാണ്. ജിയയെ പ്രകോപിപ്പിക്കാനായി വീട്ടില്‍ ഇങ്ങനെയാണോ ചെയ്യാറെന്ന് ചോദിക്കുന്ന എല്‍വിഷിനോട് വീട്ടിലുള്ളവരെ പറയരുതെന്ന് മുന്നറിയിപ്പ് നല്‍കുന്ന ജിയയെയും വീഡിയോയില്‍ കാണാം. അതേസമയം #ShameOnJiya എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആണ്. ഈ നടപടിയുടെ പേരില്‍ ജിയയെ ഷോയില്‍ നിന്ന് പുറത്താക്കണമെന്നാണ് എല്‍വിഷ് ആരാധകരുടെ ആവശ്യം. അതേസമയം അടുത്ത വാരാന്ത്യ എപ്പിസോഡുകളില്‍ അവതാരകനായ സല്‍മാന്‍ ഖാന്‍ വിഷയം ചര്‍ച്ച ആക്കിയേക്കും.

ALSO READ : 'ജയിലില്‍ നിന്ന് നേതാവിനെ രക്ഷപെടുത്താന്‍ ശ്രമിക്കുന്ന ഗ്യാങ്'? 'ജയിലര്‍' കഥാസംഗ്രഹത്തില്‍ ആശയക്കുഴപ്പം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം