'ജയിലില്‍ നിന്ന് നേതാവിനെ രക്ഷപെടുത്താന്‍ ശ്രമിക്കുന്ന ഗ്യാങ്'? 'ജയിലര്‍' കഥാസംഗ്രഹത്തില്‍ ആശയക്കുഴപ്പം
ആക്ഷന്‍ കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രം
കോളിവുഡില്‍ ഇന്ന് ഏറ്റവുമധികം കാത്തിരിപ്പ് ഉയര്‍ത്തിയിരിക്കുന്ന പ്രോജക്റ്റുകളില്‍ ഒന്നാണ് ജയിലര്‍. രജനികാന്തിനെ നായകനാക്കി നെല്‍സണ്‍ ദിലീപ്‍കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം. സണ്‍ പിക്ചേഴ്സ് നിര്‍മ്മിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് അനിരുദ്ധ് രവിചന്ദര്‍. ഒപ്പം മോഹന്‍ലാല്‍, ശിവരാജ് കുമാര്‍, ജാക്കി ഷ്രോഫ് തുടങ്ങിയ നീണ്ട താരനിരയുടെ സാന്നിധ്യം. അടുത്തിടെ പുറത്തെത്തിയ ചിത്രത്തിലെ രണ്ട് ഗാനങ്ങളും ട്രെന്‍ഡിംഗ് ആണ്. എന്നാല്‍ ഇന്ന് ജയിലര്‍ എന്ന ഹാഷ് ടാഗ് ട്വിറ്ററില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ടത് മറ്റൊരു കാരണത്താലാണ്. ജയിലറിന്‍റെ കഥയുടെ രത്നച്ചുരുക്കത്തിന്‍റെ പേരിലാണ് അത്.
ഒരു ഓണ്‍ലൈന്‍ ടിക്കറ്റിംഗ് വെബ്സൈറ്റില്‍ ജയിലറിന്‍റെ കഥാസംഗ്രഹം ഇന്ന് പ്രത്യക്ഷപ്പെട്ടിരുന്നു. അത് വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തു. അത് ഇപ്രകാരമായിരുന്നു- ജയിലിലെ മറ്റുള്ളവര്‍ ഒരു പ്രശ്നത്തില്‍ അകപ്പെട്ടിരിക്കുന്ന സമയത്ത് ഒരു സംഘം തങ്ങളുടെ നേതാവിനെ അവിടെനിന്ന് രക്ഷിക്കാന്‍ ശ്രമിക്കുന്നു. ഈ സമയത്ത് അവര്‍ എല്ലാവരെയും തടയാനായി ജയിലര്‍ എത്തുന്നു, എന്നായിരുന്നു സൈറ്റില്‍ പ്രസിദ്ധീകരിക്കപ്പെട്ട കഥാസംഗ്രഹം. പ്രമുഖ ട്രേഡ് അനലിസ്റ്റുകള്‍ അടക്കം ആദ്യം ഇത് ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ വൈകാതെ ഇതില്‍ തിരുത്തുമായും അവരില്‍ ചിലര്‍ എത്തി.
ഫൈനലൈസ് ചെയ്യപ്പെട്ട സിനോപ്സിസ് അല്ല ഇപ്പോള്‍ പ്രചരിക്കുന്നതെന്നും സെന്‍സറിംഗ് പൂര്‍ത്തിയായ ശേഷം ടിക്കറ്റിംഗ് പ്ലാറ്റ്ഫോമുകളിലടക്കം പരിഷ്കരിക്കപ്പെട്ട സിനോപ്സിസ് എത്തുമെന്നും അവരില്‍ ചിലര്‍ അറിയിച്ചു. ആരാധനപാത്രമായ ആളെ തട്ടിക്കൊണ്ട് പോകുന്നതാണ് ജയിലറിന്‍റെ പശ്ചാത്തലമെന്ന് ട്രേഡ് അനലിസ്റ്റ് ആയ ക്രിസ്റ്റഫര്‍ കനകരാജ് ട്വീറ്റ് ചെയ്തു.
അതേസമയം ആക്ഷന്‍ കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ജയിലര്‍. രജനിയുടെ കരിയറിലെ 169-ാം ചിത്രത്തില്‍ അതിഥിതാരമായി മോഹന്‍ലാല്‍ എത്തുന്നുവെന്നത് പ്രേക്ഷകപ്രീതി വര്‍ധിപ്പിക്കുന്ന ഘടകമാണ്. രജനികാന്തും മോഹന്‍ലാലും ആദ്യമായി ഒരുമിക്കുകയാണ് ഈ ചിത്രത്തിലൂടെ. പേര് സൂചിപ്പിക്കുന്നതുപോലെ ഒരു ജയിലറുടെ വേഷത്തിലാണ് രജനി എത്തുക. മുത്തുവേല്‍ പാണ്ഡ്യന്‍ എന്നാണ് രജനി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. രമ്യ കൃഷ്ണന്‍, വിനായകന്‍ തുടങ്ങിയവരൊക്കെ രജനിക്കൊപ്പം ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം