''എന്നെ സ്നേഹിക്കുന്ന ആൾ എന്റെ ഒപ്പം ഇല്ലാത്തതിന്റെ വേദന ഞാൻ ഒരുപാട് അനുഭവിച്ചു''.

ബിഗ് ബോസ് മലയാളം സീസൺ 7 ൽ ഏറ്റവും ജനപ്രീതിയുള്ള മത്സരാർഥികളിൽ രണ്ട് പേരായിരുന്നു ലെസ്ബിയൻ കപ്പിൾസായ ആദിലയും നൂറയും. ഒരുപാട് പോരാട്ടങ്ങൾക്കു ശേഷമാണ് തങ്ങൾ ഒന്നിച്ചതെന്ന് ഇരുവരും പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. താൻ അനുഭവിക്കേണ്ടി വന്ന ദുരിതങ്ങളെക്കുറിച്ചാണ് നൂറ പുതിയ വീഡിയോയിൽ സംസാരിക്കുന്നത്.

''എന്നെ സ്നേഹിക്കുന്ന ആൾ എന്റെ ഒപ്പം ഇല്ലാത്തതിന്റെ വേദന ഞാൻ ഒരുപാട് അനുഭവിച്ചു. ആരും എന്നെ കേൾക്കാൻ ഉണ്ടായിരുന്നില്ല. ആദിലയും അനുഭവിച്ചിട്ടുണ്ട്. പക്ഷേ എനിക്ക് അത് കൂടുതലായിരുന്നു. കാരണം എനിക്ക് ആ സമയം ഒരുപാട് വിവാഹാലോചനകൾ വന്നിരുന്നു. വല്ലാത്ത വീർപ്പുമുട്ടലായിരുന്നു. എനിക്ക് സത്യാവസ്ഥ ആരോടും പറയാൻ പറ്റില്ല. ഫ്രണ്ട്സ് ഇല്ല. ക്ലോസ് ആയ ആരുമില്ല. വൃത്തികെട്ട ഒരു സാഹചര്യം. അങ്ങനെ മൂന്ന് വർഷമാണ് തള്ളി നീക്കിയത്. ഒരു പ്രതീക്ഷ മാത്രമാണ് ഞങ്ങൾ രണ്ട് പേർക്കും ഉണ്ടായിരുന്നത്, ഒരുമിച്ച് ജീവിക്കണം. ഇതുപോലെ മീഡിയയിൽ വരണം എന്നോ യൂട്യൂബ് ചാനൽ തുടങ്ങാം എന്നൊന്നുമല്ല ഞങ്ങൾ ആ സമയം ആലോചിച്ചത്. ചെന്നൈയിലോ മറ്റോ പോയി സെയിൽസ് ഗേൾ ആയി ജോലി ചെയ്യാം എന്നാണ് കരുതിയത്. ഹോസ്റ്റലിൽ നിൽക്കാം എന്നെല്ലാമായിരുന്നു പ്ലാൻ.

എന്റെ വീട്ടിൽ എനിക്ക് മാത്രമായി ഒരു മുറി ഉണ്ടായിരുന്നു. ആ മുറിയിലേക്ക് ഞാൻ പോയിരുന്നത് കരയാൻ വേണ്ടി മാത്രമായിരുന്നു. കരഞ്ഞ് കരഞ്ഞ് എന്റെ ഞരമ്പുകളൊക്കെ വേദനിക്കാൻ തുടങ്ങി. ഈ മൂന്ന് വർഷത്തിൽ ഞാൻ കരയാത്തൊരു ദിവസമില്ല. ഇത്രയൊക്കെ അനുഭവിച്ചപ്പോഴും എന്റെ പ്രതീക്ഷ ഈ വീട്ടിൽ നിന്ന് പുറത്ത് കടന്ന് ഞാൻ എന്റെ പാർട്ണറിനൊപ്പം പോയി ജീവിക്കും എന്നതായിരുന്നു. എത്ര വില കൊടുക്കേണ്ടി വന്നാലും ലോകം അവസാനിക്കുകയാണെങ്കിലും ആരെന്നെ കൊല്ലാൻ വന്നാലും അതിൽ മാറ്റമുണ്ടാവില്ല എന്ന് ഞാൻ ഉറപ്പിച്ചിരുന്നു. ഞാൻ എനിക്ക് ഇഷ്ടമുള്ള ആളുടെ കൂടെയേ ജീവിക്കുന്ന എന്ന ചിന്ത മാത്രമായിരുന്നു എന്റെ മനസിൽ. നമ്മുടെ മനസിൽ ആ പ്രതീക്ഷ ഉണ്ടാവണം. ഉള്ളിൽ ശക്തിയുണ്ടാവണം. എത്ര കരഞ്ഞാലും നമ്മുടെ ഉള്ളിൽ ഒരു തുള്ളി പ്രതീക്ഷ വേണം'', നൂറ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക