പുതിയ ചിത്രമായ മിറാഷിന്‍റെ പ്രൊമോഷനുവേണ്ടി ജീത്തു ജോസഫ്, ആസിഫ് അലി, അപര്‍ണ ബാലമുരളി, അര്‍ജുന്‍ ശ്യാം ഗോപന്‍ എന്നിവര്‍ ബിഗ് ബോസ് വീട്ടിലെത്തി. മത്സരാര്‍ഥികള്‍ക്ക് നല്‍കിയ ടാസ്കില്‍ ഇവര്‍ വിജയികളെ തെരഞ്ഞെടുത്തു

മലയാളിയുടെ സ്വീകരണമുറികളിലേക്ക് ഇത്രയും റീച്ച് ഉള്ള മറ്റൊരു ഷോ ബിഗ് ബോസ് പോലെ ഉണ്ടാവില്ല. അതിനാല്‍ത്തന്നെ ഈ ഷോയില്‍ ലഭിക്കുന്ന സ്ക്രീന്‍ സ്പേസ് അത്രയും പ്രധാനമാണ്. ഇപ്പോഴിതാ തങ്ങളുടെ പുതിയ ചിത്രമായ മിറാഷിന്‍റെ പ്രൊമോഷനുവേണ്ടി ബിഗ് ബോസ് വീട്ടിലേക്ക് എത്തിയിരിക്കുകയാണ് ജീത്തു ജോസഫ്, ആസിഫ് അലി, അപര്‍ണ ബാലമുരളി, ബിഗ് ബോസ് മുന്‍ മത്സരാര്‍ഥി കൂടിയായ അര്‍ജുന്‍ ശ്യാം ഗോപനും. മത്സരാര്‍ഥികള്‍ക്ക് ആദ്യം ഒരു ടാസ്ക് നല്‍കുകയായിരുന്നു ബിഗ് ബോസ്. ഒരു സിനിമയുടെ ട്രെയ്ലര്‍ കാണിച്ചതിന് ശേഷം ആ സിനിമയുടെ കഥ പ്രവചിക്കുക എന്നതായിരുന്നു ടാസ്ക്.

തുടര്‍ന്ന് കാണിച്ചത് മിറാഷിന്‍റെ ട്രെയ്ലര്‍ ആയിരുന്നു. മത്സരാര്‍ഥികള്‍ ബിഗ് ബോസ് നിശ്ചയിച്ചത് പ്രകാരം ഗ്രൂപ്പുകളായി തിരിഞ്ഞ് സിനിമയുടെ കഥ ആലോചിക്കാന്‍ തുടങ്ങിയപ്പോഴേക്കും ഹൗസില്‍ ഒരു ഗാനം മുഴങ്ങി. മുഖ്യവാതില്‍ തുറന്ന് ആളുകള്‍ എത്തുമ്പോഴാണ് ഇത് സംഭവിക്കാറ്. മത്സരാര്‍ഥികളില്‍ ചിലര്‍ വരുന്നത് ആസിഫ് അലി ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടായിരുന്നു. എല്ലാവരും ആകാംക്ഷയോടെ മുഖ്യ വാതിലിലേക്ക് ഓടുമ്പോഴേക്ക് അത് തുറന്ന് ആസിഫ് അലി, ജീത്തു ജോസഫ്, അപര്‍ണ ബാലമുരളി, അര്‍ജുന്‍ എന്നിവര്‍ പ്രവേശിച്ചു. വലിയ ആവേശത്തോടെയാണ് മത്സരാര്‍ഥികള്‍ ഇവരെ സ്വീകരിച്ചത്.

നാല് ടീമുകളില്‍ ആദ്യം കഥ പറഞ്ഞ ടീമിനെയാണ് ടാസ്കില്‍ അതിഥികള്‍ വിജയികളായി തെരഞ്ഞെടുത്തത്. തങ്ങളൊക്കെ ബിഗ് ബോസിന്‍റെ സ്ഥിരം പ്രേക്ഷകരാണെന്നും മത്സരാര്‍ഥികള്‍ വീട്ടിലെ അംഗങ്ങളെപ്പോലെ ആണെന്നും അതിഥികള്‍ പറഞ്ഞു. നിങ്ങളോട് ഒരുപാട് കാര്യങ്ങള്‍ പറയണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെന്നും പക്ഷേ പുറത്തെ ഒരു കാര്യവും പറയരുതെന്ന് ബിഗ് ബോസിന്‍റെ കര്‍ശന നിര്‍ദേശം ഉണ്ടായിരുന്നുവെന്നും ആസിഫ് അലി പറഞ്ഞു. ജീത്തു ജോസഫ് ദൃശ്യം 3 ന്‍റെ ചിത്രീകരണം ആരംഭിക്കുകയാണെന്നും ആസിഫ് പറഞ്ഞു.

അതേസമയം ഇക്കഴിഞ്ഞ വാരാന്ത്യത്തിലാണ് മിറാഷ് തിയറ്ററുകളില്‍ എത്തിയത്. ഹക്കിം ഷാജഹാൻ, ദീപക് പറമ്പോൽ, ഹന്നാ റെജി കോശി, സമ്പത്ത് രാജ് എന്നിവരാണ് 'മിറാഷി'ലെ മറ്റു പ്രമുഖ താരങ്ങൾ. ഇ ഫോർ എക്സ്പെരിമെന്‍റ്സ്, നാഥ് സ്റ്റുഡിയോസ് എന്നീ ബാനറുകളിൽ സെവൻ വൺ സെവൻ പ്രൊഡക്ഷൻസ്, ബെഡ് ടൈം സ്റ്റോറീസ് എന്നീ ബാനറുകളുടെ അസോസിയേഷനോടെ മുകേഷ് ആർ മെഹ്ത, ജതിൻ എം സേഥി, സി.വി സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | HD Live Streaming