ഈ വിഷയം ഇനി കുടുംബത്തില്‍ സംസാരിക്കരുതെന്നും മോഹന്‍ലാല്‍ മുന്നറിയിപ്പു നല്‍കി. തുടർന്ന് ഷോ തുടങ്ങിയ മോഹൻലാൽ മൂവർക്കും ശിക്ഷയും വിധിച്ചു. 

ബി​ഗ് ബോസ് മൂന്നാം സീസൺ തുടങ്ങി രണ്ടാമത്തെ ആഴ്ചയിലേക്ക് കടക്കുമ്പോൾ നിരവധി സംഭവ വികാസങ്ങളാണ് വീട്ടിൽ അരങ്ങേറിയത്. ആദ്യ ആഴ്‍ചയില്‍ താരതമ്യേന എല്ലാവരും ഒത്തൊരുമിച്ചായിരുന്നുവെന്നും തര്‍ക്കങ്ങളുണ്ടെങ്കില്‍ തന്നെ പെട്ടെന്ന് പരിഹരിക്കാറുണ്ടായിരുന്നു എന്നുമായിരുന്നു പ്രേക്ഷക അഭിപ്രായം. എന്നാല്‍ വൈല്‍ഡ് കാര്‍ഡ് എൻട്രിയിലൂടെ മൂന്ന് പേര്‍ കൂടി എത്തിയതോടെ തര്‍ക്കങ്ങള്‍ രൂക്ഷമായി. ഡിംപാലിന്റെ ജീവിത കഥയുമായി ബന്ധപ്പെട്ട് മിഷേൽ പറഞ്ഞ കാര്യങ്ങളായിരുന്നു എല്ലാത്തിനും തുടക്കമിട്ടത്. ഇപ്പോഴിതാ ഈ ആഴ്ച മത്സരാർത്ഥികളെ മോഹൻലാൽ കാണാനെത്തിയത് വളരെയധികം രോക്ഷത്തോടെ ആയിരുന്നു. 

മിഷേൽ, സജിന, ഫിറോസ് എന്നിവരോട് എഴുന്നേറ്റ് നിൽക്കാൻ ആവശ്യപ്പെട്ടു കൊണ്ടാണ് മോഹൻലാൽ‍ സംസാരിച്ച് തുടങ്ങിയത്. ‘എന്തിനാ എഴുന്നേല്‍പ്പിച്ച് നിര്‍ത്തിയതെന്ന് മനസിലായോ‘ എന്നായിരുന്നു മോഹൻലാലിന്റെ ആദ്യ ചോദ്യം. 

‘ഞാന്‍ നിങ്ങളോട് എന്ത് പറഞ്ഞിട്ടാണ് അകത്തേക്ക് വിട്ടത്. ഞാനെന്താ കുരങ്ങനായിട്ട് നിക്കുവാണോ ഇവിടെ. ഞാന്‍ വളരെ സ്നേഹത്തോടെ പറഞ്ഞു, പുറത്ത് നടക്കുന്ന കാര്യങ്ങൾ അകത്ത് പറയരുതെന്ന്, പറഞ്ഞോ. പിന്നെ എന്താ ചെയ്തെ. ഫിറോസിനാണല്ലോ ഭയങ്കര ധൃതിയായിരുന്നത്. അറിയണം.. അറിയണം എന്താ അറിയേണ്ടത്. നിങ്ങള്‍ എന്നോട് മറുപടി പറയണം. എനിക്ക് നിങ്ങള്‍ ഉത്തരം തന്നേ പറ്റു‘ മോഹൻലാൽ പറഞ്ഞു. 

സജിനയോടാണ് ആദ്യം മോഹന്‍ലാല്‍ എന്താ പറഞ്ഞയച്ചതെന്ന് ചോദിച്ചത്. പിന്നാലെ ഫിറോസും മറുപടി പറഞ്ഞു. ‘യഥാര്‍ത്ഥത്തില്‍ ഡിംപാലിന്‍റെ ഒരു കര്യവും ഞങ്ങൾക്ക് അറിയില്ല. എനിക്ക് വളരെ ഇഷ്ടപ്പെട്ട ഒരു കുട്ടിയാണ് ഡിംപാൽ‘ എന്ന് ഫിറോസ് പറഞ്ഞപ്പോൾ, അപ്പോള്‍ നിങ്ങള്‍ക്ക് മറ്റാരെയും ഇഷ്ടമല്ലേ എന്നായിരുന്നു മോഹൻലാലിന്റെ മറുചോദ്യം.

‘ഞാന്‍ വന്ന സമയത്ത് ഇവരോട് ചോദിച്ചിരുന്നു, ഡിംപാലിന്‍റെ ഫേസ്ബുക്ക് കണ്ടോ എന്നൊക്കെ, ഞാനാണ് അങ്ങോട്ട് ചോദിച്ചത്. അവരത് കണ്ടു എന്നും പറഞ്ഞു, അതാണ് പിന്നീട് ഒരു സംസാരം അവിടെ ഉണ്ടായത്‘, എന്നായിരുന്നു മിഷേലിന്റെ മറുപടി. ‘അപ്പോൾ ഞാന്‍ പറഞ്ഞ് അയക്കുന്ന കാര്യങ്ങൾക്ക് ഒരു വിലയും ഇല്ലേ‘ എന്നാണ് താരം തിരിച്ച് ചോദിച്ചത്. നമ്മൾ ഒരു കാര്യം പറയുന്നതിന് നിങ്ങള്‍ ഒരു ബഹുമാനം തന്നില്ലെങ്കില്‍, എനിക്ക് എന്ത് ബഹുമാനമാണ് നിങ്ങളോട് തോന്നുന്നതെന്നും മോഹൻലാൽ ചോദിച്ചു. 

പിന്നാലെ മൂവരും മാപ്പ് ചോദിച്ചുവെങ്കിലും തങ്ങള്‍ക്ക് ശിക്ഷ ലഭിക്കുമെന്ന് മോഹന്‍ലാല്‍ പറയുകയും ചെയ്തു. ഈ വിഷയം ഇനി കുടുംബത്തില്‍ സംസാരിക്കരുതെന്നും മോഹന്‍ലാല്‍ മുന്നറിയിപ്പു നല്‍കി. തുടർന്ന് ഷോ തുടങ്ങിയ മോഹൻലാൽ മൂവർക്കും ശിക്ഷയും വിധിച്ചു.