ബിഗ് ബോസില്‍ നിന്ന് ഒരാളെ പുറത്താക്കി മോഹൻലാല്‍.
ബിഗ് ബോസ് മലയാളം ഷോ സീസണ്‍ ഏഴിലെ ആദ്യത്തെ എവിക്ഷൻ നടന്നിരിക്കുന്നു. മുൻഷി രഞ്‍ജിത്തിനെയാണ് മോഹൻലാല്‍ തന്റെ അടുത്തേയ്‍ക്ക് വിളിച്ചത്. ഇന്ന് എപ്പിസോഡ് തുടങ്ങിയ ഉടനെ എവിക്ഷൻ നടന്നത് മറ്റെല്ലാ മത്സരാര്‍ഥികള്‍ക്കും അക്ഷരാര്‍ഥത്തില്‍ ഷോക്കിംഗായിരുന്നു. എല്ലാവരോടും യാത്ര പറഞ്ഞ് രഞ്‍ജിത്ത് വീട്ടില്‍ നിന്ന് ഇറങ്ങി മോഹൻലാലിന്റെ അടുത്തേയ്‍ക്ക് പോകുകയും ചെയ്‍തു.
ഇത്തവണ 19 മത്സരാര്‍ഥികളാണ് ബിഗ് ബോസ് വീട്ടിലേക്ക് എത്തിയത്. ബിഗ് ബോസ് സീസൺ 7ൽ ആദ്യ എവിക്ഷൻ നോമിനേഷില്‍ ഉള്‍പ്പെട്ടത് എട്ട് മത്സരാർത്ഥികളാണ്. ശൈത്യ, രഞ്ജിത്ത്, ജിസേൽ, നെവിൻ, രേണു, ആര്യൻ, അനുമോൾ, ശാരിക എന്നിവരാണ് അവർ. പ്രേക്ഷകർ തീരുമാനിച്ച വിധി മോഹൻലാൽ എത്തുന്ന ഇന്നത്തെ എപ്പിസോഡിൽ പ്രഖ്യാപിക്കുകയായിരുന്നു.
എവിക്ഷനുമായി ബന്ധപ്പെട്ട് ബിഗ് ബോസ് ടീം പുറത്തുവിട്ട പുതിയ പ്രൊമോ ഏറെ ശ്രദ്ധനേടിയിരുന്നു. പ്രേക്ഷകർ വോട്ടുകൾ കൃത്യമാകും ബുദ്ധിപൂർവ്വവും വിനിയോഗിക്കണമെന്ന് മോഹൻലാൽ ആവശ്യപ്പെട്ടിരുന്നു.
"അങ്കം തുടങ്ങിയ സ്ഥിതിക്ക് പറയാനുള്ളത് നിങ്ങളോടാണ്. പാടത്ത് പണി വരമ്പത്ത് കൂലി. അതാണ് ഇത്തവണത്തെ ഒരു ലൈൻ. കൂലി എന്ന് പറഞ്ഞാൽ പ്രേക്ഷകരുടെ ഓരോ വിലപ്പെട്ട വോട്ടും. അത് ബുദ്ധിപൂർവ്വം വിനിയോഗിക്കുക. അല്ലാതെ ആർമികളുടെയും പിആർ ടീമുകളുടെയും വാക്കുകൾ കേട്ട് ജയ് വിളിക്കരുത്. പച്ചാളം ഭാസികളെയും പിആർ രാജക്കന്മാരെയും തിരിച്ചറിയാതെ പോകരുത്. സേഫ് ഗെയിമും കളിച്ച് ബിഗ് ബോസ് വീട്ടിൽ വാഴകളായി നിൽക്കാൻ വന്നവരെ കണ്ടം വഴി ഓടിക്കണം. കണ്ടന്റ് തരുന്നവർ മാത്രം മതി ഷോയിൽ. എന്നാലെ എൻഗേജിംഗ് ആകൂ, എന്റർടെയ്നിംഗ് ആകൂ. പ്രതികരിക്കുന്നവരെയും നിലപാടുള്ളവരെയും എവിക്ട് ആക്കി, അലസന്മാരെയും അർഹത ഇല്ലാത്തവരെയും ഷോയിൽ നിർത്തിയാൽ പണി നിങ്ങൾക്കാകും കിട്ടുക. അന്നേരം അയ്യോ ഈ സീസണിൽ അത് ശരിയായില്ല, ഇത് ശരിയായില്ല എന്ന പരാതിയും പൊക്കി വന്നേക്കരുത്. ഞങ്ങളുടെ കൂടെ പ്രേക്ഷകരും പണി എടുത്താലെ പണി ഏഴിന്റെ പണി ആകൂ. അത് ഓർമവേണം. അപ്പോ സവാരി ഗിരിഗിരി", എന്നായിരുന്നു മോഹൻലാലിന്റെ വാക്കുകൾ.
