രാജ്യസഭയിലെ പാർലമെൻ്ററി പാർട്ടി ഉപാധ്യക്ഷ സ്ഥാനത്ത് നിന്ന് എഎപി രാഘവ് ഛദ്ദയെ നീക്കി. ഇതിന് പിന്നാലെ തൻ്റെ പാർലമെൻ്റ് പ്രസംഗങ്ങളുടെ വീഡിയോ അദ്ദേഹം എക്സിൽ പങ്കുവെച്ചു. പഞ്ചാബിലെ അശോക് മിത്തലാണ് പുതിയ ഉപാധ്യക്ഷൻ, ഇത് സ്വാഭാവിക നടപടിയാണെന്ന് പാർട്ടി വൃത്തങ്ങൾ പറയുന്നു.
ദില്ലി: : രാജ്യസഭയിൽ പാർലമെൻ്ററി പാർട്ടി ഉപാധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നാലെ തൻ്റെ പാർലമെൻ്റിലെ വിവിധ പ്രസംഗങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ ചേർത്തുള്ള വീഡിയോ എക്സിൽ പങ്കുവെച്ച് രാഘവ് ഛദ്ദ. പാർട്ടി നേതൃത്വത്തിൻ്റെ നടപടിയോട് പരോക്ഷമായി നൽകിയ മറുപടിയിലൂടെ ജനങ്ങൾക്ക് വേണ്ടി ശബ്ദിക്കുന്നത് തുടരുമെന്നാണോ രാഘവ് ഛദ്ദ പറയുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ സംശയിക്കുന്നത്. ഇന്നാണ് എഎപി നേതൃത്വം രാഘവ് ഛദ്ദയെ മാറ്റിയത്. പഞ്ചാബിലെ ലവ്ലി പ്രൊഫഷണൽ സർവകലാശാലയുടെ സ്ഥാപകൻ അശോക് മിത്തലാണ് രാജ്യസഭയിലെ പാർലമെൻ്ററി പാർട്ടി ഉപാധ്യക്ഷൻ.
ഈ ചുമതല മാറ്റം പാർട്ടിക്കുള്ളിലെ സ്വാഭാവിക നടപടിയെന്നാണ് അശോക് മിത്തൽ പ്രതികരിച്ചത്. എന്നാൽ 37കാരനായ രാഘവ് ഛദ്ദ, എഎപിയുടെ രാഷ്ട്രീയകാര്യ സമിതി അംഗമാണ്. എഎപിയുടെ ഏറ്റവും ഉയർന്ന കമ്മിറ്റിയാണിത്. ദില്ലിയിൽ എംഎൽഎയായിരിക്കെയാണ് അദ്ദേഹത്തെ എഎപി പാർലമെൻ്റിലേക്ക് അയച്ചത്. പാർലമെൻ്റിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായിരുന്നു അദ്ദേഹം. പാർട്ടി സ്ഥാനങ്ങളിൽ നിന്ന് രാഘവ് ഛദ്ദയെ നീക്കിയിട്ടില്ല. എഎപി ഔദ്യോഗികമായി ഈ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. എക്സിൽ വീഡിയോ പോസ്റ്റ് ചെയ്തതല്ലാതെ മറ്റൊരു പ്രതികരണവും രാഘവ് ഛദ്ദയുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല.


