ബിഗ് ബോസ് സീസൺ 8-ലെ അടുക്കളയിൽ കഞ്ഞിവെള്ളം നൽകുന്നതിനെച്ചൊല്ലി ശ്രീലക്ഷ്മിയും റിനിയും തമ്മിൽ വലിയ തർക്കമുണ്ടായി
കാണികള്‍ക്ക് സില്ലിയായി തോന്നുന്ന പല നിത്യജീവിത വിഷയങ്ങളും ബിഗ് ബോസ് ഹൗസില്‍ മത്സരാര്‍ഥികള്‍ക്കിടയില്‍ വന്‍ തര്‍ക്കങ്ങള്‍ ഉണ്ടാവാറുണ്ട്. ഭക്ഷണമുള്‍പ്പെടെ എല്ലാ അവശ്യ കാര്യങ്ങള്‍ക്കും റേഷനിംഗ് ഉള്ള, ഓരോ നിമിഷവും അനേകം ക്യാമറകള്‍ നിങ്ങളെ ഒപ്പിയെടുക്കുന്ന, ഉറ്റവരില്‍ നിന്നും മാറി പ്രതികൂല സാഹചര്യത്തില്‍ ജീവിക്കുന്ന മനുഷ്യരെ സംബന്ധിച്ച് എല്ലാ ചെറിയ കാര്യങ്ങളും വലിയ കാര്യങ്ങളായി മാറും എന്നതാണ് ഇതിന് കാരണം. അത്തരം തര്‍ക്കങ്ങളുടെ ഒരു പ്രഭവ കേന്ദ്രം പലപ്പോഴും അടുക്കള ആയിരിക്കും. സീസണ്‍ 8 ല്‍ അത്തരമൊരു വലിയ തര്‍ക്കം ഇന്ന് അടുക്കളയില്‍ വച്ച് നടന്നു. ശ്രീലക്ഷ്മിക്കും റിനിക്കും ഇടയിലായിരുന്നു അത്.
അടുപ്പത്ത് അരി വെന്തുകൊണ്ടിരിക്കുന്ന സമയത്ത് റിനിയും ശ്രീലക്ഷ്മിയുമാണ് അടുക്കളയില്‍ ഉണ്ടായിരുന്നത്. ഈ സമയത്ത് അല്‍പം കഞ്ഞിവെള്ളം തരാമോയെന്ന് ആവശ്യപ്പെട്ടുകൊണ്ട് എല്‍ദോ അവിടേയ്ക്ക് വരികയായിരുന്നു. അത് കേട്ടയുടന്‍തന്നെ പാത്രത്തിന്‍റെ മൂടി മാറ്റിക്കൊണ്ട് ശ്രീലക്ഷ്മി എല്‍ദോ കൊണ്ടുവന്ന കപ്പില്‍ ഒരു തവി ഉപയോഗിച്ച് കഞ്ഞിവെള്ളം കോരി നിറയ്ക്കാനും തുടങ്ങി. എന്നാല്‍ അങ്ങനെ കൊടുക്കാന്‍ പറ്റില്ല എന്നായിരുന്നു റിനിയുടെ പ്രതികരണം. ഒരാള്‍ കഞ്ഞിവെള്ളം ചോദിച്ചാല്‍ തരില്ലെന്ന് പറയാനാവില്ലെന്ന് ശ്രീലക്ഷ്മി പറഞ്ഞെങ്കിലും വിളമ്പല്‍ തന്‍റെ ജോലിയാണെന്നും അത് പിന്നീട് പ്രശ്നമാവുമെന്നും റിനി പറഞ്ഞു. ഇതില്‍ പൊട്ടിത്തെറിച്ചുകൊണ്ടായിരുന്നു ശ്രീലക്ഷ്മിയുടെ പ്രതികരണം. ഇനി താന്‍ വിളമ്പുന്നില്ലെന്നും റിനി തന്നെ വിളമ്പിയാല്‍ മതിയെന്നും പറഞ്ഞ് ശ്രീലക്ഷ്മി അവിടെനിന്ന് പോവുകയും ചെയ്തു.
ഹൗസില്‍ ഏറെ നേരം മറ്റ് മത്സരാര്‍ഥികളുടെയെല്ലാം ശ്രദ്ധ ഈ തര്‍ക്കത്തിലേക്ക് എത്തി. താന്‍ വിശപ്പിന്‍റെ വില അറിഞ്ഞിട്ടുള്ള ഒരാള്‍ ആണെന്നും ഒരാള്‍ കഞ്ഞിവെള്ളം ചോദിച്ചാല്‍ തനിക്ക് അത് കൊടുക്കാതിരിക്കാന്‍ സാധിക്കില്ലെന്നും ശ്രീലക്ഷ്മി മറ്റ് പലരോടും പറയുന്നുണ്ടായിരുന്നു. എന്നാല്‍ നോബിയുടെ മധ്യസ്ഥതയില്‍ ഇരുവരും പിന്നീട് കൈ കൊടുക്കുന്നതും പ്രേക്ഷകര്‍ കണ്ടു. ഇതിനിടെ എല്‍ദോയും റിനിയും തമ്മിലും പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് എല്‍ദോയോട് ക്ഷമ ചോദിക്കാനും റിനി എത്തി. അങ്ങനെ വലിയ പ്രശ്നങ്ങളിലേക്ക് പോകാന്‍ സാധ്യതയുണ്ടായിരുന്ന തര്‍ക്കം മത്സരാര്‍ഥികള്‍ തങ്ങള്‍ക്കിടയില്‍ തന്നെ പരിഹരിച്ചു. അതേസമയം ആദ്യത്തെ വീക്കിലി ടാസ്ക് മത്സരാര്‍ഥികള്‍ വിജയകരമായി പൂര്‍ത്തിയാക്കുകയും ചെയ്തു.

