രണ്ടാം വാരത്തിലൂടെ മുന്നേറുകയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 7

ബിഗ് ബോസ് മലയാളം സീസണ്‍ 7 അതിന്‍റെ രണ്ടാം വാരത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഏഴിന്‍റെ പണി എന്നാണ് ഇത്തവണത്തെ സീസണിന് ബിഗ് ബോസ് നല്‍കിയിരിക്കുന്ന ടാഗ് ലൈന്‍. അതിനെ അന്വര്‍ഥമാക്കുന്ന തരത്തിലാണ് ഗെയിമുകളും ടാസ്കുകളുമൊക്കെ ബിഗ് ബോസ് സെറ്റ് ചെയ്തിരിക്കുന്നതും മത്സരാര്‍ഥികളോട് ഇടപെടുന്നതും. മുന്‍ സീസണുകളില്‍ നിന്നൊക്കെ വേറിട്ട, കര്‍ശനമായ ചിട്ടകളാണ് ഇത്തവണ ഹൗസില്‍. മത്സരാര്‍ഥികളെ ഞെട്ടിക്കുന്ന പ്രഖ്യാപനങ്ങളില്‍ പലതും ഈ സീസണില്‍ ഇതിനകം തന്നെ വന്നിട്ടുണ്ട്. എന്നാല്‍ അതിനേക്കാളൊക്കെ മുകളില്‍ നില്‍ക്കുന്ന ഒന്നായിരുന്നു ഇന്ന് ബിഗ് ബോസിന്‍റെ ഭാഗത്തുനിന്ന് വന്ന, സീസണ്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നുവെന്ന പ്രഖ്യാപനം.

മത്സരാര്‍ഥികളെയെല്ലാം ഹാളിലേക്ക് വിളിച്ചുവരുത്തിയിട്ടായിരുന്നു ബിഗ് ബോസിന്‍റെ അറിയിപ്പ്- “ഇതൊരു പ്രധാന അറിയിപ്പ് ആണ്. സീസണ്‍ 7 ഇവിടെവച്ച് താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയാണ്. ഇപ്പോള്‍ മുതല്‍ ടാസ്കുകളോ മറ്റ് ആക്റ്റിവിറ്റികളോ ഈ വീട്ടില്‍ ഉണ്ടാവില്ല. നിങ്ങളെ അതിഥികളായി മാത്രം കണ്ടുകൊള്ളാം. സാധാരണ രീതിയിലുള്ള ഭക്ഷണ സാധനങ്ങളും നിങ്ങള്‍ക്ക് ലഭിക്കും. പക്ഷേ ഒരു ആശയവിനിമയവും ഇനി നിങ്ങളുമായി ഉണ്ടാവില്ല”, ബിഗ് ബോസ് അറിയിച്ചു. ഇത് കേട്ട് അന്തം വിട്ടിരിക്കുന്ന മത്സരാര്‍ഥികളുടെ മുഖങ്ങള്‍ ബിഗ് ബോസ് ക്യാമറകളില്‍ വൃത്തിയായി പതിഞ്ഞു. പിന്നാലെ ഈ തീരുമാനത്തിന് പിന്നിലുള്ള കാരണം എന്തെന്നും ബിഗ് ബോസ് വിശദീകരിച്ചു.

“വാരാന്ത്യ എപ്പിസോഡില്‍ ശ്രീ മോഹന്‍ലാല്‍ കര്‍ശനമായി മുന്നറിയിപ്പ് നല്‍കിയിട്ടും മേക്കപ്പ് വസ്തുക്കള്‍ ഉള്ളവര്‍ അത് കൈവശമില്ലാത്തവര്‍ക്ക് നല്‍കുന്നതായി കാണുന്നുണ്ട്. ഇത് നിങ്ങള്‍ ഈ സീസണിനെ തന്നെ കളിയാക്കുന്നതിന് തുല്യമാണ്”, ബിഗ് ബോസ് അറിയിച്ചു. ക്യാപ്റ്റനും മറ്റുള്ളവരും ഇനി ഇത് ആവര്‍ത്തിക്കില്ലെന്ന് ഉറപ്പ് നല്‍കാതെ ഷോ മുന്നോട്ട് പോകില്ലെന്ന് ബിഗ് ബോസ് പറഞ്ഞു. ആരുടെയെങ്കിലും പക്കല്‍ തിരികെ നല്‍കാന്‍ മേക്കപ്പ് വസ്തുക്കള്‍ ഉണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു മറുപടി. എന്നാല്‍ ജിസേല്‍ കണ്‍സീലര്‍ രഹസ്യമായി ഉപയോഗിക്കുന്നത് താന്‍ കണ്ടെന്ന് ബിന്നി പറഞ്ഞത് ചര്‍ച്ചകള്‍ക്ക് ഇടയാക്കി. എന്നാല്‍ ജിസൈല്‍ അത് സമ്മതിക്കുന്നുണ്ടായിരുന്നില്ല. ഏതായാലും എല്ലാവരും ഇനി ഇത് ആവര്‍ത്തിക്കില്ലെന്ന് പറഞ്ഞതോടെ ബിഗ് ബോസ് ഷോ പുനരാരംഭിച്ചു. അടുത്ത വാരാന്ത്യ എപ്പിസോഡുകളില്‍ മോഹന്‍ലാല്‍ ഇക്കാര്യം ഉന്നയിക്കുമെന്ന കാര്യം ഉറപ്പാണ്.

Asianet News Live | Malayalam News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ് | Live Breaking News