Asianet News MalayalamAsianet News Malayalam

'മരക്കാര്‍' മികച്ച ചിത്രം; കങ്കണ നടി, നടനുള്ള പുരസ്‍കാരം പങ്കിട്ട് ധനുഷും മനോജ് വാജ്പെ‍യിയും

 മികച്ച ചിത്രം കൂടാതെ മറ്റു രണ്ട് പുരസ്‍കാരങ്ങളും 'മരക്കാറി'ന് ഉണ്ട്. മലയാള ചിത്രം 'ഹെലന്' രണ്ട് പുരസ്‍കാരങ്ങള്‍

67th national film awards announced
Author
New Delhi, First Published Mar 22, 2021, 4:02 PM IST

ദില്ലി: 67-ാമത് ദേശീയ ചലച്ചിത്ര പുരസ്‍കാരങ്ങളില്‍ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട് പ്രിയദര്‍ശന്‍റെ മോഹന്‍ലാല്‍ ചിത്രം 'മരക്കാര്‍: അറബിക്കടലിന്‍റെ സിംഹം'. കങ്കണ റണൗത്ത് ആണ് മികച്ച നടി (ഹിന്ദി ചിത്രങ്ങളായ മണികര്‍ണ്ണിക-ദി ക്വീന്‍ ഓഫ് ഝാന്‍സി, പങ്ക എന്നിവയിലെ പ്രകടനത്തിന്). മികച്ച നടനുള്ള പുരസ്‍കാരം രണ്ടുപേര്‍ ചേര്‍ന്ന് പങ്കിട്ടു. തമിഴ് ചിത്രം 'അസുരനി'ലെ പ്രകടനത്തിന് ധനുഷും ഹിന്ദി ചിത്രം 'ഭോസ്‍ലെ'യിലെ പ്രകടനത്തിന് മനോജ് വാജ്പെയിയുമാണ് മികച്ച നടനുള്ള പുരസ്‍കാരത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്. മികച്ച ചിത്രം കൂടാതെ മറ്റു രണ്ട് പുരസ്‍കാരങ്ങളും 'മരക്കാറി'ന് ഉണ്ട്. മികച്ച വസ്ത്രാലങ്കാരത്തിനും സ്പെഷല്‍ എഫക്റ്റ്സിനുമുള്ള പുരസ്‍കാരങ്ങളാണ് അവ. സ്പെഷല്‍ എഫക്റ്റ്സിനുള്ള പുരസ്‍കാരത്തിന് അര്‍ഹനായത് പ്രിയദര്‍ശന്‍റെ മകന്‍ സിദ്ധാര്‍ഥ് പ്രിയദര്‍ശന്‍ തന്നെയാണ്. മലയാള ചിത്രം 'ഹെലന്‍' രണ്ട് പുരസ്‍കാരങ്ങള്‍ നേടി. മികച്ച നവാഗത സംവിധായകനുള്ള ഇന്ദിരാ ഗാന്ധി പുരസ്‍കാരത്തിന് 'ഹെലന്‍' സംവിധായകന്‍ മാത്തുക്കുട്ടി സേവ്യര്‍ അര്‍ഹനായപ്പോള്‍ മികച്ച ചമയത്തിനുള്ള പുരസ്‍കാരം ചിത്രത്തിലെ മികവിന് രഞ്ജിത്തും നേടി. ഗീരീഷ് ഗംഗാധരനാണ് മികച്ച ഛായാഗ്രാഹകന്‍ (ചിത്രം ജല്ലിക്കട്ട്). മികച്ച ഗാനരചനയ്ക്കുള്ള പുരസ്‍കാരം പ്രഭാ വര്‍മ്മയ്ക്കാണ് (ചിത്രം കോളാമ്പി). 'തമിഴ് ചിത്രം ഒത്ത സെരുപ്പ് സൈസ് 7'ലൂടെ മികച്ച റീ-റെക്കോര്‍ഡിസ്റ്റിനുള്ള പുരസ്‍കാരം റസൂല്‍ പൂക്കുട്ടിക്ക് ലഭിച്ചു. രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്‍ത 'കള്ളനോട്ട'മാണ് മികച്ച മലയാള ചിത്രം. മലയാള ചിത്രം 'ബിരിയാണി'യുടെ സംവിധാനത്തിന് സജിന്‍ ബാബു പ്രത്യേക പരാമര്‍ശത്തിനു അര്‍ഹനായി.

67-ാമത് ദേശീയ ചലച്ചിത്ര പുരസ്‍കാരങ്ങളുടെ പട്ടിക

കഥാവിഭാഗം (ഫീച്ചര്‍)

മികച്ച ചിത്രം- മലയാള ചിത്രം മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം (സംവിധാനം പ്രിയദര്‍ശന്‍)

മികച്ച നവാഗത സംവിധായകനുള്ള ഇന്ദിരാ ഗാന്ധി പുരസ്‍കാരം- മാത്തുക്കുട്ടി സേവ്യര്‍ (മലയാള ചിത്രം ഹെലന്‍)

ജനപ്രിയ ചിത്രം- തെലുങ്ക് ചിത്രം മഹര്‍ഷി (സംവിധാനം- പൈഡിപ്പള്ളി വംശീധര്‍ റാവു)

ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള നര്‍ഗീസ് ദത്ത് പുരസ്‍കാരം- മറാത്തി ചിത്രം താജ്‍മഹല്‍ (സംവിധാനം- നിയാസ് മുജാവര്‍)

സാമൂഹ്യപ്രസക്തിയുള്ള ചിത്രം- മറാത്തി ചിത്രം ആനന്ദി ഗോപാല്‍ (സംവിധാനം- സമീര്‍ വിധ്വാന്‍സ്)

പരിസ്ഥിതി ചിത്രം- മോന്‍പ ഭാഷയിലെ ചിത്രം വാട്ടര്‍ ബറിയല്‍ )സംവിധാനം- ശന്തനു സെന്‍)

കുട്ടികളുടെ ചിത്രം- ഹിന്ദി ചിത്രം കസ്‍തൂരി (സംവിധാനം- വിനോദ് ഉത്രേശ്വര്‍ കാംബ്ലെ)

മികച്ച സംവിധാനം- സഞ്ജയ് പൂരന്‍ സിംഗ് ചൗഹാന്‍ (ഹിന്ദി ചിത്രം ബഹത്തര്‍ ഹൂറൈന്‍)

മികച്ച നടന്‍ (രണ്ടുപേര്‍ക്ക്)- മനോജ് വാജ്‍പെയ് (ഹിന്ദി ചിത്രം ഭോസ്‍ലെ), ധനുഷ് (തമിഴ് ചിത്രം അസുരന്‍)

മികച്ച നടി- കങ്കണ റണൗത്ത് (ഹിന്ദി ചിത്രങ്ങളായ മണികര്‍ണ്ണിക-ദി ക്വീന്‍ ഓഫ് ഝാന്‍സി, പങ്ക എന്നിവയിലെ അഭിനയത്തിന്)

സഹനടന്‍- വിജയ് സേതുപതി (തമിഴ് ചിത്രം സൂപ്പര്‍ ഡീലക്സ്)

സഹനടി- പല്ലവി ജോഷി (ഹിന്ദി ചിത്രം ദി താഷ്‍കന്‍റ് ഫയല്‍സ്)

ബാലതാരം- നാഗ വിശാല്‍ (തമിഴ് ചിത്രം കെഡി(എ) കറുപ്പു ദുരൈ)

ഗായകന്‍- ബി പ്രാക് (ഹിന്ദി ചിത്രം കേസരിയിലെ 'തേരി മിട്ടി' എന്ന ഗാനം)

ഗായിക- സവാനി രവീന്ദ്ര (മറാത്തി ബാര്‍ഡോയിലെ 'റാന്‍ പേടല' എന്ന ഗാനം)

ഛായാഗ്രഹണം- ഗിരീഷ് ഗംഗാധരന്‍ (മലയാള ചിത്രം ജല്ലിക്കട്ട്)

തിരക്കഥ (ഒറിജിനല്‍)- കൗശിക് ഗാംഗുലി (ബംഗാളി ചിത്രം ജ്യേഷ്‍ഠൊപുത്രൊ)

തിരക്കഥ (അവലംബിതം)- ശ്രീജിത്ത് മുഖര്‍ജി (ബംഗാളി ചിത്രം ഗുംനാമി)

തിരക്കഥ (സംഭാഷണം)- വിവേക് രഞ്ജന്‍ അഗ്നിഹോത്രി (ഹിന്ദി ചിത്രം ദി താഷ്‍കന്‍റ് ഫയല്‍സ്)

ഓഡിയോഗ്രഫി (ലൊക്കേഷന്‍ സൗണ്ട് റെക്കോര്‍ഡിസ്റ്റ്)- ദേബജിത്ത് ഗയാന്‍ (ഖാസി ഭാഷയിലെ ചിത്രം ലേവ്‍ഡഹ്)

ഓഡിയോഗ്രഫി (സൗണ്ട് ഡിസൈനര്‍)- മന്ദര്‍ കമലാപുര്‍കാര്‍ (മറാത്തി ചിത്രം ത്രിജ്യ)

ഓഡിയോഗ്രഫി (റീ-റെക്കോര്‍ഡിസ്റ്റ് ഓഫ് ദി ഫൈനല്‍ മിക്സ്ഡ് ട്രാക്ക്)- റസൂല്‍ പൂക്കുട്ടി (തമിഴ് ചിത്രം ഒത്ത സെരുപ്പ് സൈസ് 7)

എഡിറ്റിംഗ്- നവീന്‍ നൂലി (തെലുങ്ക് ചിത്രം ജെഴ്സി)

പ്രൊഡക്ഷന്‍ ഡിസൈന്‍- സുനില്‍ നിഗ്‍വേക്കര്‍, നിലേഷ് വാഗ് (മറാത്തി ചിത്രം ആനന്ദി ഗോപാല്‍)

വസ്ത്രാലങ്കാരം- സുജിത്ത് സുധാകരന്‍, വി സായ് (മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം)

ചമയം- രഞ്ജിത്ത് (മലയാള ചിത്രം ഹെലന്‍)

സംഗീത സംവിധാനം (ഗാനം)- ഡി ഇമ്മന്‍ (തമിഴ് ചിത്രം വിശ്വാസം)

സംഗീത സംവിധാനം (പശ്ചാത്തല സംഗീതം)- പ്രബുദ്ധ ബാനര്‍ജി (ബംഗാളി ചിത്രം ജ്യേഷ്‍ഠോപുത്രോ)

വരികള്‍- പ്രഭാ വര്‍മ്മ (മലയാളചിത്രം 'കോളാമ്പി'യിലെ 'ആരോടും പറയുക വയ്യ' എന്ന ഗാനം)

സ്പെഷല്‍ ജൂറി അവാര്‍ഡ്- തമിഴ് ചിത്രം ഒത്ത സെരുപ്പ് സൈസ് 7 (സംവിധാനം- രാധാകൃഷ്‍ണന്‍ പാര്‍ഥിപന്‍)

സ്പെഷല്‍ എഫക്റ്റ്സ്- സിദ്ധാര്‍ഥ് പ്രിയദര്‍ശന്‍ (മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം)

നൃത്തസംവിധാനം- രാജു സുന്ദരം (തെലുങ്ക് ചിത്രം 'മഹര്‍ഷി')

ആക്ഷന്‍ ഡയറക്ടര്‍- വിക്രം മോര്‍ (കന്നഡ ചിത്രം 'അവനേ ശ്രീമന്നാരായണ')

വിവിധ ഭാഷകളിലെ മികച്ച സിനിമകള്‍

മലയാള ചിത്രം- കള്ളനോട്ടം (സംവിധാനം- രാഹുല്‍ റിജി നായര്‍)

തമിഴ് ചിത്രം- അസുരന്‍ (സംവിധാനം- വെട്രിമാരന്‍)

തെലുങ്ക് ചിത്രം- ജെഴ്സി (സംവിധാനം- ഗൗതം തിന്നനൂറി)

കന്നഡ ചിത്രം- അക്ഷി (സംവിധാനം- മനോജ് കുമാര്‍)

ഹിന്ദി ചിത്രം- ചിച്ചോറെ (സംവിധാനം- നിതേഷ് തിവാരി)

മറാത്തി ചിത്രം- ബാര്‍ഡോ (സംവിധാനം ഭീംറാവു മൂഡെ)

ബംഗാളി ചിത്രം- ഗുംനാമി (സംവിധാനം- ശ്രീജിത്ത് മുഖര്‍ജി)

പണിയ ചിത്രം- കെഞ്ചിറ (സംവിധാനം- മനോജ് കാന)

പ്രത്യേക പരാമര്‍ശങ്ങള്‍

മലയാള ചിത്രം 'ബിരിയാണി'യുടെ സംവിധാനത്തിന് സജിന്‍ ബാബു

അസമീസ് ചിത്രം 'ജോനകി പൊറുവ'യിലെ പ്രകടനത്തിന് നടന്‍ ബെഞ്ചമിന്‍ ഡെയ്‍മറി

മറാത്തി ചിത്രം 'ലതാ ഭഗ്‍വാന്‍ കരെ'യിലെ പ്രകടനത്തിന് നടി ലതാ കാരെ

മറാത്തി ചിത്രം 'പിക്കാസോ'യുടെ സംവിധാനത്തിന് അഭിജീത്ത് മോഹന്‍ വാറംഗ്

Follow Us:
Download App:
  • android
  • ios